23 ഒക്‌ടോബർ 2011

നൊസ്റ്റാള്‍ജിയ

കാലിഫോര്‍ണിയ,
12/07/2011.

പതിനഞ്ച് കൊല്ലത്തെ ഇടവേളയ്‌ക്ക് യോജിച്ച വലിയ ഒരു മുഖവുരയൊന്നും എനിക്ക് നിന്നോട് വേണ്ടെന്ന് തോന്നി.
നീ വിചാരിക്കുന്നുണ്ടാവും എന്തു പറ്റി ഈ പൊട്ടനെന്ന്.!
അതോ ഇത്രയും കാലം എവടെപ്പോയിക്കെടക്കുകയായിരുന്നു ഈ പണ്ടാരക്കാലന്‍ എന്നാണോ?

എത്ര കൊല്ലമായെന്നറിയ്വോ മലയാളത്തില്‍ ഒരു വരി തെകച്ചെഴുതിയിട്ട്.. ഞാന്‍ ഇങ്ങനെ എഴുതുമ്പോള്‍ പഴയ ആ കാലം തിരിച്ച് കിട്ടിയ പോലെ.. എനിക്ക് അത്ഭുതം തോന്നുന്നു ഈ ലിപികളൊന്നും ഞാന്‍ മറന്നില്ലല്ലോ..

ഓര്‍മ്മയില്ലേ അഞ്ചാം ക്ലാസ്സില്‍ ലതട്ടീച്ചര്‍ കത്തെഴുതുന്നതെങ്ങനെ ആണെന്ന് പഠിപ്പിച്ചു തന്ന ദിവസം? കത്ത് കിട്ടുന്നത് വലിയ ഗമയാക്കി കൊണ്ട് നടന്ന കാലം.. സമ്മര്‍ വെക്കേഷന്‌ ചുമ്മാ അങ്ങോട്ടുമിങ്ങോട്ടും കത്തെഴുതി വിട്ടതും മറ്റും..
പോസ്റ്റ്മാന്റെ കയ്യില്‍ നിന്ന് കത്ത് വാങ്ങി, എല്ലാവരെയും കാണിച്ച്, ദാ കണ്ടോ എനിക്ക് വന്ന കത്താണെന്ന് ഗമയില്‍ പറഞ്ഞ് നടന്നതൊക്കെ ഓര്‍മ്മയില്ലേ..? എന്താ അതിനകത്തൊക്കെ എഴുതിയിരിക്കുന്നേ..? സിനിമ കാണാന്‍ പോയ കാര്യം.. പല്ല് പറച്ച കാര്യം.. :-)
കത്തില്‍ നിറയെ അക്ഷരത്തെറ്റുകള്‍ ആയിരുന്നു.. ഇപ്പോ വായിക്കുമ്പോള്‍ ചിരി വന്നേനെ.. അതൊക്കെ പഴയ ആ പെട്ടിയില്‍ കാണുമായിരിക്കും...

ഞാന്‍ ഇപ്പൊ എവടെയാ എങ്ങനെയാ ഒന്നും പറഞ്ഞില്ലല്ലോ. നിനക്കാണെങ്കില്‍ ഒരു ഈമെയില്‍ അഡ്രസ് പോലുമില്ല. ഉണ്ടെങ്കില്‍ എന്തു രസമായിരുന്നെന്നറയ്വോ..? ഫേസ്ബുക്കും, ചാറ്റിംഗും.. ഒക്കെ നല്ല രസമാടാ.. നീ ഇപ്പഴും പെയിന്റിംഗും ആയി നടക്കുകയാണോ? അത് പോട്ടെ, നിന്റെ വല്ല പെയിന്റിംഗും ഹിറ്റ് ആയോ..? അതൊ സരോജിനിച്ചേച്ചി പറഞ്ഞത് പോലെ "ഇവനീ പെയിന്റിംഗ്‌ എന്ന് പറഞ്ഞ് നടന്നിട്ട് അവസാനം വൈറ്റ് വാഷ് പണിക്കെങ്കിലും പോയി നാല്‌ കാശ് കുടുംബത്ത് കൊണ്ടോന്നാ മതിയായിരുന്നു..".. എന്ന്.. :-) ഇപ്പോ എന്തു പെയിന്റിംഗാടാ?

നിനക്കിപ്പഴും പരിഭവം കാണും പതിനഞ്ച് കൊല്ലക്കാലം എവിടെ ആയിരുന്നു ഈ സുഹൃത്തെന്ന്.. സമയം കിട്ടണ്ടേ.. ഈമെയില്‍ ഐ.ഡി. ഉണ്ടായിരുന്നെങ്കില്‍ വല്ലപ്പോഴും മെയിലെങ്കിലും അയയ്‌ക്കാമായിരുന്നു.. ശരിക്കും എല്ലാവരെയും ഞാനങ്ങു മറന്നു.. ഒന്നു ശ്രമിച്ചിരുന്നെങ്കില്‍ ഫോണ്‍ നമ്പറെങ്കിലും കിട്ടിയേനെ.. പക്ഷെ ഒന്നും തോന്നിയില്ല.. എനിക്കറിയില്ല.. ഒരൊഴുക്കില്‍ പെട്ടതു പോലെ.. അനങ്ങാന്‍ തോന്നിയില്ല, ഇത്രേം കാലം.. പക്ഷെ ഇപ്പോ ഇവിടെ ആകെ മടുത്തു.. എന്നും ഒരേ പണി.. ആദ്യമൊക്കെ ഭയങ്കര ത്രില്ലായിരുന്നു - കമ്പ്യൂട്ടറും, സാന്‍ഡ്വിച്ചും, ബര്‍ഗ്ഗറും മാത്രമുള്ള ലോകത്തില്‍ വീണുകിടന്ന് പ്രയത്നിക്കാന്‍.. പക്ഷെ ഇപ്പോ ശരിക്കും മടുപ്പ് തോന്നുന്നെടാ.. പഴേതൊക്കെ ശരിക്കും മിസ് ചെയ്യുന്നത് പോലെ..

ഞാന്‍ തിരിച്ച് വരാന്‍ പോവ്വാ.. പഴയ സ്ഥലത്തേയ്‌ക്ക്.. എന്ന് വച്ചാ നാട്ടിലേക്ക്.. പണി... ഇതു തന്നെ.. വല്ല സോഫ്റ്റ്‌വെയര്‍ കമ്പനീലും ശ്രമിയ്‌ക്കണം. എല്ലാരും പറഞ്ഞു കേള്‍ക്കാറില്ലേ..? വല്ല്യച്ഛന്‍ എപ്പഴും ഉപയോഗിച്ചിരുന്ന വാക്ക് - "സെറ്റിലാകാന്‍" തീരുമാനിച്ചു..
ഞാന്‍ കഴിഞ്ഞ ആഴ്ച മുതല്‍ ഫേസ്‌ബുക്ക് തപ്പിക്കൊണ്ടിരിക്കുകയാ.. പഴേ ആള്‍ക്കാരെയൊക്കെ..
അപ്പഴാ മറന്ന് പോയ ഒരു മുഖം ഓര്‍മ്മ വന്നത്.. നമ്മടെ പഴേ കൂട്ടുകാരി..
അമ്മു.. എനിക്കവളെ മറക്കാന്‍ കഴിയുന്നില്ലെടാ.. ഓര്‍മ്മയുണ്ടോ നിനക്കവളെ? ആറാം ക്ലാസ്സില്‍ പഠിക്കുന്ന സമയത്താ ഞാനവളെ അവസാനമായി കണ്ടത്.. അച്ഛന്‌ സ്ഥലം മാറ്റം കിട്ടി താമസം മാറിയ അന്ന്.. കണ്ണുകള്‍ ചാലുകീറി ഒഴുകിയത് ഇപ്പഴും ഓര്‍മ്മയുണ്ട്..
പൊടി പറത്തിപ്പോയ ആ വെള്ള അംബാസറിനകത്ത്, ആല്‍മരം കാഴ്ച മറയ്‌ക്കുന്നത് വരെ ഞാന്‍ പുറകോട്ട് നോക്കി ഇരിക്കുകയായിരുന്നു.. പിന്നീട് ഒന്നും ഓര്‍മ്മയില്ല.. ഓര്‍ത്തില്ല, മറന്നു..

ഓര്‍മ്മയുണ്ടോ, സന്ധ്യക്ക്‌ കളി കഴിഞ്ഞ് വീട്ടില്‍ ചെല്ലാന്‍ വൈകുന്നതിന്‌ നല്ല പെട കിട്ടിയിരുന്നത്? ഒരു ദിവസം രാത്രി എട്ട് മണി കഴിഞ്ഞിട്ടും എത്താഞ്ഞതിന്‌ അച്ഛന്‍ എന്നെ ഗ്രൗണ്ടിനടുത്തുള്ള ആല്‍ത്തറ മുതല്‍ വീട്ടിലെത്തുന്നതു വരെ അടിച്ചോടിച്ചത്? പോകുന്ന വഴി അവള്‍ ഉമ്മറത്തിരുന്ന് ഗോഷ്ഠി കാണിയ്‌ക്കുന്നുണ്ടായിരുന്നു. അന്നെനിയ്‌ക്ക് അരിശമാണ്‌ തോന്നിയത്.. അടുത്ത ദിവസം കാലത്ത് സ്കൂളില്‍ പോകുന്ന വഴി നല്ല ഒരു നുള്ള് ഞാന്‍ കൊടുത്തു.. അന്ന് കരഞ്ഞ് കൊണ്ട്‌ ഓടിപ്പോയ അവളെ നീ ആയിരുന്ന് ആശ്വസിപ്പിച്ചത്.. :-) അതൊക്കെ എന്തു നല്ല കാലമായിരുന്നു അല്ലെ?

ഇവിടെ ശരിയ്‌ക്കും മടുത്തെടാ.. എനിക്ക് തിരിച്ചു വരണം.. ഞാന്‍ സീരിയസ് ആയി ഒരു കാര്യം പറയാന്‍ പോവ്വാ.. കല്ല്യാണക്കാര്യം തന്നെ.. അമ്മുവിനെ ഞാന്‍ ഫേസ്‌ബുക്കില്‍ വെച്ച് വീണ്ടും കണ്ടു മുട്ടിയെടാ... ആദ്യം നോക്കിയത് "റിലേഷന്‍ഷിപ് സ്റ്റാറ്റസ്" ആണ്‌.. ഭാഗ്യത്തിന്‌ single തന്നെ.. ഞാന്‍ ഇപ്പോ ആകെ excited ആണെടാ.. നിന്നോടാകുമ്പോള്‍ എല്ലാം തുറന്നു പറയാലോ.. അവള്‍ എന്തുകൊണ്ടും എനിക്ക് ചേരും എന്നാ തോന്നുന്നേ.. അല്ലേ? പക്ഷെ ഇങ്ങനെ ഒരു രീതിയില്‍ ഞാനിതു വരെ അവളോട് സംസാരിച്ചിട്ടില്ല. ഒരു ഫ്രന്‍ഡ്‌ഷിപ് റിക്വസ്റ്റ് അയച്ചു.. അത്ര മാത്രം.. എനിക്കെന്തോ ഒരു ഭയം പോലെ.. അവളെങ്ങനെ കാണുമെന്നറിയില്ലല്ലോ..

