17 ഓഗസ്റ്റ് 2011

മുറുക്കാന്‍ സ്പ്രേ

ഓരോ കാലത്തെ ട്രെന്‍ഡും, പിന്നെ ഞങ്ങളുടെ പിടിപ്പുകേടിന്റെ ഗതിവിഗതികളും ഒക്കെ നിരീക്ഷിച്ച് തന്ത്രപ്രധാനമായ ചുവടുവെപ്പുകള്‍ നടത്തുന്നതില്‍ അച്ഛനും, അമ്മയും പണ്ടേ ശ്രദ്ധാലുക്കളായിരുന്നു.

പഠിച്ച് പഠിച്ച് അങ്ങ് കോളേജില്‍ എത്തുമ്പോ ബുദ്ധിമുട്ടില്ലാതെ ഇംഗ്ലീഷ് കൈകാര്യം ചെയ്യാന്‍ പറ്റണം എന്ന ദീര്‍ഘവീക്ഷണത്തിലായിരുന്നു പണ്ട് ഇംഗ്ലീഷ് മീഡിയത്തില്‍ ചേര്‍ത്തതത്രേ. പക്ഷെ ഇംഗ്ലീഷ് മീഡിയത്തിലായിട്ട് ഒരു കാര്യോം ഇല്ല - ഗ്രാമര്‍ വളരെ വളരെ പ്രധാനമാണ്‌ - അതാണ്‌ അടിത്തറ. അങ്ങനെ ഒരു തറ പണ്ടേ ഇല്ലാത്തതു കൊണ്ട് കര്‍ത്താവിന്റെ കൂടെ has വെക്കണോ have വെക്കണോ had വെക്കണോ എന്ന് ഇടക്ക് കൺഫ്യൂഷൻ ആകും. അത്തരം സന്ദര്‍ഭങ്ങളില്‍ ഓരോ രീതിയും മനസ്സിൽ സങ്കല്പിച്ച്, ഏറ്റവും പോഷ് പ്രയോഗം അങ്ങോട്ട് വെച്ച് കാച്ചും. പ്ര്സന്റ് പാർട്ടിസിപ്പിളും, പാസ്റ്റ് പെർഫക്റ്റും നിർലോഭം വാരി വിതറും. സയൻസും, സോഷ്യൽ സയൻസും കടന്ന് അങ്ങ് മാത്തമാറ്റിക്സിന്റെ ഉത്തരക്കടലാസുകളിൽ വരെ അനേകം കർത്താക്കൾ, "ഞങ്ങളെന്തു കുറ്റം ചെയ്‌തിട്ടാ ഞങ്ങളെ ഇങ്ങനെ?" എന്ന ചോദ്യവുമായി നിരന്നു നിന്നു..

അങ്ങനെയാണ്‌ പണ്ട് ഗ്രാമര്‍ പഠിക്കാന്‍ ഗംഗാ(ധ)രന്‍ മാഷുടെ വീട്ടില്‍ പോകാന്‍ ഏര്‍പ്പാടാക്കിയത്. ചേച്ചിയെ മാത്രം ചേര്‍ക്കാനായിരുന്നു മാഷിന്റെ പ്ലാന്‍, കാരണം അവിടെ ചേരാനുള്ള മിനിമം യോഗ്യതയായ എട്ടാം ക്ലാസ്സ് അന്ന് ഞാന്‍ കരസ്ഥമാക്കിയിരുന്നില്ല. പക്ഷെ അമ്മയ്‌ക്ക്, ഒരു-വെടിക്ക്-രണ്ട്-പക്ഷി കാഴ്ചപ്പാടായിരുന്നത് കൊണ്ട് - "എന്നാ പിന്നെ ആ ചെക്കനും കൂടി അവടെ ചെന്നിരുന്ന് നാലക്ഷരം പഠിക്കട്ടെ.. അവടം വരെ പോകാന്‍ പെണ്ണിനൊരു കൂട്ടും ആയി" എന്നങ്ങോട്ട് തോന്നിപ്പോയി. അതിനു വേണ്ടി ശ്യാമിന്റെ അമ്മയെക്കൊണ്ട്, എന്റെ പെര്‍ഫോമന്‍സ് പെരുപ്പിച്ച് കാണിച്ച്, പലകുറി റെക്കമന്‍ഡ് ചെയ്യിപ്പിച്ചു. (ശ്യാമിന്റെ അമ്മ പഠിപ്പിച്ചിരുന്ന അതേ സ്കൂളിലായിരുന്നു ഗംഗാരന്‍ മാഷും പഠിപ്പിച്ചിരുന്നത്). അവസാനം ഒരു പരീക്ഷണാടിസ്ഥാനത്തില്‍ ഒന്നുരണ്ടാഴ്ച നോക്കാം എന്ന് മാഷ് സമ്മതിച്ചു. അങ്ങനെ അവധി ദിവസങ്ങളില്‍ ഗ്രാമര്‍ പഠിക്കാന്‍ ഞാനും ചേച്ചിയുടെ കൂടെ പോയിത്തുടങ്ങി.

