20 സെപ്റ്റംബർ 2010

സ്നേക് ഇന്‍ ദി ബുഷ്‌

മുണ്ട് മടക്കിക്കുത്തി കോലായിലൂടെ ഉലാത്തുമ്പോള്‍ മൊബൈല്‍ഫോണ്‍ അകത്തു നിന്നും ചിലച്ചു..
ഓടി ചെന്നു നോക്കുമ്പോ... ആരാ...

നമ്മടെ "Miss. XXX calling..."

ആകെ ഒന്നു കണ്ണോടിച്ച ശേഷം ആ "സുനാപ്പി" എടുത്ത്‌ ധൃതിയില്‍ പറമ്പിലേക്ക്‌ നടന്നു..
"സുനാപ്പി" ചെവിയോട്‌ ചേര്‍ത്തപ്പോള്‍ അറിയാതെ ഇംഗ്ലീഷ് വന്നു.. ചില്ലറ ഇംഗ്ലീഷ് ഒന്നും അല്ല - നല്ല "വള വളാന്ന്‌...."
(അപ്പുറത്തു സംസാരിക്കുന്നതു ആരാന്നാ വിചാരം?) :*) :-)

സകല മല്ലു ദൈവങ്ങളെയും മനസ്സില്‍ ധ്യനിച്ച്‌ വളരെ സ്വാഭാവികമായി, "കുറച്ചു കാച്ചങ്ങോട്ടു കാച്ചി.."

പെറ്റമ്മ കേട്ടാല്‍ കോള്‍മയിര്‍ കൊള്ളും - "ഹോ.. എന്റെ മോന്‍!!!! യെവന്‍ വെവരം വെച്ചു.. ഇത്രേ....ങ്ങോട്ട്‌ സംഭവായിപ്പോയത്‌ ഞാനറിഞ്ഞില്ലല്ലാ... ഛെ.. നാലാളുള്ളപ്പോ ഇവനിങ്ങനെ ഒന്നു സംസാരിച്ചു കാണാനെന്താ ഒരു വഴി.."

"ഹേയ്.. ഹവ് ആര്‍ യൂ ഡൂയിങ് യാര്‍?
  ..... .... ....
ഓ യാ.. ഉം..
യെപ് യെപ്..
ഡാ.. ആര്‍ യൂ ജോക്കിംഗ് ഓര്‍ സംതിങ്?
ഐ കാണ്‍ട് ബിലീവ് ഇറ്റ് യാര്‍..
ഹേ.. കമോണ്‍...
ഉം.. ഐ നോ ദാറ്റ്..
യൂ സ്റ്റുപ്പിഡ്.. നോട്ടി.."

അടുത്ത അടി താഴെ വെച്ചതും.. ... ...
വരിയ്ക്കപ്ലാവിന്റെ ഇടയില്‍ നിന്ന്.... ഒരു കരിമൂര്‍ഖന്‍!!!!! മുന്നില്‍ ചാടി കാലുകളെ - "തൊട്ടു തൊട്ടില്ല" - എന്ന നിലയില്‍, കിടന്നു പുളഞ്ഞു..

"ഊയിന്റമ്മോ........... പാമ്പ്....... പാമ്പ്‌......."

ആത്മാവിന്റെ ഉള്ളറകളില്‍ നിന്നും "തറവാടിത്തം" ഉള്ള നല്ല ഒന്നാന്തരം മുലപ്പാല്‍ ഭാഷ അനര്‍ഗ്ഗളനിര്‍ഗ്ഗളം പ്രവഹിച്ചു...

"ഇന്റമ്മോ.....", മുണ്ടിന്റെ സകല ഭാഗങ്ങളും പിടിച്ചു പൊക്കി.. ചീറി വിളിച്ചു കൊണ്ട്‌ ചാടി..

ഫോണ്‍ തെറിച്ച്‌ നേരെ ഗോപാലേട്ടന്റെ "കണ്ട"ത്തിലേക്ക്‌ ചെന്നു വീണു..

"എന്താടാ.. അവടെ ഒരു ബഹളം..?" (അകത്തു നിന്നും അമ്മേം പെങ്ങളും ഓടി വന്നു)

"സുനാപ്പി" തപ്പിപ്പിടിച്ചെടുത്തപ്പോള്‍ ഉള്ളില്‍ നിന്ന്‌ വീണ്ടും മല്ലു ഭാഷ "ഹേയ്.. ഡാ.. വാട് ഹേപ്പന്‍ഡ്.. വൈ ടൂ മച് നോയ്സ് ദേര്‍.. സംതിങ് റോങ്..?"..

"അത്‌ പിന്നേ.."
(കിതച്ചു കൊണ്ട്.. മറന്നു പോയ മല്ലു ലാംഗ്വേജ്‌ തലച്ചോറില്‍ നിന്നും വീണ്ടും ഡീക്കോഡ്‌ ചെയ്തെടുത്തു..)