എനിക്ക് യാതൊരു വിധ demandകളും ഇല്ല.. എന്നെ സ്നേഹിക്കാന്‍ കഴിയുന്ന, എന്റെ ചുറ്റുപാടുകളുമായി യോജിച്ച് പോകാന്‍ പറ്റുന്ന ഒരു പെണ്‍കുട്ടി ആയാല്‍ മതി. കുട്ടിക്കാലത്തേ പരിചയമുള്ളതാവുമ്പോ അത് നല്ലതല്ലേ.. :-)

ഓര്‍മ്മയില്ലേ അവിടെ ഇലഞ്ഞി മരത്തില്‍ കളിക്കാനായി അമ്മുവിന്റെ അച്ഛന്‍ ഊഞ്ഞാല്‍ കെട്ടി തന്നത്? അന്ന് ഊഞ്ഞാല്‍ ഉയരത്തില്‍ ആട്ടി നമ്മള്‍ അവളെ പേടിപ്പിച്ചത് ഓര്‍ക്കുന്നുണ്ടോ? ചോണനുറുമ്പ് നിക്കറിനകത്ത് കയറി നീ നിലവിളിച്ചത് എന്തായാലും ഓര്‍മ്മ കാണും.. ഹോ.. ആ കാലം ഇനി തിരിച്ചു കിട്ടില്ലല്ലോ...

എനിക്കിപ്പഴും ഓര്‍മ്മയുണ്ട് അവള്‍ ഒറ്റ മോളായിരുന്നില്ലേ.. എല്ലാരും അവളെ വല്ലാതെ കൊഞ്ചിയ്‌ക്കാറുണ്ടായിരുന്നു.. അവള്‍ എന്ത് ശാഢ്യം പിടിച്ചാലും അത്‌ കിട്ടിയിരിക്കും.. ആ പ്രദേശത്തുള്ള കുട്ട്യേള്‍ക്കാര്‍ക്കും അവളുടെ അത്രേം നല്ല ഒരു doll ഉണ്ടായിരുന്നില്ലല്ലോ.. നീലക്കണ്ണുകള്‍ അടയ്‌ക്കുകയും തുറക്കുകയും ചെയ്യുന്ന ആ പാവ നിനക്കോര്‍മ്മയില്ലേ..? ഹി ഹി... അനിയനുണ്ടാകുന്നതാണ്‌ അവള്‍ക്കിഷ്ടം എന്ന് പണ്ട് പറഞ്ഞത്‌ ഓര്‍ക്കുന്നു. :-)

എടാ.. പിന്നെയൊരു കാര്യം.. അവള്‍ ഫേസ്‌ബുക്കില്‍ പ്രൊഫൈല്‍ ഫോട്ടോ ഇട്ടിട്ടില്ല, ഒറ്റ ഫോട്ടോസ് പോലും ഷെയര്‍ ചെയ്‌തിട്ടുമില്ല.. ഞാന്‍ കുറേ request ചെയ്‌തു നോക്കി, ഒരു ഫോട്ടോ send ചെയ്യാന്‍.. കൗതുകം കൊണ്ടാ.. നമ്മളൊക്കെ ഇപ്പൊ എങ്ങനെയാ മാറിയതെന്ന് അറിയാലോ.. എനിക്കാണെങ്കില്‍ വീട്ടില്‍ ഈ കാര്യം അവതരിപ്പിക്കുന്നതിന്‌ മുമ്പ് ഒന്ന് ഫോട്ടോ കണ്ടാല്‍ കൊള്ളാമെന്നുണ്ട്..
എടാ.. അവളുടെ ഒരു ഫോട്ടോ സംഘടിപ്പിച്ച് തരാന്‍ പറ്റുമോ?

എനിക്ക് ഒരു demandഉം വേറെയില്ല.. പക്ഷെ ഇന്നത്തെ കാലത്ത് ഒരു proposal ന്റെ കാര്യമൊക്കെ അറിയാലോ.. വീട്ടില്‍ present ചെയ്യണമെങ്കില്‍ ചില സംഗതികളൊക്കെ അറിയണം.. അവളുടെ അച്ഛന്‍ കസ്റ്റംസിലായിരുന്നില്ലേ? അമ്മ high school ടീച്ചറും..?

വേറേ എന്താ പറയ്വാ... അമ്മൂന്‌... അമ്മൂന്‌ വേറെ affair ഒന്നും ഇല്ലല്ലോ.. ഞാന്‍ വളരെ Open ആണ്‌.. ആ ഒരു Openness മാത്രമേ ഞാന്‍ തിരിച്ചും പ്രതീക്ഷിയ്‌ക്കുന്നുള്ളൂ.. എനിക്ക് ഒരു demand ഉം വേറെ ഇല്ല.. എന്നാലും കല്ല്യാണക്കാര്യമാകുമ്പോള്‍ എല്ലാം അറിയണമല്ലോ.. ഒരു affair ഉണ്ടായി എന്നത് വലിയ കാര്യമൊന്നുമല്ല.. എനിക്കതൊക്കെ ഉള്‍ക്കൊള്ളാന്‍ കഴിയും.. അങ്ങനെ വല്ലതും ഉണ്ടായിരുന്നെങ്കില്‍ തന്നെ ഇപ്പോ എന്താ പ്രശ്നം.. പക്ഷേ, നിനക്കറയാലോ അമ്മയെ.. അമ്മയ്‌ക്ക് ഈ വക ഏര്‍പ്പാടുകളൊക്കെ വലിയ കാര്യമാ.. പഴേ ആള്‍ക്കാരല്ലേ.. ചെലപ്പോ ആളെ വിട്ട് രഹസ്യമായി അന്വേഷിപ്പിച്ച് കളയും.. അതൊക്കെ ഒഴിവാക്കാന്‍ വേണ്ടിയാ നിന്നോട് നേരത്തേ ചോദിയ്‌ക്കുന്നേ.. അമ്മു നല്ലവളാ... എനിക്കൊറപ്പുണ്ട് അവള്‍ neat ആണെന്ന്.. എന്നാലും ഒന്ന് ചോദിച്ചൂന്നേ ഉള്ളൂ.. നീയതൊന്ന് അന്വേഷിച്ചേയ്‌ക്കണേ..

അവരുടെ സ്ഥലം ഏകദേശം എത്ര സെന്റ് കാണും? ഗ്രൗണ്ടിന്റെ അവടെ തൊടങ്ങി അങ്ങ് അമ്പലക്കുളം വരെയുള്ളത് അവരുടെയല്ലേ..? ഒന്നു confirm ചെയ്യ്വോ.. എടാ അന്വേഷിയ്‌ക്കുമ്പോ, ഊഞ്ഞാല്‌ കെട്ടിയ ആ സ്ഥലത്തിന്റെ കാര്യവും ഒന്ന് ചോദിയ്‌ക്കാന്‍ മറക്കണ്ട...

എടാ അമ്മുവിന്റെ അച്ഛനിപ്പോ റിട്ടയര്‍ ആയിക്കാണും അല്ലേ? അമ്മയ്ക്കിപ്പോ ഏതാണ്ട് 25 വര്‍‌ഷം സര്‍‌വീസ് ആയിക്കാണില്ലേ?
ഇപ്പഴും അവള്‍ ഒറ്റ മോള്‍ തന്നെയാണോ? അനിയത്തിയോ മറ്റോ? അറിയാനുള്ള കൗതുകം കൊണ്ട്‌ ചോദിച്ചുവെന്നേ ഉള്ളൂ.. അവളെപ്പോലെ തന്നെ, എനിക്കും വീട്ടുകാര്‍ക്കും അവള്‍ക്ക്‌ അനിയന്‍ ഉണ്ടാകുന്നതാണിഷ്ടം.. പെട്ടെന്നൊരു അത്യാവശ്യം വരുമ്പോ കുടുംബത്തൊരു ആണ്‍തരി ഉണ്ടായിരിയ്‌ക്കുന്നത് നല്ലതല്ലേ.. അതോണ്ടാ.. അതൊന്നന്വേഷിയ്‌ക്കണേ.. ചുമ്മാ Family details പറയുമ്പോ ഇതൊക്കെ വേണ്ടേ.. :-)

പിന്നെ, job profile ഞാന്‍ ഫേസ്‌ബുക്കില്‍ കണ്ടു.. അതൊരു വലിയ കടമ്പ തന്നെയായിരുന്നു. M.B.A ഈസ് ക്വയറ്റ് ഫൈന്‍. യൂ നോ..

------------------------------------------------------------------------
എടാ ഞാന്‍ ഉപയോഗിച്ച ചിഹ്നങ്ങളൊക്കെ മനസ്സിലായോ..? ഇല്ലെങ്കില്‍ ഇതാ അതിന്റെയൊക്കെ അര്‍ത്ഥം.. ഇപ്പഴൊക്കെ സ്മൈലീസ് ഇല്ലാതെ ഒരു സെന്റന്‍സ് എഴുതാന്‍ പറ്റാത്ത സ്ഥിതിയായി.. :-D

:-) ഞാന്‍ ചിരിക്കുന്നത്‌
;-) ഞാന്‍ കണ്ണിറുക്കുന്നത്
:-D ഞാന്‍ വല്ലാണ്ട് ചിരിയ്‌ക്കുന്നത്

NB:
(1) എടാ, ഫോട്ടോ കിട്ടി എല്ലാവര്‍ക്കും ഇഷ്ടമായാല്‍ മാത്രമേ ഈ കല്ല്യാണക്കാര്യം forward ചെയ്യൂ.. അതു കൊണ്ട് ഞാന്‍ OK പറയുന്നത് വരെ ഇത് രഹസ്യമാക്കി വെയ്‌ക്കണേ.. ;-) എനിക്കെന്തായാലും അവളെ ഇഷ്ടമാവും.. വെറുതെ ഒരു കൗതുകം കൊണ്ടാ ഫോട്ടോ വേണമെന്ന് പറഞ്ഞത്..
പിന്നെ... ഫോട്ടോ ആദ്യം ഞാന്‍ തന്നെ കാണണമെന്ന് എനിക്ക് നിര്‍ബന്ധമുണ്ട്, അതു കൊണ്ട് യാതൊരു കാരണവശാലും പഴയ മേല്‍‌വിലാസത്തിലേക്ക് ഫോട്ടോ അയയ്‌ക്കല്ലേ..
എന്റെ official address ഇതാ:-
Akhil P
Project manager
Micro solutions
234344 Page Mill Rd.
Palo Alto, CA

(2) അന്വേഷിക്കാന്‍ പറഞ്ഞ കാര്യങ്ങള്‍ക്കൊക്കെ മറക്കാതെ മറുപടി തരണേ..

സ്നേഹപൂര്‍‌വം
അഖി


----- മറുപടി ------
എടാ..
1) അവള്‍ടെ അച്ഛന്‍ കസ്റ്റംസിലായിരുന്നു, റിട്ടയറായി :-P
2) അമ്മ ടീച്ചറാ ഇപ്പഴും work ചെയ്യുന്നുണ്ട്, 25 കൊല്ലം സര്‍‌വീസ് ആയെന്ന് തോന്നുന്നു :-P
3) സ്ഥലം 3 ഏക്കര്‍ കാണും.. അതെ ഊഞ്ഞാല്‍ കെട്ടിയ സ്ഥലം അമ്മൂന്റെ അച്ഛന്റേത് തന്നെയാ. നീയറിയാത്ത 10 ഏക്കര്‍ വേറേം ഉണ്ടെടാ.. :-P
4) അനിയത്തിമാരാരും ഇല്ല, ഒരു അനിയനാ ഇപ്പൊ +2 ന്‌ പഠിയ്‌ക്കുന്നു.. :-P
5) പിന്നെ.. അമ്മൂന്‌ ഒരു മുഴുത്ത ലൈനുണ്ട്, അത് ഞാനാ.. ROFL* !!  
------------------------------------------------------------------------
*:-P - ഞാന്‍ നാക്ക് നീട്ടുന്നത്
*ROFL : ഞാന്‍ നിലത്ത് വീണ്‌ കിടന്നുരുണ്ട് ചിരിക്കുന്നത്‌

റിലേഷന്‍ഷിപ് സ്റ്റേറ്റസ് - ഇറ്റീസ് കോമ്പ്ലിക്കേറ്റഡ് ആയില്ലെങ്കില്‍ വീണ്ടും കാണാം..