പൂക്കാടാണ്‌ മാഷുടെ വീട്‌. ബസ്സില്‍ പോകുമ്പോള്‍ പൊയില്‍ക്കാവില്‍ നിന്ന് മിനിമം പോയന്റ്. തിരിച്ച് വരുമ്പോള്‍ പൊയില്‍ക്കാവ് ബസ് ഇറങ്ങി വീട് വരെ നടത്തമാണ്‌. വത്സലട്ടീച്ചറുടെ വീട് കഴിഞ്ഞാല്‍ പിന്നെ ചെമ്മണ്ണിട്ട നാട്ടുവഴിയില്‍ അധികം ആളനക്കം ഉണ്ടാകാറില്ല. ആ വഴി ഓരോരോ കോപ്രായങ്ങള്‍ കാണിച്ച് നടക്കുന്നത്‌ സ്ഥിരം ഏര്‍പ്പാടായിരുന്നു. കോപ്രായം എന്നു വെച്ചാല്‍ അപ്പോ തോന്നുന്നത് പോലെ എന്തെങ്കിലും.

അന്നൊരു ദിവസം പതിവ് പോലെ കോപ്രായം കാട്ടാനുള്ള സമയമായെന്ന് ഉള്‍‌വിളി വന്നു തുടങ്ങി. (ഇങ്ങനെ പലേ അവസരത്തിലും എനിക്ക് ഉള്‍‌വിളികള്‍ തോന്നാറുണ്ടായിരുന്നു). അപ്പോ തോന്നിയത് കണ്ണടച്ച് നടക്കാനാണ്‌. ഇനി വീട്ടിലെത്തുന്നത് വരെ കണ്ണടച്ച് നടക്കും. ഇക്കാര്യം ചേച്ചിയെ അറിയിച്ചു, എന്നിട്ട്, കണ്ണടച്ചിരുട്ടാക്കി നടന്നു തുടങ്ങി. ചേച്ചിയെ മുട്ടി ആണ്‌ നടപ്പ്, അതു കൊണ്ട് മതിലു തട്ടുമെന്നോ വഴി തെറ്റുമെന്നോ ഭയമില്ല.

കണ്ണടച്ച് നടത്തം അതിന്റെ എല്ലാ ത്രില്ലോടും കൂടി പുരോഗമിക്കുന്നു. എവിടെ എത്തിയിട്ടുണ്ടാകും? ഒരേ നടത്തം, ഇടം കണ്ണിട്ട് നോക്കുവാന്‍ മനസ്സ് അനുവദിക്കുന്നില്ല. ത്രില്ല് നഷ്ടപ്പെടില്ലേ.. നിത്യവും നടക്കുന്ന വഴികള്‍, ഒരിടത്ത് നിന്ന് അപ്രത്യക്ഷനായി വേറൊരിടത്ത് പ്രത്യക്ഷപ്പെടുന്ന ഒരു സുഖം.. അതിലേക്കാണ്‌ ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്നത്.. ഏകദേശം ഒരു കിലോമീറ്ററോളം ഇങ്ങനെ വഴി കാണാതെ നടന്ന്, സ്വന്തം വീട്ടില്‍ വെച്ച് പ്രത്യക്ഷപ്പെടുന്നു.. അതൊക്കെ ഉള്ളില്‍ കണ്ട് കൊണ്ട് കണ്ണില്ലാത്തവരുടെ ലോകത്തില്‍ ഒരാളായി ഞാനും നടന്നു.

രവീന്ദ്രേട്ടന്റെ കടയിലെ, കൗമാരം നഷ്ടപ്പെടാത്ത "വെറ്റിലാടക്ക", ഒരു നുള്ള് "പൊകല"യും, ചുണ്ണാമ്പും തേച്ച് മടക്കി വായിലിട്ട്, ചവച്ച് നീരിറക്കി, സ്ഥിരം വേഷമായ തോര്‍ത്ത്മുണ്ടും ഉടുത്ത് എതിര്‍ ദിശയില്‍ വന്നു കൊണ്ടിരിക്കുകയായിരുന്നു പപ്പേട്ടന്റെ അച്ഛന്‍..