"ഡാ.. ഏ സ്നേക് ഇന്‍ ദി ബുഷ്‌.."

09 സെപ്റ്റംബർ 2010

പുസ്തക സുഹൃത്തുക്കള്‍

"പുസ്തകങ്ങള്‍ നമ്മുടെ ഉറ്റ ചങ്ങാതിമാരെ പോലെ ആണ്"
പണ്ടു ഉപന്യാസ രചനയ്ക്ക് മന:പ്പാഠം ആക്കുമ്പോള്‍ അതു ഒട്ടും ഉള്‍ക്കൊണ്ടിരുന്നില്ല.
"എന്ത് വിവരക്കേടാണ് ഇവര്‍ ഈ എഴുതി പിടിപ്പിച്ചിരിക്കുന്നത്? പുസ്തകങ്ങള്‍ ചങ്ങാതിമാരെ പോലെ ആണത്രേ!" എന്നൊക്കെ ഓര്‍ത്തിരുന്നു.

പുസ്തകങ്ങള്‍ വായിക്കുന്നത് തന്നെ വളരെ അപൂര്‍വമായിരുന്നു അന്നൊക്കെ.
പക്ഷെ ഇന്നങ്ങനെ അല്ല, കാണുന്നതൊക്കെ വായിച്ചു കൂട്ടില്ലെങ്കിലും..
ചവച്ചു ചവച്ചു മധുരം കാണുന്ന ഒരു ചങ്ങാതി ആയി മാറിയിരിക്കുന്നു അവന്‍.

ചില താളുകള്‍ മറയ്ക്കുമ്പോള്‍
ഞാന്‍ പറയും - "ഉം. അതെ അതെ ഞാന്‍ അത് അറിയുന്നുണ്ട്,
എനിക്കറിയാന്‍ കഴിഞ്ഞില്ലെങ്കിലും വിശ്വാസമാണ് നിന്നെ", അവനും അതറിയും.

ധൃതി പിടിയ്ക്കുന്നതും ഓടിച്ചു വായിക്കുന്നതും അവനിഷ്ടമല്ല
"നീ ആരെ ബോധിപ്പിക്കാന്‍ വേണ്ടി ആണീ പാട് പെടുന്നത്?", അവന്‍ ചോദിയ്ക്കും..
"ഉം.. അതില്‍ കാര്യമായി വല്ലതും ഉണ്ടെന്നു എനിക്ക് തോന്നുന്നില്ല!"
അതൃപ്തി അറിയിച്ച ശേഷം വീണ്ടും വായന..
അങ്ങനെ പോകും ദിവസങ്ങള്‍..
ദിവസങ്ങള്‍ മാത്രം പഴക്കമുള്ള സൌഹൃദം..

ഇടയ്ക്ക് വെച്ചു പറച്ചില്‍ നിര്‍ത്തിയവരും ഉണ്ട് ഇക്കൂട്ടത്തില്‍!
പറയുന്നത് എനിക്ക് മനസ്സിലാകണ്ടേ?
കുറെ കേട്ടിരിക്കും.. പിന്നെ ഞാന്‍ ആ ഭാഗത്തേക്കെ പോകില്ല..
അവരൊക്കെ പൊടിയും, പിന്നെ  പാറി വന്ന മുടിയും മാറാലയും കൊണ്ട്
ശ്വാസം മുട്ടുമ്പോള്‍ എന്നെ ശപിയ്ക്കുന്നുണ്ടാവും.

ചിലര്‍ പറയുന്നത് പ്രാര്‍ത്ഥനയോടെ കേട്ടിരിക്കാനാവും തോന്നുക.
ഒന്നും അങ്ങോട്ട്‌ ചോദിക്കാന്‍ തോന്നില്ല..
എന്നെ കൈ പിടിച്ചുയര്ത്തുന്നവര്‍..

പറഞ്ഞ് തീര്‍ന്നാല്‍ പിന്നെ എല്ലാവരെയും അപ്പാടെ മറന്നു പോകാറാണ് പതിവ്..
ആരും പരിഭവം പറയില്ല!
കുറച്ചു ദിവസങ്ങള്‍ മാത്രം നീണ്ടു നില്‍ക്കുന്ന സൗഹൃദം!
എന്റെ ഇഷ്ടം അറിഞ്ഞു വീണ്ടും വീണ്ടും പുതിയ കാര്യങ്ങളുമായി വരുന്നവരും ഉണ്ട്  ഇക്കൂട്ടത്തില്‍..

പറഞ്ഞ് തീരുമ്പോള്‍  ഒരാളെ അല്പം അറിഞ്ഞു കഴിഞ്ഞ സുഖം ചിലപ്പോള്‍..
ചിലപ്പോള്‍ പൂര്‍ണമായും ഉള്‍ക്കൊള്ളാന്‍ കഴിയാതെ പോയ പോലെയും..