സ്നേഹപൂര്‍‌വ്വം,
സഞ്ജു

25 സെപ്റ്റംബർ 2011

ഓൾഡ് മലബാർ വെഡ്ഡിംഗ് - ISO 9001:1990

തു വരെ പങ്കെടുത്തതിൽ വെച്ച് ഏറ്റവും ആകർഷണീയമായ വിവാഹങ്ങൾക്ക് സാക്ഷിയായത് മലബാറിൽ വെച്ചാണ്. പറയുമ്പോ എല്ലാം പറയണമല്ലോ. ഐ വാസ് ബോൺ ഏൻഡ് ബ്രോട്ടപ് ഇൻ മലബാർ.. യൂ നോ..

പഴയ ചില കല്ല്യാണസ്മരണകൾ അയവിറക്കുക എന്നതാണ് ഈ പോസ്റ്റിന്റെ ഉദ്ദേശം, അതു കൂടാതെ, കാലചക്രം ഉരുണ്ടുരുണ്ട് ഉണ്ടായ മാറ്റങ്ങളെ നിർവികാരമായി നോക്കിയ ശേഷം - "ഇപ്പഴത്തെ കല്ല്യാണൊക്കെ എന്ത് കല്ല്യാണം.. മോനേ പണ്ടൊക്കെ അല്ലേ കല്ല്യാണം" എന്ന ഡയലോഗ്, അനുഭവങ്ങൾ അടിച്ച് ഷേപ്പാക്കിയവരെപ്പോലെ, ഒരു ദീർഘനിശ്വാസത്തോടെ പറയണം..

ഓൾഡ് മലബാറിലെ കല്ല്യാണവുമായി ബന്ധപ്പെട്ട സംഭവങ്ങളിലൂടെ ഒന്നൊന്നായി കടന്നു പോകാം

സാരി വാങ്ങാൻ പോക്ക്
കല്ല്യാൺ സാരീസ്, ഇമ്മാനുവേൽ സിൽക്സ് തുടങ്ങി പല ഷോപ്പുകളിലെയും മോഡൽസ് ഇപ്പോൾ നിങ്ങളുടെ മുന്നിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ടെങ്കിൽ അവരെയൊക്കെ വേഗം പറഞ്ഞ് വിട്ടോ.. ഇതതല്ല.. ഇനിയിപ്പോ മുനിസിപ്പാലിറ്റി ആയി പ്രഖ്യാപിക്കാത്ത സ്ഥലത്തെ ഏതോ ഒരു ജൗളിക്കടയിൽ സാരി വാങ്ങാൻ പോകുന്ന സീൻ ഓർമ്മ വരുന്നവർ വേഗം അതും തേച്ച് മായ്ച്ച് കളഞ്ഞോ.. ഇതതല്ല..

ഞാൻ പറയുന്ന സാരി വാങ്ങാൻ പോക്ക് നടക്കുന്നത് കല്ല്യാണത്തിന് ഏതാണ്ട് 5 ദിവസം മുമ്പാണ്.
3 മുതൽ 5 വരെ ചെറുപ്പക്കാർ പങ്കെടുക്കുന്ന പരിപാടിയണിത്; ഭൂരിഭാഗവും പിള്ളേരാണ് ഈ ചടങ്ങിൽ പങ്കെടുക്കുന്നത്. പെൺപിള്ളേരെ കമന്റടിക്കാൻ പോന്ന പ്രായമുള്ള ഒരാളെങ്കിലും കൂടെ കാണും. കമന്റടിക്കാനല്ല - ചുറ്റുവട്ടത്തെ മിക്ക വീടുകളും തെറ്റാതെ കവർ ചെയ്യാൻ. ഒരാൾ തലയിൽ തുണികൊണ്ട് വരിഞ്ഞു കെട്ടിയ ഭാണ്ഡവും പേറിയായിരിക്കും നടപ്പ്. അംഗങ്ങൾ ഓരോരോ വീടുകളായി കയറിയിറങ്ങും. ഭാണ്ഡമെടുത്ത് വീട്ടിലെ കോലായിൽ വെച്ച് കോളിംഗ് ബെൽ അമർത്തുമ്പോൾ  വെപ്പുപണിക്കിടയിൽ നിന്ന് ധ്ര്തിയിൽ കൈലും പിടിച്ച് വാതിൽ തുറക്കുന്ന വീട്ടമ്മ, ചോദിക്കാനും പറയാനും ഒന്നും നില്ക്കാതെ അകത്ത് പോയി അലമാര തുറന്ന് "അയ്യേ" എന്ന് കണ്ടാൽ ആരും പറയാത്തതും, മോശമില്ലാത്ത ഡിസൈനുള്ളതും ആയ ഒന്നോ രണ്ടോ സാരി കൊണ്ട് വന്നു കൊടുക്കും.

വല്ലോം പിടി കിട്ടിയോ? ഈ സാരിയൊക്കെ വാങ്ങുന്നത് കല്ല്യാണത്തിനു വരുന്നവർക്ക് ഉടുക്കാനല്ല..
മുളപ്പന്തലിന്റെ മുകളിൽ ടാർപ്പായ വിരിക്കും, അടിവശത്തായി ശേഖരിച്ച സാരികൾ കളർസെൻസോടെ നീളത്തിൽ വിരിച്ച് അലങ്കരിക്കും. അതിനു വേണ്ടിയാണ് സാരി ശേഖരണം. ഇങ്ങനെ ഒരു പരിപടി ഇപ്പോൾ കാലഹരണപ്പെട്ടു എന്നു തന്നെ പറയാം. പച്ചയായി പറഞ്ഞാ എവടേം കാണാനില്ലാന്ന്..


പൊടിപ്പിള്ളേർ ടീപ്പാർട്ടിയുടെ അന്ന് കൂട്ടുകാരെ വിളിച്ച് വീര്യം പറയും..
"ഇഞ്ഞ് കണ്ടോ അത്? ഇന്റെമ്മേന്റെ സാര്യാ..."
"ഇന്റമ്മേന്റതേതാന്നറയോ.. അപ്പറത്ത്ന്ന് മൂന്നാമത്തേ.."
"മ്മേ.. കണ്ടാലും മതി നായി വെള്ളം കുടിക്കൂല.."

പന്തലിടൽ
കല്ല്യാണത്തിന് ഒരാഴ്ച മുമ്പ് തൊട്ട് മൂന്ന് ദിവസം മുമ്പ് വരെ ഏത് ദിവസങ്ങളിലും പന്തലിടൽ കർമ്മം നിർവ്വഹിയ്ക്കാം. തൊള്ള പൊളിച്ച്, മൂക്കട്ട ഒലിപ്പിച്ച് കീറിയ ട്രൗസറും വലിച്ച് പിടിച്ച് നടക്കുന്ന, കുരുത്തം കെട്ട ചെക്കന്റെ കാഴ്ചപ്പാടിൽ, ഒരു ടിപ്പിക്കൽ കല്ല്യാണത്തിന്റെ പന്തലിടൽ പരിപാടി ഇങ്ങനെയിരിക്കും:-

1) ആദ്യമായി മിനിലോറിയിൽ പന്തലിന്റെ കാലുകൾ കൊണ്ട് വന്നിറക്കും. ഒന്നോ രണ്ടോ ട്രിപ്പുകളിലായവും കൊണ്ട് വരിക.

2) ചുറ്റുവട്ടത്തെ കായികക്ഷമതയുള്ളതും, അല്ലാത്തതും ആയ യുവാക്കളായിരിക്കും മുളക്കെട്ടുകൾ ലോറിയിൽ നിന്ന് ഇറക്കാൻ സഹായിക്കുക

3) അതേ മിനിലോറിയിൽ (അല്ലെങ്കിൽ നായക്കുറുക്കനിൽ) പച്ച പെയിന്റടിച്ചതും, ക്രീമും കറുപ്പും വള്ളികൾ കൊണ്ട് "കമ്പനി"യുടെ പേര് നെയ്തതും ആയ ഇരുമ്പ് കസേരകൾ അട്ടിയട്ടിയായി കൊണ്ടു വരും. ഒപ്പം മേശയുടെ പച്ച പെയിന്റടിച്ച കാലുകളും, പ്ലൈവുഡ് പതിച്ച "തിന്നുന്ന" ഭാഗവും. പച്ച നിറമല്ലാത്ത കസേരയും മേശക്കാലും, നാളിതു വരെ ഞാൻ "കല്ല്യാണപ്പൊരയിൽ" കണ്ടിട്ടില്ല.

4) വയറുകളും, ട്യൂബ് ലൈറ്റും, ചൂടി(കയർ)യും, ടാർപ്പായയും, സാരികളും, മൊട്ടുസൂചിയും (പച്ച നിറമുള്ള മൊട്ടുസൂചിപ്പെട്ടിയിൽ നീല നിറത്തിൽ PK എന്നാണോ വലുതായി പ്രിന്റ് ചെയ്തിരുന്നത്? ആണെന്നു തന്നെയാണ് എന്റെ ബലമയ വിശ്വാസം. അല്ലാന്നുണ്ടെങ്കിൽ തെളിയിക്ക്..) പന്തലിന്റെ അവിഭാജ്യ ഘടകങ്ങളാണ്.

5) മോഡേൺ ആൾക്കാർ മിന്നി മിനുങ്ങുന്ന ബൾബുകൾ, കേറി വരുന്ന ഭാഗത്തുള്ള മാവിൻ തൈയിൽ അലങ്കരിക്കും.

പന്തലൊക്കെ ഒരു ഒന്നൊന്നര പന്തലായിരിക്കും മോനേ(ളേ). അടുത്ത വീട്ടിലെ പറമ്പിലേക്കും വ്യാപിച്ചു കിടക്കുന്ന തരത്തിലായിരിക്കും മിക്ക പന്തലുകളും. വീട്ടുകാർ തമ്മിലുള്ള സൗഹ്ര്ദത്തിന്റെ പ്രതീകമാണത് എന്നൊക്കെ അങ്ങോട്ട് കരുതി, ഇതിനെയൊക്കെ ഒരു ചടങ്ങായി തെറ്റിധരിച്ചാലുണ്ടല്ലോ, എന്റെ വിധം മാറും പറഞ്ഞേക്കാം. കാരണം ഇതൊക്കെ അവിടെ വളരെ സ്വാഭാവികമാണെന്ന്..

തലേദിവസത്തെ പരിപാടികൾ
1) വൈകീട്ട് കിറു ക്ര്ത്യം 3 മണിക്ക് ഗണപതിയുടെ (സാക്ഷാല്‍ ഗണപതി ഭഗവാന്റെ) ഭക്തിഗാനം പ്ലേ ചെയ്യുന്നതോടെ പാർട്ടി ശുഭചിന്തകളോടെ തുടങ്ങുന്നു. ഒരു ഭക്തി ഗാനം കഴിഞ്ഞാൽ സെമിക്ലാസ്സിക്കലിലൂടെ പതുക്കെ കയറി റൊമാന്റിക് സോങ്ങുകളിലേക്ക് പ്രവേശിക്കും. പിന്നെ റോക്കും, പോപ്പും, ഡപ്പാം കുത്ത് തമിഴും, ഹിന്ദിയും ഒക്കെ പൊടിപൊടിയ്ക്കും.
അത് പറഞ്ഞപ്പഴാ, പണ്ടൊക്കെ MP3യും സി.ഡി.യും ഒന്നും ഇല്ലല്ലോ.. ഓഡിയോ കാസറ്റിന്റെ ഒരു പെട്ടി തന്നെ ഉണ്ടാകും, സൗണ്ട് സിസ്റ്റക്കാരുടെ കയ്യിൽ; ഒരു കറുത്ത പെട്ടി.. അതിൽ നിറയെ - പുതിയ മലയാളം, ഹിന്ദി, തമിഴ് സിനിമകളുടെ കാസറ്റുകൾ അട്ടി അട്ടിയായി അടുക്കി വെച്ചിട്ടുണ്ടാകും.. പാട്ട് പ്ലേ ചെയ്യുന്നത് ചില്ലറ കാര്യമൊന്നുമല്ല. മൂഡും, സമയവും  മനസ്സിലാക്കി, നോക്കീം കണ്ടും ഒക്കെ വേണം പാട്ട് വെയ്ക്കാൻ. അതിനായി ഒരാൾ ഡെഡിക്കേറ്റഡ് ആയിട്ട് ഇരിപ്പുണ്ടാകും.. സൗണ്ട് എഞ്ചിനിയർ(ISO 9001:1990).