"ഡാ.. ആള്‌ വരുന്നു ആള്‌..", ചേച്ചി സിഗ്നല്‍ തന്നു.
"ങേ.. ആരാ..?", ഞാന്‍ തിരക്കി.
"ഡാ പപ്പേട്ടന്റെ അച്ഛന്‍. കണ്ണ് തോറക്കെടാ..".
"അയാള്‌ സൈഡീക്കൂടെ പൊക്കോളും.. കണ്ണ് തൊറക്കൂല..", നെറ്റി ചുളിച്ച് കൊണ്ട് ഞാന്‍ പറഞ്ഞു.
"എത്താനായോ? എത്താനായോ?", ഞാന്‍ അക്ഷമയോടെ ചോദിച്ചു
ഒരു മറുപടിയുമില്ല..
"എത്താനായോന്ന്‌..", കൈ പിടിച്ച് കുലുക്കിക്കൊണ്ട് ഞാന്‍ വീണ്ടും ചോദിച്ചു.
ഒരു മറുപടിയുമില്ല..
ചോദ്യങ്ങള്‍ക്ക് മറുപടി കിട്ടാത്ത അന്ധന്റെ അവസ്ഥ..

പെട്ടെന്ന് ഒരു പരു പരുത്ത കൈ എന്റെ തോളത്ത് പതിച്ചപ്പോള്‍ ഞാന്‍ ഞെട്ടിത്തരിച്ചു.. അപ്പോഴുണ്ടായ വെപ്രാളത്തില്‍ കണ്ണുകള്‍ തുറന്നു പോയി..

തൊട്ടു മുമ്പില്‍ പപ്പേട്ടന്റെ അച്ഛന്‍ ഒരു അസ്വാഭാവികത മണത്തറിഞ്ഞ്‌ അത് സോള്‍‌വ് ചെയ്യാനുള്ള ആവേശത്തോടെ നില്‍‌ക്കുകയാണ്‌..

"എന്താ മോനേ എണക്ക് പറ്റ്യേത്?"

"അത്... അത്...." ഞാന്‍ ആകെ പരുങ്ങി.
ചേച്ചി "ഞാനൊന്നും അറിഞ്ഞില്ലേ" എന്ന ഭാവത്തോടെ ഇത്തിരി മാറി നിന്നു..

"എന്റെ* കണ്ണിനെന്ത് പറ്റി കുഞ്ഞുമ്മോനെ?", മേലാസകലം പിടിച്ച് കുലുക്കിക്കൊണ്ട് അയാള്‍ ചോദിച്ചു.

"അത് ഒരു കരഡ് പോയതാ..", വളരെ സ്വാഭാവികമായ ഒരു നുണ തട്ടി വിട്ടു.

"കണ്ണ് കരഡ് പോയിട്ട് ഇങ്ങനെ നടക്ക്വാ? എന്റെ* ഏത് കണ്ണിലാ കരഡ് പോയേ?"

"ഇക്കണ്ണില്‌", വലത്തേ കണ്ണ് കൈ കൊണ്ട് കാണിച്ച് ഞാന്‍ പറഞ്ഞു.

പിന്നെ ഒന്നും ചോദിക്കാനും പറയാനും നില്‍ക്കാതെ കോടാലി പിടിച്ച്‌ തഴമ്പ് വന്ന പരു പരുത്ത കൈകള്‍ കൊണ്ട് എന്റെ മുഖം അമര്‍ത്തിപ്പിടിച്ചു. എന്നിട്ട്, അപ്പംവിരലും ചൂണ്ട് വിരലും ചേര്‍ത്ത് കണ്‍പോളകള്‍ വിടര്‍ത്തി തുറപ്പിച്ച്, സകല ശക്തിയുമെടുത്ത് കണ്ണിലേക്ക് ഊതി. വെറ്റിലാടക്കയും, പൊകലയും, നൂറും, ഉമിനീരില്‍ ചാലിച്ച ലായിനി spray ആയി ഓരോ ഊത്തിലും മുഖത്ത് വീണുകൊണ്ടിരുന്നു.

"യ്യോ..", ഞാന്‍ ഉറച്ച ആ കൈകളില്‍ കിടന്ന് പിടഞ്ഞു.

മൂന്ന് ഊത്ത് കഴിഞ്ഞപ്പോ ഞാന്‍ അലറി, "പോയി, പോയി.. ഇപ്പൊ പോയി.. കൊയപ്പല്ല, സുഗണ്ട്.. മതീ....."