പാട്ട് തുടങ്ങുമ്പോഴാണ് കല്ല്യാണവീട് കല്ല്യാണ വീടാകുന്നത്.. അത് വരെ സ്ലോമോഷനിൽ തേങ്ങയരച്ചു കൊണ്ടിരുന്ന നാരീമണികൾ പാട്ട് വെക്കുന്നതോടെ ഒന്ന് എനർജറ്റിക് ആകും.. റോക്കും, പോപ്പും ഒക്കെ തേങ്ങയെ ചറപറാന്ന് ഇട്ട് പെരുപ്പിക്കും.
പിന്നെ വേറൊരു കാര്യം കൂടിയുണ്ട്.. പാട്ടിന്റെ ഗതി നോക്കിയാണ് വഴി പിടിയില്ലാത്തവർ വീട് കണ്ടു പിടിയ്ക്കുന്നത്.. ആളുകൾ വീട്ടിൽ നിന്നും ഇറങ്ങാനൊരുങ്ങുന്നത്..

2) പെണ്ണിന്റെ കല്ല്യാണമാണെങ്കിൽ പാർട്ടി ഡ്രസും  (സാരി ഏൻഡ് സാരി ഓൺലി), പിന്നെ എല്ലാ സ്വർണ്ണാഭരണങ്ങളും അണിഞ്ഞ്  വധു അച്ഛനമ്മമാരോടൊത്ത് വീടിന് മുൻവശത്ത് വിരുന്നുകാരെ (മൊത്തം നാട്ടുകാരും കാണും) എതിരേൽക്കാനായി നിൽക്കും. ആണിന്റെ കല്ല്യാണമാണെങ്കിൽ കളർ ഷർട്ടും മുണ്ടും ധരിച്ച് ഇതേ സെറ്റപ്പിൽ, ഇത്തിരി നീങ്ങി വഴിയിലേക്ക് നിൽക്കണം എന്ന് മാത്രം. അതൊരാണത്തമായി കണക്കാക്കുമെന്ന് തോന്നിയിട്ടുണ്ട്.

3) കടി സപ്ലൈ ചെയ്യുന്നത് മിക്കവാറും വീടിനകത്ത് പുറത്തേക്ക് ജനാലയുള്ള ഒരു മുറിയിലോ, അല്ലെങ്കിൽ അതിനായി പ്രത്യേകം ഒരുക്കിയ പന്തലിലെ ഒരു  വശത്തോ  ആയിരിക്കും.
കടി സപ്ലൈ ചെയ്യുന്നവർ രണ്ട് (മിനിമം) മുതൽ പത്ത് പ്ലേറ്റുകൾ വരെ രണ്ട് കൈകളിലായി എടുത്ത് ഒറ്റ നടത്തത്തിൽ സപ്ലൈ ചെയ്യുന്നവരായിരിക്കും. ഇടയ്ക്ക് ഒരെണ്ണമോ രണ്ടെണ്ണമോ കൂടുതൽ വന്നാൽ തിരിച്ച് കൊണ്ട് പോകുന്ന വഴി ഒരെണ്ണത്തിലെ മിക്സ്ചറോ ഉണ്ണിയപ്പമോ അകത്താക്കി വളരെ സ്വാഭാവികമായി, കഴിച്ച് കഴിഞ്ഞ പ്ലേറ്റുകളുടെ കൂട്ടത്തിലേക്ക് തള്ളും.
ഇനി ഒരു ടിപ്പിക്കൽ കല്ല്യാണത്തിലെ കടി ഐറ്റംസ് :
- ഒരു മിക്സ്ചർ പൊതി
- ഒരു ഉണ്ണിയപ്പം
- ഒരു ചെറുപഴം
- വെള്ള കടലാസ് പൊതിഞ്ഞ് ഇരു വശത്തും പിരിച്ച് വെച്ച കേക്ക്
- നാരങ്ങ വെള്ളം അല്ലെങ്കിൽ ചായ (ലേറ്റ് = ലൈറ്റ്, മെയ്ഡിൻ = മീഡിയം, കട്ടൻ, മധുരം കുറഞ്ഞത് എന്നിവ പ്രത്യേക ശുപാർശപ്രകാരം കിട്ടും)
കടി സാധനങ്ങൾ തരുന്ന പ്ലേറ്റ് (ISO 9001:1990 വെള്ള-പ്ലേറ്റ്) വെള്ള കളറിൽ, വട്ടത്തിലുള്ള നിലത്തിട്ടാൽ പൊട്ടുന്നതായിരിക്കും.
ചായ തരുന്ന ഗ്ലാസ്സിൽ ISO 9001:1990 പ്രകാരം പന്തൽ കമ്പനിയുടെ പേരെഴുതിയതോ, മഞ്ഞയോ ചുവപ്പോ പ്രിന്റഡ് വർക്കുകൾ ഉള്ളതോ ആയിരിക്കും..

4) മുറുക്കാൻ  - (ISO 9001:1990 മുറുക്കാൻ) പറഞ്ഞ പോലത്തെ, സ്റ്റീല് പ്ലേറ്റിൽ കുറേ വെറ്റിലയും, പുകയിലയും, നൂറും (ചുണ്ണാമ്പ് - നൂറാണ് ശരിക്കും ചുണ്ണാമ്പെന്ന് ബ്രിട്ടാനിക്ക മലബാറിക്കയിൽ പണ്ട് വായിച്ചതായി ഓർക്കുന്നു) ഏതെങ്കിലും ഒരു മേശയിൽ വെച്ചിരിക്കും. മുറുക്കാൻ മുട്ടി നിൽക്കുന്നവർക്ക് സൗകര്യമായി മുറുക്കാം.. ചില യംഗ്‌സ്റ്റേഴ്സ് മുറുക്കി ഷോ കാണിക്കാറുണ്ട്..

5) പയറ്റ് - ഡ്രോ ഉള്ള മേശ(കാശിടാൻ), രണ്ട് കസേര, കാഷായ കളറിലുള്ള കാലി കവറിന്റെ കെട്ടുകൾ, ഒരു പടല ചെറുപഴത്തിൽ കത്തിച്ച് വെച്ച സൈക്കിൾസ് ചന്ദനത്തിരികൾ, ഒന്നോ രണ്ടോ പേന -  ഇത്രേം ആണ് പയറ്റിന്റെ ബേസിക് സെറ്റപ്പ്..

പണം പയറ്റിനെക്കുറിച്ച് അറിയുന്നവർ മിണ്ടാതവിടിരുന്നോണം. അറിയാത്തവരോട് എനിക്ക് ചിലത് പറയാനുണ്ട്..

സംഭവം എന്താണെന്ന് വെച്ചാൽ ആൾക്കാർ ഫണ്ട് ശേഖരണത്തിന്റെ ഭാഗമായി ഇടയ്ക്ക് നടത്തിപ്പോരുന്ന സാംസ്ക്കാരിക കലയാണ് പയറ്റ്.. കല്ല്യാണത്തോടനുബന്ധിച്ച് തന്നെ ആവണമെന്നില്ല അത്. പയറ്റിൽ പങ്കെടുക്കുന്നവർ തീയതി മുൻ കൂട്ടി അറിയിക്കും. ഗ്രാമങ്ങളിൽ പയറ്റ് നടത്താൻ വേണ്ടി ചായക്കട സെറ്റപ്പ് ഉള്ള ഒരു സ്ഥാപനം കാണും. അവിടെ ബോർഡിൽ എഴുതി വെച്ചിട്ടുണ്ടാകും "ഇടിവെട്ടിക്കണ്ടി കുഞ്ഞിരാമൻ - 20-02-1990" എന്ന് പയറ്റ് നടത്തുന്ന ആളുടെ പേരും തീയതിയും..

പയറ്റിൽ പങ്കെടുക്കുന്നവർക്ക് ചായയും കടിയും ഉണ്ടാകും. തിരിച്ച് പോകുന്നതിന് മുമ്പ് നേരത്തെ പറഞ്ഞ പയറ്റ് സെറ്റപ്പ് ഉള്ള ഭാഗത്ത് ചെന്ന്, കാഷായ കവറിൽ, പേരും വീട്ട് പേരും എഴുതി കാശ് (തൊന്നൂറുകളിൽ standard തുക 50 ക. ആയിരുന്നു. ഇന്ന് എത്ര ക. ആണാവോ..) കവറിലിട്ട് പയറ്റ് കേന്ദ്രത്തിൽ ഏല്പിക്കണം. അങ്ങനെ ഏല്പിക്കുന്ന കാശിന് കണക്കുണ്ടാകും. ഇനി കാശ് വെച്ച ആള് പയറ്റ് നടത്തുമ്പോ ഇപ്പൊ കിട്ടിയ ആള് തിരിച്ച് കൊടുക്കണം.. മനസ്സിലായോ? പരിപാവനമയ പല കൊടുക്കൽ വാങ്ങൽ ബന്ധവും പോലെ അത്രയും വിശ്വസ്തവും, പവിത്രവുമായ ഒരു ഏർപ്പാടാണ് ഈ പണം പയറ്റും..
പ്രഷർ കൂടില്ലെങ്കിൽ ഒരു കാര്യം കൂടി പറയാം, ഒരിടത്തരം കുടുംബത്തിൽ പണം പയറ്റു വഴി കല്ല്യാണത്തിന്റെ തലേന്ന് ഒരു ലക്ഷത്തിൽ കൂടുതൽ തുക പിരിഞ്ഞു കിട്ടാറുണ്ട്.. എന്താ ഞെട്ടിയോ? അനുഭവം ഉള്ള കാര്യമാ പറയുന്നത്. ഞാൻ പറഞ്ഞിലേ ഈ പയറ്റ് ചില്ലറ കളിയൊന്നുമല്ല..

കല്ല്യാണത്തിന്റെ ഇടയ്ക്ക് വരുന്ന ചെലവുകളെല്ലാം വലിയ മുട്ടില്ലാതെ അങ്ങനെ കഴിഞ്ഞ് പോകും.. മറ്റു ചില പ്രദേശങ്ങളിലെ  പോലെ തലേന്ന് ഏറ്റവും അടുത്ത ബന്ധുക്കൾ മാത്രം ഒന്ന് വന്ന് മുഖം കാണിച്ച് പോകുന്ന ഏർപ്പാടൊന്നുമല്ല ഇവിടെ എന്ന് പറയാതെ തന്നെ ഇപ്പോൾ ഊഹിച്ചിരിക്കുമല്ലോ.

6) സമയം ഏഴ് മണി - ഏഴരയോടടുക്കുമ്പോൾ ഒരു ഭാഗത്ത് ഇല വിരിച്ച് തുടങ്ങും..
എന്തിനാ ടീപാർട്ടിക്ക് ഇല എന്നാണോ? ഇതങ്ങനെ തക്കിട തരികിട ചായപ്പാർട്ടിയൊന്നുമല്ല.. വരുന്നവർക്കൊക്കെ ചോറും ഉണ്ട് രാത്രി. രാത്രി എന്നു പറഞ്ഞാൽ ഏഴര ആണ് കണക്ക്. ടൈം സേവിംഗ്സിൽ താല്പര്യമുള്ളവർ ഒരു ഏഴ് മണിയോടടുപ്പിച്ച് പാർട്ടിക്കെത്തും.. എന്താ കാര്യം? ചായ കുടിച്ച് കഴിഞ്ഞ് ഒരു അഞ്ചു മിനിട്ട് ഗേപ്പ് കഴിഞ്ഞ് ചോറിനിരിക്കാം.. അതു തന്നെ കാര്യം. ഹല്ല പിന്നെ..

ഇത്രേം പറഞ്ഞതിൽ നിന്ന് എന്തു മനസ്സിലായി?
ഏറ്റവും കൂടുതൽ ആൾക്കാരുടെ ഒഴുക്കുള്ള സമയം ഏഴിനും എട്ടിനും ഇടയിലായിരിക്കുമെന്ന്..
എട്ട് മണിയായി കഴിഞ്ഞാൽ ചായകൊടുപ്പ് ഒന്നോ രണ്ടോ മേശയിലായി ചുരുങ്ങും. പിന്നെ ചായയും കടിയും പതുക്കെ പതുക്കെ അപ്രത്യക്ഷമാകും. ആ സമയത്ത് വരുന്നവരെയൊക്കേ നേരെ ചോറിന്റെ സെക്ഷനിലേക്ക് പറഞ്ഞു വിടാനായി നിർദ്ദേശം കൊടുക്കുന്നത് ഒരു പതിവു കാഴ്ചയാണ്.. അങ്ങനെ കണ്ടിട്ടില്ല എന്ന് നെഞ്ചിൽ കൈ വച്ച് പറയാൻ സാധിക്കുമോ ഒരു മലബാറുകാരന്?

ഇനി ഒരു ടിപ്പിക്കൽ പാർട്ടിയുടെ ചോറിന്റെ വിഭവങ്ങൾ:-
- അച്ചാർ, കാബേജ് ഉപ്പേരി, ഇഞ്ചിമ്പുളി (പുളിയിഞ്ചി അതു തന്നെ, ഇഞ്ചിമ്പുളിയാണ് ഫസ്റ്റ് വന്ന പേര് എന്ന് ബ്രിട്ടാനിക്ക മലബാറിക്കയിൽ പ്രത്യേകം പരാമർശിച്ചിട്ടുണ്ട്), പച്ചടി(ചെലപ്പോ)
- ഒരു പച്ചക്കറി കറി (ISO 9001:1990 പച്ചക്കറികറി-ഫോർ-തലേദിവസം) എല്ലാ പർട്ടിക്കും ഒരേ ടേസ്റ്റുള്ള ഒരേ പച്ചക്കറിക്കറിയായിരിക്കും
- ഒരു മീൻ കറി - സ്രാവ്, കടുക്ക അങ്ങനെ ഉള്ള മീൻ കറികൾ (നല്ല കൊഴുത്ത ചാറായിരിക്കും), അല്ലെങ്കിൽ കോഴിക്കറി.

7) ഭക്ഷണം കഴിച്ചു കഴിഞ്ഞാൽ കൈ കഴുകുന്ന സ്ഥലത്ത്, ലൈഫ്ബോയ് സോപ്പ് മൂന്നായി മുറിച്ച് ഓരോ കഷണവും ഓരോ തോർത്ത്മുണ്ടിൽ പൊതിഞ്ഞ് കെട്ടിത്തൂക്കി വെച്ചിട്ടുണ്ടാകും (ISO 9001:1990 ലൈഫ്ബോയ്-തോർത്ത് ). അതെന്തിനാന്ന് ആർക്കും സംശയം ഇല്ലല്ലോ..

8) യാത്ര പറച്ചിൽ - വീട്ട് പടിക്കൽ ഗ്ര്ഹനാഥനും വധു/വരനും നില്പുണ്ടാകും.. നാളെ ഇത്ര മണിക്കാണ് മുഹൂർത്തം, ഇത്ര മണിക്ക് പുറപ്പെടും, എന്തായാലും വരണം എന്നൊക്കെ അവർ പറയും. ഇത് ചടങ്ങല്ല.. അങ്ങനെ വല്ലോരും വിചാരിച്ചിട്ടുണ്ടോ ഇക്കൂട്ടത്തിൽ?
ഉണ്ടെങ്കിൽ തന്നെ, ഡോണ്ട് റിപ്പീറ്റ് ദിസ് ഓക്കെ..

9) ഇനി.. പന്തലിടൽ, മേശയും കസേരയും അറേഞ്ച് ചെയ്യൽ, വിളമ്പൽ ഇതിനൊക്കെ കാശ് കൊടുത്ത് ആൾക്കാരെ നിർത്തും എന്നാണോ കരുതിയത്..
അങ്ങനെ കരുതിയെങ്കിൽ വീണ്ടും തെറ്റി. പന്തൽ പണിക്ക് ചിലപ്പോൾ കാണുമായിരിക്കും ചില പന്തൽ എക്സ്പേട്ട്സ്.. പന്തലുൾപ്പടെ മൊത്തം കാര്യങ്ങളും ഏറ്റെടുത്ത് നടത്തുന്നത് നാട്ടുകാരാണ്..

10) രാത്രി പന്ത്രണ്ട് മണിയൊക്കെ ആകുമ്പോൾ ഡിസ്കോ ഡാൻസ് (കൈപത്തി വയറ്റിൽ വെച്ച് തല കുലുക്കി ഉള്ള ഒരു പ്രത്യേക ബ്രേക്ക് ഡാൻസ്). മൈക്കിൾജാക്സണണോ അ ഡാൻസ് കണ്ടു പിടിച്ചത് അതോ അക്ഷയ് കുമാറോ? ഡാൻസിൽ പങ്കെടുക്കുന്നവർ മുൻ കൂട്ടി റെജിസ്റ്റർ ചെയ്യുകയൊന്നും വേണ്ട. ചുമ്മാ അങ്ങോട്ട് കേറി കളിക്കണം.. ഈ സമയത്ത് സൗണ്ട് എഞ്ചിനിയർ പ്രത്യേകം ശ്രദ്ധിച്ചില്ലെങ്കിൽ മിക്കവാറും പ്രശ്നമാകും.. ഹരം പിടിച്ചങ്ങനെ വരുമ്പോ, "ചന്ദ്രകാന്തം കൊണ്ട് നാലുകെട്ട്" എങ്ങാനും പ്ലേ ആയി പോയാ തീർന്നു.. അപ്പോ ഡിസ്മിസ്സ് ചെയ്തു കളയും.. പിന്നെ ആ കല്ല്യാണത്തിന് സൗണ്ട് എഞ്ചിനിയർ ആയി തുടരാം എന്ന മോഹം വെറും വ്യാമോഹം മാത്രമായിരിക്കും.. ഹല്ല പിന്നെ..

അങ്ങനെ പാട്ടും ഡാൻസുമൊക്കെയായിട്ട് ഒരുത്സവത്തിന്റെ പ്രതീതി ആർക്കും പുള്ളേ...

11) വെള്ളമടി - പറമ്പിലെ ഇരുട്ടിന്റെ മണമുളള ഒരു കോണിൽ "മുതിർന്നു" എന്ന് സ്വയം തോന്നിയവർ കൂടിയിരുന്ന് നാലെണ്ണം വീശും. അത് പറയേണ്ടതില്ലല്ലോ.. ശ്.. പന്ത്രണ്ട് മണിക്ക് ശേഷമുള്ള ഈ ഏർപ്പാടുകൾ കേട്ടറിവേ ഉള്ളൂ.. ഞാൻ ചോറുണ്ട് കഴിഞ്ഞാൽ കോട്ടുവായുമിട്ട് ഇടവഴികൾ താണ്ടി വേഗം വീട്ടിലേക്ക് പോകാറാണ് പതിവ്.

12) ചീട്ട് കളി - കല്ല്യാണത്തലേന്ന് നടക്കുന്ന വിനോദങ്ങളിൽ വെച്ച് ഏറ്റവും പ്രധാനമായ ഒരു വിനോദമാണ് ചീട്ട് കളി. റമ്മിയാണ് സാധാരണ കളിക്കാറ്. (ISO 9001:1990 മുറുക്കാൻ) ചീട്ട് കളിക്കുന്ന നേശയിൽ മിക്കപ്പോഴും സ്ഥാനം പിടിയ്‌ക്കാറുണ്ട്..

13) പെണ്ണിന്റെ കല്ല്യാണം സാധാരണ വീട്ടിൽ വെച്ചു തന്നെയാണ് നടത്താറ്. അത്തരം അവസരങ്ങളിൽ രാത്രി പന്ത്രണ്ട് മണിക്ക് ശേഷം  നടക്കുന്ന പ്രധാനപ്പെട്ട പരിപാടിയാണ് മണ്ഡപമൊരുക്കൽ. മണ്ഡപത്തിന്റെ എല്ലാ സ്പെയർ പാർട്ട്സും എത്തിയിട്ടുണ്ടാകും.. അത് കിടിലൻ ഒരു മണ്ഡപമായി മാറ്റാൻ സ്ഥലത്തെ മണ്ഡപം വിദഗ്ദ്ധൻ (സ്ഥിരമായി പന്തൽ അസംബിൾ ചെയ്യുന്നവൻ ആരോ അവൻ) അശ്രാന്തം പരിശ്രമിക്കും.

ഇനീമുണ്ട് പലേ പോയിന്റുകൾ. നാട്ടിലുള്ള പെൺകുട്ടികളൊക്കെ ഒരു സ്ഥലത്ത് സംഗമിക്കുന്നു എന്ന പരോക്ഷമായ ഒരു സങ്കല്പം കൂടിയുണ്ട് നാട്ടിലെ യുവ മനസ്സുകളിൽ ഓരോ ടീപാർട്ടിക്കും. വിളമ്പലിന്റെ തോത് കൂട്ടി താല്പര്യം അറിയിക്കാനും, അല്പം മാറി നിന്ന് standard ആയി വായേ നോക്കാനും (ISO 9001:1990 - വായേനോട്ടം) ചോരത്തെളപ്പുള്ളവർ ഈ അവസരം വിനിയോഗിക്കും.. ശ്.. തിരക്കിൽ നിന്നൊഴിഞ്ഞ്.. കേൾക്കാത്ത ഏതോ ഒരു പുതിയ പാട്ടിന്റെ പശ്ചാത്തലത്തിൽ.. ഒരു നിമിഷം..  ഇടവഴിയിലെവിടെയോ വെച്ച് ഏതോ ഒരു പ്രണയിനി തന്റെ പ്രണയം അറിയിച്ചിട്ടുണ്ടാകും..
അനുഭവത്തിന്റെ വെളിച്ചത്തിലാണോ എന്ന് ചോദിച്ചാൽ, അല്ല.. പക്ഷെ അങ്ങനെ ഒരു സിറ്റ്വേഷൻ വെറുതേ ഇവിടെ കെടക്കട്ടെ.
എന്തിനാണെന്നല്ലേ? ചുമ്മാ.. ഇതാ എന്റെ ഒരു രീതി.. (ബലാത്സംഗവും, കുളിസീനും ഇല്ലാതെ സിനിമ പിടിയ്ക്കാൻ കഴിയാത്തവരുടെ അവസ്ഥയോട് ഇതിനെ താരതമ്യം ചെയ്യില്ലെന്ന് എനിക്കറിയാം..)

14) മ്യൂസിക് ഓഫ്.. രാത്രി കുറേ കഴിഞ്ഞാൽ പാട്ട് ഓഫ് ചെയ്യും. ചുറ്റുവട്ടത്തുള്ളവർക്ക് ഉറങ്ങാൻ വേണ്ടി ഒരുക്കുന്ന ഒരു സൗകര്യം ആണിത്.
കല്ല്യാണവീട് പക്ഷെ അപ്പോഴും ട്യൂബ് ലൈറ്റിന്റെ വെള്ള വെളിച്ചത്തിൽ കുളിച്ചിരിക്കും.. തോർത്താതെ.