"ഇഞ്ഞാടക്ക് മോനെ..", എന്നു പറഞ്ഞ് രണ്ട് തവണ കൂടി മുറുക്കാന്‍ spray ഊതിയ ശേഷം അയാള്‍ പിന്മാറി... എന്നിട്ട്‌, ഇനി എന്തു ചെയ്യണം എന്നതിനെ കുറിച്ച് രണ്ട് മിനിട്ട് നേരം ഉപദേശിച്ചു:

"ഇഞ്ഞിണ്ടല്ലോ വീട്ട് പോയ പാഡേ ഒരു പാനേല്‌, നല്ല കോരി വെച്ച പച്ച വെള്ളം എഡുക്ക്വ..
ന്നിറ്റ്, രണ്ട് കയ്യിലും വെള്ളം നറച്ചെടുത്തിറ്റ് കണ്ണിന്റാത്തേക്ക് ശക്ക്‌തീല്‌ ഒഴിക്ക്യ.. മനസ്സിലായോ..?"

"ഉം..", മുഖം തുടച്ചു കൊണ്ട് ഞാന്‍ മൂളി.

"കരഡും പോയിറ്റ് കണ്ണും പൂട്ടി നഡക്കലാ ഞ്ഞ്.. നല്ല കോളായിപ്പോയി..", എന്നൊക്കെ ആശ്വസിപ്പിക്കുമ്പോള്‍, കരട് പോയ ആശ്വാസം മുഖത്തു വരുത്തുവാന്‍ പാടു പെടുകയായിരുന്നു ഞാന്‍. നുണ പറയേണ്ടി വന്നതില്‍ ഒരു വിഷമവും തോന്നിയില്ല. അതു കാരണം വെറുതെ ആ വഴി പോയ ആളെ മിനക്കെടുത്തിയതില്‍ ഒരു ചെറിയ ഫീലിംഗ്സ് തോന്നി.

വായില്‍ അവശേഷിച്ചിരുന്ന അടക്കാക്കഷണത്തെ - "ഇപ്പൊ ശരിയാക്കിത്തരാം" എന്ന ഭാവത്തോടെ ചവച്ചു കൊണ്ട്, മെല്ലെ, ഒരു പ്രശ്നം പരിഹരിച്ച ചാരിതാര്‍ത്ഥ്യത്തോടെ അയാള്‍ നടന്നകന്നു; ഇനിയും ഉള്‍‌വിളികള്‍ വരല്ലേ എന്ന് പ്രാര്‍ത്ഥിച്ചു കൊണ്ട് ഞാനും.

*എന്റെ എന്ന വാമോഴിക്ക്‌ ആ ഭാഗത്ത്‌ നിന്റെ എന്നാണര്‍ത്ഥം

11 അഭിപ്രായങ്ങൾ:

  1. നല്ല പറ്റ് പറ്റി. ഇനി ഇമ്മാതിരി പരിപാടിക്ക് മിനക്കെടരുത്.

    മറുപടിഇല്ലാതാക്കൂ
  2. ഹ.. ഹ.. സത്യം പറഞ്ഞിരുന്നെങ്കില്‍ മുറുക്കാന്‍ സ്പ്രേ അടിക്കെണ്ടിവരുമായിരുന്നോ? എന്തായാലും, ഒരു പാഠം പഠിച്ചു, അല്ലേ?

    മറുപടിഇല്ലാതാക്കൂ
  3. എഴുത്തിനു ഒരു നാടന്‍ ടച് ഉണ്ടായിരുന്നു. ശരിക്കുള്ള ഒരു കുട്ടിക്കാല അനുഭവം .

    മറുപടിഇല്ലാതാക്കൂ
  4. കൊള്ളാം.... വളരെ നന്നായിട്ടുണ്ട്

    മറുപടിഇല്ലാതാക്കൂ
  5. കൊള്ളാം .... പപ്പേട്ടന്‍ ഇതു വായിച്ചോ ?

    മറുപടിഇല്ലാതാക്കൂ
  6. @Alwin
    :)
    @വേദ വ്യാസന്‍ (Rakesh R)
    :)
    @keraladasanunni
    ഇല്ല :)
    @സോണി
    പഠിച്ചു :)
    @Kattil Abdul Nissar
    ശരിക്കുള്ള അനുഭവാ..
    @അജ്ഞാതന്‍-1
    :)
    @അജ്ഞാതന്‍-2
    പപ്പേട്ടന്‍ ബ്ലോഗ് വായിക്കാറുണ്ടോ, തോന്നുന്നില്ല. കക്ഷിയെ ഇപ്പൊ കണ്ടിട്ട് കുറേ കാലമായി :) താമസം മാറിയ ശേഷം അപൂര്‍‌വമായേ പഴയ സ്ഥലത്തേക്ക് പോകാറുള്ളൂ.

    @jijil
    :)

    മറുപടിഇല്ലാതാക്കൂ