തലേ ദിവസം വളരെ വളരെ ഇമ്പോർട്ടന്റ് ആണെന്ന്.. അത്രേ ഉള്ളൂ ഈ പറഞ്ഞതിന്റെ ഒക്കെ പൊരുൾ..
പറഞ്ഞു പിടിപ്പിക്കാൻ പറ്റാത്തതും, സ്വന്തമായി തന്നെ വലിയ പിടിപാടില്ലാത്തതുമായ വമ്പൻ കാരണങ്ങൾ ഹേതുവായി, കല്ല്യാണത്തിനു വരാൻ പറ്റാത്തവർക്ക്, തലേ ദിവസത്തെ ടീ പാർട്ടിയിൽ പങ്കെടുക്കാൻ സാധിക്കുകയും, വീഡിയോവിൽ നിഴല് പതിയുകയും ചെയ്താൽ വലിയ പരാതിയൊന്നും പിന്നീട് കേൾക്കേണ്ടി വരില്ല. അത്രയേറെ പ്രധാന്യമുണ്ട് തലേദിവസത്തെ പാർട്ടിക്ക്.

കല്ല്യാണത്തിന്റെ അന്ന്
1) രാവിലെ 6 മണിയായാൽ ഭക്തിഗാനത്തിൽ വീണ്ടും തുടങ്ങും. ഏഴ് മണി ആകുമ്പോഴേക്കും മലയാളം ചലച്ചിത്രഗാനങ്ങളിലേക്ക് കടന്നു കഴിഞ്ഞിട്ടുണ്ടാകും.

2) പകൽ ഒരു എട്ടര ഒൻപത് മണിക്ക് കല്ല്യാണ വീട്ടിൽ ചെന്നാൽ ISO 9001:1990-ഉപ്പ്മാവും പഴവും കഴിയ്ക്കാം. "വീട്ടീന്ന് കഴിച്ചിട്ടാ വന്നേ", എന്ന് ജാഡയ്ക്ക് പറഞ്ഞാലും നിർബന്ധിച്ച് കഴിപ്പിക്കാറാണ് പതിവ്. ഇനി നിർബന്ധിച്ചില്ലെങ്കിൽ എന്തു സംഭവിക്കും? കെട്ട് കഴിയുന്നത് വരെ പട്ടിണി.. അത്ര തന്നെ.. തോന്ന്യാസം കാണിക്കുന്നതും പോര പട്ടിണി കിടക്കാനും പറ്റില്ലാന്നു പറഞ്ഞാ.. ദെന്തദ്?

പെണ്ണിന്റെ കല്ല്യാണം ആണെന്നുള്ള അനുമാനത്തിലാണ് ബാക്കി കാര്യങ്ങൾ പറയാൻ പോകുന്നത്.. ചെറുക്കന്റെ കല്ല്യാണവിശേഷങ്ങൾ വേറേ പോസ്റ്റായി പിന്നെ  എപ്പഴെങ്കിലും ഇടാം..

3) ചെറുക്കന്റെ പാർട്ടി പെണ്ണിന്റെ വീട്ടിലേക്ക് പ്രവേശിച്ച് കഴിഞ്ഞാലുടനെ തന്നെ പെണ്ണിന്റെ നാട്ടുകാർ പന്തലിലെ മേശയും കസേരയും അവർക്കായി ഒഴിഞ്ഞു കൊടുക്കാറാണ് പതിവ്. ഞാനുൾപ്പെടെയുള്ള അപൂർവ്വം ചില ആൾക്കാർ ചില പ്രത്യേക സാഹചര്യങ്ങളിൽ ഈ പതിവ് തെറ്റിക്കാറുണ്ട്.. അത്ര അടുത്തുള്ള വീടല്ലെങ്കിലോ, പരിചയം ഇത്തിരി കുറവാണെങ്കിലോ, സ്വയം അങ്ങോട്ട് തോന്നും - "ഞാൻ ശരിക്കും ചെറുക്കന്റെ പാർട്ടിയല്ലേ" എന്ന്. ആ തോന്നൽ പിന്നീട് വേരുറച്ച് സ്വയം അവരിലൊരാളായി തീരുകയും, ഫസ്റ്റ് ട്രിപ്പിൽ തിന്നുകയും ചെയ്യും..

4) കല്ല്യാണം നടക്കുമ്പോൾ "പെപ്പേപെപ്പേപെപെ പേപെപെപ്പേപെപേ" കാസറ്റിൽ പ്ലേ ചെയ്യും. താലി കെട്ടുന്ന സമയം നോക്കി, പീ... എന്ന തീവ്ര താളം പ്ലേ ചെയ്യിക്കും. ടൈമിംഗിൽ പിഴവ് പറ്റിയാൽ അതിന് പഴി സൗണ്ട് എഞ്ചിനിയർ കേട്ടിരിക്കും.. എന്റെ ഒരഭിപ്രയത്തിൽ ഇതിനൊന്നും കഴിയാത്തവർ സൗണ്ട് എഞ്ചിനിയറുടെ പണിക്ക് പോവരുത്.. എന്ത് തോന്നുന്നു?

കല്ല്യാണം കഴിഞ്ഞാൽ, പിന്നെ വെയ്‌ക്കുന്ന പാട്ടുകൾ; സിനിമയിലും കല്ല്യാണം കഴിഞ്ഞ സന്ദർഭങ്ങളിൽ ഉള്ളതു തന്നെ ആയിരിക്കണം. അത് വളരെ നിർബന്ധമാണ്. റൊമാന്റിക് സോങ്സ്..
വളരെ വളരെ റിസ്ക്ക് ഉള്ള പണിയാണിത് എന്ന് വീണ്ടും പറയാതെ വയ്യ.. പിന്നീട് പെണ്ണ് യാത്ര പറഞ്ഞിറങ്ങുമ്പോൾ അതിനനുയോജ്യമായ പാട്ട് വെയ്‌ക്കണം. അതിനായി റിസർച്ച് ചെയ്യുകയൊന്നും വേണ്ട.. 30 വീട് അപ്പുറത്തുള്ളവന് പാട്ട് കേട്ടാൽ തോന്നണം.. "ങാ ഏറങ്ങാറായി എന്ന്". ഒരു കാലഘട്ടത്തിൽ സുക്ര്തത്തിലെ "പോരൂ.. എന്നൊടൊത്തുണരുന്ന പുലരികളേ" എന്ന് തുടങ്ങുന്ന പാട്ടായിരുന്നു സ്ഥിരം ഇതിനായി നീക്കി വെച്ചിരുന്നത്.. പോരൂ എന്ന വാക്കിനു മാത്രമാണ് ഇവിടെ പ്രസക്തി.. ബാക്കി വരികളൊക്കെ അർത്ഥം വെച്ച് താരതമ്യം ചെയ്യാൻ പോയാലുണ്ടല്ലോ, വെറുതെയാ എവിടേം എത്തൂല.. എന്നാലും ആ പാട്ട് എഴുതുമ്പോ ഓ.എൻ.വി  സ്വപ്നത്തിൽ പോലും വിചാരിച്ചിട്ടുണ്ടാവില്ല ഇതിന് ഇങ്ങനെയും ഉപയോഗമുണ്ടാവുമെന്ന്.. (ഇതെഴുതിയത് ഓ.എൻ.വി ആണെന്ന് ഞാനിപ്പോ sukrutham+songs+written by എന്ന് ഗൂഗിളിൽ സെർച്ച് ചെയ്ത് കണ്ടു പിടിച്ചതല്ല..)

5) കല്ല്യാണത്തോടൊപ്പം തന്നെ തുടങ്ങുന്ന പരിപാടിയാണ് ഭക്ഷണം.. ഇവിടെ താലികെട്ടൽ, അവിടെ ഇലയിടൽ. ഇവിടെ താലി കെട്ടൽ ... അവിടെ ഇലയിടൽ.. അങ്ങനെ..
(ഹോ.. ആ കൊഴുത്ത സാമ്പാറ് മനസ്സീന്ന് പോയിട്ടില്ല..) സദ്യക്കുള്ള എല്ലാ ഐറ്റംസും ഉണ്ടാകും. ISO 9001:1987 പ്രകാരം   Non Veg ഉണ്ടാവില്ല. വിളമ്പാൻ കൂടുന്നവർ ലാസ്റ്റ് ട്രിപ്പ് വരെ അതേ ഐറ്റം വിളമ്പണമെന്നാണ് ചട്ടം. പക്ഷെ പകരക്കാരെ കൊണ്ട് കൊടുക്കുകയാണെങ്കിൽ ആവാം.. ഷിഫ്റ്റിൽ ജോലി ചെയ്യുന്നവർ ആളെ അഡ്ജസ്റ്റ് ചെയ്യുന്നത് പോലെ..
കല്ല്യാണം നടക്കുന്ന പെൺകുട്ടിയെ ഒരു നാൾ പ്രണയിച്ചിരുന്നുവെങ്കിൽ അച്ചാർ വിളമ്പിയാൽ അതു മൂലമുണ്ടാകുന്ന മനോവ്യഥ മാറുമെന്നാണ് പറഞ്ഞ് കേട്ടിരിക്കുന്നത്.. ഇനി അച്ചാർ വിളമ്പുന്നോരൊക്കെ പെണ്ണിന്റെ പിന്നാലെ നടന്നോരാണെന്നും പറഞ്ഞ് തല്ലും വാങ്ങി എന്റെ അടുത്ത് വന്നേക്കരുത്..

6) ഏമ്പക്കവുമിട്ട് അടുത്ത വീട്ടിലെ കോലായിൽ ചെന്ന് കിടന്ന് മദോന്മത്തനായി അല്പ നേരം മയങ്ങുക.

സൽക്കാരം
ഒരു ബസ്സിനുള്ള ആൾക്കാർ വരന്റെയോ വധുവിന്റെയോ വീട്ടിൽ കല്ല്യാണത്തിന്റെ പിറ്റേ ദിവസം പോയി കോഴി ബിരിയാണി/നെയ്ച്ചോർ+കോഴിക്കറി (ISO 9001:1990 സൽക്കാരം-ബിരിയാണി-നെയ്ച്ചോർ) കഴിച്ച ശേഷം തിരിച്ച് വരുന്നു. ഇതിനുള്ള ക്ഷണിക്കൽ മിക്കവാറും, കല്ല്യാണത്തിന്റെ അന്ന് ആളുകൾ തിരിച്ച് പോകാൻ നേരമാവും നടക്കുക. (ക്വയറ്റ് ഇൻഫോമൽ ഓ.ക്കെ.).. അടുത്ത വീട്ടിലുള്ളവരും ബന്ധുക്കളുമൊക്കെയാണ് സൽക്കാരത്തിന് പോകാറ്..


ങാ.. അങ്ങനെ ദിവസങ്ങളോളം നീണ്ട് കിടക്കുന്ന ഒരു ഉത്സവം പോലെ.. വേണ്ടവർക്കൊക്കെ ഊർജ്ജസ്വലത വാരിക്കോരി സമ്മാനിക്കുന്ന ഒരു സംഭവമാണ് ഓൾഡ് മലബാർ വെഡ്ഡിംഗ്.. ഇന്നത്തെ ചില കല്ല്യാണങ്ങളെ കുറിച്ച് കേൾക്കുമ്പോഴും, കാണുമ്പോഴും എനിക്ക് അറിയാതെ തോന്നും.. "ഇപ്പഴത്തെ കല്ല്യാണൊക്കെ എന്ത് കല്ല്യാണം.. മോനേ പണ്ടൊക്കെ അല്ലേ കല്ല്യാണം.."

PS: ഇന്ന് കാണുന്ന മലബാർ സൊറക്കല്ല്യണം ISO 9001:1990 ഇൽ ചേർത്തിട്ടില്ല എന്നു മാത്രമല്ല, അതിരുകടക്കുന്ന സൊറയെക്കുറിച്ച്  ബ്രിട്ടാനിക്ക മലബാറിക്കയിൽ പരാമർശിച്ചിട്ട് പോലും ഇല്ല.

04 സെപ്റ്റംബർ 2011

സൂക്കേട്

ചൂടുള്ള ഒരു ഞായറാഴ്ച ദിവസം.. ഉച്ചക്ക് കഴിച്ച അവിയലിന്റെയും ചോറിന്റെയും ഏമ്പക്കം മടിച്ച് മടിച്ച് അവസാനം പുറത്തേക്ക് വന്നു. തൊട്ടടുത്ത് കസേരയില്‍ ഇരുന്ന് മയങ്ങുകയായിരുന്ന അമ്മയുടെ മുഖം പെട്ടെന്ന് ഒരു ചെറിയ അതിശയത്തോടെ വികസിച്ചു.
ഏമ്പക്കത്തില്‍ നിന്നും പരോക്ഷമായി പ്രകടമായ അവിയലിലെ കൈപുണ്യമാണോ ഭാവമാറ്റത്തിനു കാരണം എന്ന് അതിശയിച്ചപ്പോഴാണ്‌ ആ കാഴ്ച ഞാന്‍ കണ്ടത്..
പാട്ട് പഠിക്കാന്‍ പോയ ചേട്ടന്റെ പൊടിപ്പിള്ളേര്‍ അതേ സ്പീഡില്‍ ഓടി വരുന്നു...

എല്ലാവരും ഫുള്‍പാവാടയുടെ അടിഭാഗം കുഞ്ഞിക്കൈകള്‍ കൊണ്ട് തറയില്‍ നിന്ന് അഞ്ചിഞ്ച് പൊക്കിപ്പിടിച്ച്, പാദസരം കിലുകിലാ കിലുക്കി, നല്ല സറ്റൈലില്‍ ആണ്‌ ഓടി വരുന്നത്.. (ഫുള്‍പാവാട ഇട്ട നായിക അമ്പലപ്പടികള്‍ ഇറങ്ങി താഴെ ആല്‍മരച്ചോട്ടില്‍ നില്‍ക്കുന്ന നായകന്റെ അടുത്തേക്ക് ഓടി വരുന്നത് പോലെ).
ആ കാഴ്ച കണ്ട് അന്ധാളിച്ചു പോയ ഞാന്‍ മൂന്നെണ്ണത്തിനേം പടിയില്‍ തടഞ്ഞ് നിര്‍ത്തി..

ഞാന്‍: നിക്ക് നിക്ക് നിക്ക്.. എന്താ എല്ലാരും വല്ലാണ്ട് നേരത്തേ?
(മൂളല്‍, ചിരി, സ്വകാര്യം പറച്ചില്‍.. എല്ലാവര്‍ക്കും നാണം..)
ഞാന്‍: എന്തു പറ്റി..?
പൊടി 1: ശൊ... ഒന്നുല്ല്യ... (നാണം)
ഞാന്‍: എന്താ..? എന്താ കാര്യം? ഇന്ന് പാട്ട് ക്ലാസ്സില്ലായിരുന്നോ?
(വീണ്ടും സ്വകാര്യം പറച്ചില്‍.. ചിരി..)
പൊടി 2: ഇല്ല്യ..
ഞാന്‍: ഉം?
പൊടി 1: നീ പറ.. (ആംഗ്യം..)
പൊടി 2: യ്യോ.. നീ പറഞ്ഞോ.. (ആംഗ്യം..)
പൊടി 3: അതേ..
ഞാന്‍: ങാ..
പൊടി 3: ടീച്ചറ്ക്ക് സുഗല്ല്യ...
(നാണം.. പരസ്പരം സ്വകാര്യം.. പിന്നെ പൊട്ടിച്ചിരി..)
ഞാന്‍: ഉം..? എന്തു പറ്റി...?
പൊടി 1: ആവു.. ഇനിക്കു വയ്യ.. നീ പറ...
പൊടി 2: അയ്യോ.. ഞാനൊന്നും പറയില്ല്യ..  നീ തന്നെ പറഞ്ഞോ..
പൊടി 3: ശൊ..
(ചിരി.. സ്വകാര്യം.. വീണ്ടും നാണം..)
ഞാന്‍: എന്താ ടീച്ചറ്ക്ക് പറ്റ്യേ?
പൊടി 3: ടീച്ചറ്ക്ക്...
ഞാന്‍: ടീച്ചറ്ക്ക്‌?
പൊടി 3: ടീച്ചറ്‌ക്ക്... ...
(വീണ്ടും നാണം..)
ഞാന്‍: ടീച്ചറ്ക്ക് എന്താന്ന് പറ പിള്ളേരേ..
പൊടി 1: ടീച്ചറ്‌ക്ക് സൂക്കേട്...
ഞാന്‍: എന്ത് സൂക്കേട്?
പൊടി 2: പൊട്ട* സൂക്കേട്‌..

മൂന്നു പേരും കൈകള്‍ കൊണ്ട് മുഖം മറച്ച് കണ്ണുകള്‍ ഇറുക്കി ചിരിച്ചു... എന്റെ കൈകള്‍ തട്ടി മാറ്റി.. ഉപ്പൂറ്റിക്ക് മുകളില്‍ ഞാന്നു കിടന്നിരുന്ന ഫുള്‍പാവാടയുടെ അടിഭാഗം പഴയ പോലെ അഞ്ചിഞ്ച് പൊക്കിപ്പിടിച്ച്  ഇല്ലാത്ത അമ്പലപ്പടികളിലൂടെ, പാദസരവും കിലുക്കിക്കൊണ്ട് അടുക്കളയിലേക്ക് ഓടി.. (അകത്ത് നിന്ന് വീണ്ടും പൊട്ടിച്ചിരി)

വല്ല AIDSഉം ആണോ ഈശ്വരാ.... അങ്ങനെ വല്ലതും ആണെങ്കില്‍  പിള്ളേര്‍ക്ക് ഒരു ബോധവല്‍‌ക്കരണം, യുദ്ധകാലാടിസ്ഥാനത്തില്‍ തന്നെ നടത്തിക്കളയാം.. .. പൊട്ട സൂക്കേടെന്നൊക്കെ പറയാമോ...
മനസ്സില്‍ സംശയങ്ങളുടെ തീക്കനല്‍.... എന്നാലും... ടീച്ചര്‍ക്ക്... .. .. ഇനിയിപ്പോ ടീച്ചറുടെ ഹസ്ബന്‍ഡ്...? പണ്ട് ബോംബെയില്‍ ആയിരുന്നെന്ന് പറഞ്ഞു കേട്ടിട്ടുണ്ട്.. പണ്ട് ബോംബെയിലായിരുന്നപ്പോ...? ഏയ്... എന്നാലും...? (ആത്മഗതം)

"ഇപ്പോള്‍ സമയം... മൂന്ന് മണി കഴിഞ്ഞ് മുപ്പത് മിനിട്ട്... മുപ്പത്തി നാല്‌ സെക്കന്‍ഡ്.. അടുത്തതായി സ്ത്രീ വേദി..
പ്രിയ ശ്രോതാക്കളേ ഇന്നത്തെ സ്ത്രീവേദിയില്‍, 'ഗര്‍ഭകാലത്തെ ശുശ്രൂഷകള്‍' എന്ന വിഷയത്തെപ്പറ്റി, തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ റിട്ടയര്‍ഡ് പ്രൊഫസറും, ഗൈനക്കോളജിസ്റ്റുമായിരുന്ന ഡോ. വസന്തലക്ഷ്മി അന്തര്‍ജ്ജനം ശ്രോതാക്കളുമായി ചര്‍ച്ച ചെയ്യുന്നു... ഇതുമായി ബന്ധപ്പെട്ട ശ്രോതാക്കളുടെ സംശയങ്ങള്‍ പങ്കു വെയ്‌ക്കുവാന്‍ പൂജ്യം നാല്‌ ഏഴ്‌ ഒന്ന് രണ്ട് ഒന്ന് മൂന്ന് മൂന്ന് നാല്‌ അഞ്ച് മൂന്ന് നാല്‌ എന്ന നമ്പറിലോ പൂജ്യം നാല്‌ ഏഴ്‌ ഒന്ന് രണ്ട് മൂന്ന് നാല്‌ ഒന്ന് മൂന്ന് മൂന്ന് നാല്‌ ആറ്, എന്ന നമ്പറിലോ ബന്ധപ്പെടുക.", അകത്ത് നിന്നും റേഡിയോ 102.3 എഫ്. എം.

ഡോ. വസന്തലക്ഷ്മി അന്തര്‍ജ്ജനം പരിപാടി തുടങ്ങുന്നതിനു തൊട്ട് മുമ്പ്‌ തന്നെ ടീച്ചറുടെ സൂക്കേടെന്താണെന്ന് എനിക്ക് പിടികിട്ടി..

ദൂരെ പാട്ട് പഠിപ്പിക്കുന്ന ടീച്ചറുടെ വീട്ടില്‍, ടീച്ചറുടെ ഹസ്ബന്‍ഡ് ഒരു മൂളിപ്പാട്ടുമായി വട്ടം കൂടി..
"ആദ്യത്തെ കണ്മണി പെണ്ണായിരിക്കണം..
അവള്‍ അമ്മയെ പോലെ ഇരിക്കണം.."

(*പൊട്ട = ചീത്ത)

25 ഓഗസ്റ്റ് 2011

ആത്മവാസന

എലാവരും കോളേജില്‍ പോകുന്നതും, അനുയോജ്യമായ വിഷയം തിരഞ്ഞെടുക്കുന്നതും, ആത്മാവില്‍ ഉറങ്ങിക്കിടക്കുന്ന നിഗൂഢമായ ഒരു തരം വാസനയെ സ്വയം തിരിച്ചറിഞ്ഞാണ്‌.. കോളേജില്‍ പോകാന്‍ നേരം വാസന ഉള്ള വിഷയത്തെക്കുറിച്ച് ഒരു അവബോധം വളരെ സ്വാഭാവികമായി, ഏതോ ഒരു നിമിഷത്തില്‍, എല്ലാവരിലും സംജാതമാകും.. സ്വന്തം വാസനയെപ്പറ്റി ഓര്‍ക്കാപ്പുറത്ത് ലഭിച്ച തിരിച്ചറിവില്‍ അവര്‍ ആനന്ദാശ്രുക്കള്‍ പൊഴിക്കുകയും, ഉപരിപഠനത്തിന്‌ അപേക്ഷ കൊടുക്കാനായി വെമ്പല്‍ കൊള്ളുകയും ചെയ്യും. അവരുടെ കണ്ണുകളും, കാതുകളും പിന്നീട്‌ ആ ഒരു വിഷയം മാത്രമേ കാണുകയും കേള്‍ക്കുകയും ചെയ്യൂ..

ദിവസങ്ങളോളം മുറിയടച്ചിരിക്കുകയും, സ്വന്തം വിഷയത്തെ പറ്റി കൂടുതല്‍ അറിയാനായി ഭ്രാന്തനെപ്പോലെ വെമ്പല്‍ കൊള്ളുകയും ചെയ്യുന്ന മകനെ നോക്കി അവന്റെ അമ്മ ദീര്‍ഘനിശ്വാസത്തോടെ പറയും,
"ഹാവൂ, എന്റെ മോന്‌ വാസന വെളിപ്പെട്ടെന്നാ തോന്നുന്നേ.."

കെമിസ്ട്രി വാസന ഉള്ള സുനില്‍, വെളിപാട് കിട്ടിയതിന്‌ ശേഷം, വെള്ളം കോരുമ്പോള്‍.. ഒരു നിമിഷം.. തൊട്ടിയിലെ വെള്ളം സാക്ഷാല്‍ H2O ആണെന്ന് തിരിച്ചറിയുകയും, തിരിച്ചറിവിന്റെ ആ നിമിഷങ്ങളില്‍ H2O കണങ്ങളെ കൈക്കുമ്പിളില്‍ കോരിയെടുത്ത് മുഖത്തേക്കൊഴിച്ച്, അപ്പോള്‍ അനുഭവവേദ്യമായ ശീതീകരണപ്രക്രിയയില്‍ ആത്മനിര്‍‌വൃതിയടയുകയും; ഒരു കുമ്പിള്‍ H2O കുടിച്ച്, വായ്ക്കകത്തും ആമാശയത്തിലും തന്മൂലം ഉണ്ടായ രാസപ്രവര്‍ത്തനത്തില്‍ ധ്യാനമഗ്നനാവുകയും ചെയ്‌തു..


ഉറക്കമില്ലാത്ത രാത്രികളില്‍ കെമിസ്ട്രിയുടെ നിഗൂഢതകളിലേക്ക് മുങ്ങാംകുഴിയിട്ട് വിയര്‍ത്തൊലിച്ച ഒരു നിമിഷം - ശശി സ്വന്തം നെറ്റിയില്‍ നിന്നും ഒലിച്ചിറങ്ങിയ വിയര്‍പ്പിന്റെ കണത്തെ രുചിക്കുകയും, അത്‌ സോഡിയം ക്ലോറൈഡിന്റെ അംശമാണെന്ന് തിരിച്ചറിഞ്ഞ് - കണ്ണുകള്‍ നിറയുകയും, വീണ്ടും സോഡിയം ക്ലോറയിഡ് കണ്ണുനീരായി പ്രവഹിച്ച്, അവനെ ഗദ്ഗദകണ്ഠനാക്കി തീര്‍ക്കുകയും ചെയ്‌തു..

അടുക്കളയില്‍ ഉപ്പുമാവുണ്ടാക്കുന്ന അമ്മ ഇടക്കിടയ്‌ക്ക് തവി കൊണ്ടിളക്കുന്നത്, ഉപ്പുമാവിനെ രാസത്വരണവിധേയമാക്കുന്നതിന്റെ ഭാഗമായാണെന്ന് തിരിച്ചറിഞ്ഞ ആ നിമിഷം, രാജീവ് ഓടിയെത്തി അമ്മയെ കെട്ടിപ്പിടിച്ചു കൊണ്ട് ചോദിച്ചു: "എന്തു കൊണ്ടിത്രയും കാലം ഇതൊക്കെ എന്നില്‍ നിന്ന് മറച്ചു വെച്ചമ്മേ....."

ഗണിത വാസന വെളിപ്പെട്ട സുരേഷ് പെട്ടെന്ന് അന്തര്‍മുഖനായി മാറുകയും പലതരം കണക്കുകൂട്ടലുകളിലേര്‍പ്പെടുകയും ചെയ്‌തു, L.H.S = R.H.S. (Left Hand Side = Right Hand Side) ആകുന്നത് വരെ അവന്‍ തളരാതെ പൊരുതി. അതൊന്നു മാത്രമാണ്‌ അവനുള്‍പ്പെട്ട ഗണിതവാസന വെളിപ്പെട്ടവരുടെ പരമമായ ലക്ഷ്യം. അതിനായി ചിലപ്പോള്‍ ആരും സഞ്ചരിക്കാത്ത വഴികളിലൂടെ ഒരു ഭ്രാന്തനെപ്പോലെ അവര്‍ സഞ്ചരിക്കും.. എന്തിന്‌.. മാത്തമാറ്റിക്സിന്റെ ബേസിക്‍ റൂളുകള്‍ വരെ തെറ്റിക്കാന്‍, അവര്‍ മടിയ്‌ക്കില്ല..

കൊഴുക്കട്ടയുടെ വിസ്തീര്‍ണ്ണവും വ്യാപ്തവും അളക്കാനായി ഗോളത്തിന്റെ വ്യാപ്ത സമവാക്യം ഉപയോഗിക്കുന്നതിന്റെ പ്രായോഗികമായ പ്രതിബന്ധങ്ങളെ പറ്റി സുരേഷ് അമ്മയെ പറഞ്ഞ് ബോധ്യപ്പെടുത്തി.. ഇനി കൊഴുക്കട്ട ഉണ്ടാക്കുമ്പോള്‍, സമവാക്യങ്ങള്‍ പ്രയോഗിക്കാന്‍ പാകത്തിന്‌ ഗോളാകൃതിയില്‍ ഉണ്ടാക്കണമെന്ന് അവന്‍ അപേക്ഷിച്ചു..

ഇങ്ങനെ പല വിഷയങ്ങളുമായി ബന്ധപ്പെട്ട് പല തരം സംഭവങ്ങള്‍ നാടൊട്ടുക്ക് അരങ്ങേറി.. പ്ലസ് ടു കഴിഞ്ഞിട്ടും എനിക്കൊന്നും "സംജാത"മായില്ലെന്ന് മാത്രമല്ല, വിചാരിച്ച പോലുള്ള "ഒരു ജാതി വാസന" എന്തിനാണെന്ന് ഒരു ക്ലൂ പോലും കിട്ടിയില്ല.
"എല്ലാവര്‍ക്കും വാസന വെളിപ്പെട്ടു.. എനിക്ക് മാത്രം എന്താ ഇങ്ങനെ..", ഓര്‍ത്തപ്പോ ഏറെ വിഷമം തോന്നി..
കിണറ്റിന്‍ കരയിലേക്ക് നടന്ന് ഒരു തൊട്ടി വെള്ളം കോരി നോക്കി.. തൊട്ടിയില്‍ കുടുങ്ങിയ "എഴുത്തച്ഛന്‍ പ്രാണി"യും കരടുകളും അല്ലാതെ വെള്ളത്തില്‍ മറ്റൊന്നും എനിക്ക് വെളിപ്പെട്ടില്ല.. H2O H2O എന്ന് ഉരുവിട്ടു കൊണ്ട് ബലം പിടിച്ച് കുറേ നേരം തൊട്ടിയിലേക്ക് തുറിച്ച് നോക്കി..
കൈയില്‍ വെള്ളം നിറച്ച് മുഖത്തേക്കൊഴിച്ച് നെഞ്ചിടിപ്പോടെ നിരീക്ഷിച്ചുകൊണ്ടിരുന്നു..
ഒരു തണുപ്പ്ണ്ട്.. ഇതാണോ ഇനി ഇപ്പോ ആത്മനിര്‍‌വൃതി..? ഒരു കുമ്പിള്‍ വെള്ളം കുടിച്ച ശേഷം കണ്ണുകളടച്ചപ്പോ, "മയക്കമാ അന്തി മയക്കമാ" എന്ന പഴേ സിനിമാപ്പാട്ട് ഓര്‍മ്മ വന്നതല്ലാതെ ധമനികളിലും, ആമാശയത്തിലും അപ്പോള്‍ സംഭവിച്ചേക്കാവുന്ന രാസപ്രവര്‍ത്തനത്തെ പറ്റി ഒന്നും വെളിപ്പെട്ടില്ല.. ഞാന്‍ നിരാശനായി കിണറ്റിന്‍ കരയില്‍ നിന്ന് മുറിയിലേക്ക് നടന്നു..

മുറിക്കകത്തു കയറി കതകടച്ചു, ഫാന്‍ ഓഫ് ചെയ്‌തു.. കസേരയില്‍ കുനിഞ്ഞിരുന്ന് കൈകളും മുഖവും മേശമേല്‍ വെച്ച് വിശ്രമിച്ചു.. ടേബിള്‍ ലാമ്പ് ടിക്‍-ടിക്‍ ടിക്‍-ടിക്‍ എന്ന് onഉം offഉം ആക്കി ഒരു സീരിയസ് മൂഡ് ഉണ്ടാക്കിയെടുത്തു. മണിക്കൂറുകളോളം കതകടച്ചിരിക്കാനുള്ള ക്ഷമയൊന്നും ഇല്ല.. അര മണിക്കൂര്‍ കഷ്ടിച്ച് കഴിഞ്ഞ് കാണും.. ആദ്യത്തെ വിയര്‍പ്പ് തുള്ളി പൊടിഞ്ഞു.. വേഗം കൈ കൊണ്ട് തോണ്ടിയെടുത്ത് രുചിച്ച് നോക്കി.. ഉപ്പ് രസം.. പക്ഷെ സോഡിയം ക്ലോറയിഡിന്‌ ഉപ്പു പാക്കറ്റിലുള്ള കട്ടകള്‍ക്കതീതമായി ഒരു ഘടനയുണ്ടെന്നോ, സോഡിയവും ക്ലോറിനും തമ്മില്‍ പിരിയാനാകാത്ത വിധം പ്രണയബദ്ധരാണെന്നോ ഒന്നും തോന്നിയില്ല.. വീണ്ടും നിരാശ..വിയര്‍പ്പില്‍ നിന്ന് രഹസ്യം വെളിപ്പെട്ട ശശിയോട് കടുത്ത അസൂയയും... ഇത്തിരി വെളിച്ചം കണ്ട് പാഞ്ഞെത്തിയ ഇയ്യാം‌പാറ്റകള്‍ ഒന്നും, രണ്ടും, നാലും, എട്ടും ആയി അണുവിഭജനത്തിലെന്ന പോലെ മേശവിളക്കിനു ചുറ്റും നിറഞ്ഞ് തുടങ്ങി.. ഞാന്‍ ചാടിയെഴുന്നേറ്റ് കതക്‌ തുറന്ന് പുറത്തേക്കോടി.. ആരും സഞ്ചരിക്കാത്ത വഴികളിലൂടെ സഞ്ചരിക്കാന്‍..

വീടിനു തെക്കേ വശത്തുള്ള ആരും സഞ്ചരിക്കാത്ത വഴികളിലൂടെ ഒരു ഭ്രാന്തനെപ്പോലെ ഞാന്‍ സഞ്ചരിച്ചു. സഞ്ചരിക്കുമ്പോള്‍ മനസ്സില്‍, ഏ പ്ലസ് ബി ദ ഹോള്‍ സ്ക്വയര്‍ = പറഞ്ഞു നോക്കി.. "എ സ്ക്വയര്‍ പ്ലസ്, ടു ഏബി പ്ലസ് ബി സ്ക്വയര്‍.." പെട്ടെന്ന്‍ സ്ഫടികം സിനിമ ഓര്‍മ്മ വന്നു... തിലകന്റെ "ഏ പ്ലസ് ബി ദ ഹോള്‍ സ്ക്വയര്‍ ഈക്വല്‍സ് ബ.ബ.ബ. അല്ല".. എന്ന ഡയലോഗ്.. ഭൂഗോളത്തിന്റെ സ്പന്ദനം... മോഹന്‍ലാലിന്റെ മുണ്ടുരിഞ്ഞടി...ഏഴിമലപൂഞ്ചോലാ.. ഹോ ഹോ.. ഹോ ഹോ ഹോ.. പതിനെട്ടാം പട്ട തെങ്ങ്.... പുത്തന്‍ ഞാറ്റുവേലാ.... ഹൊയ്യര ഹൊയ്യര ഹൊയ്യര ഹൊയ്യര ഹൊയ്യര.. ഉര്‍‌വ്വശി .. ഓര്‍മ്മകള്‍ ഓര്‍മ്മകള്‍ ഓടക്കുഴലൂതി.... പ്രണയമാം യമുനയോ പുറകിലേക്കൊഴുകിയോ...
ഒരു നിമിഷം ഞാന്‍ സ്വയം മറന്നു.. ആരും സഞ്ചരിക്കാത്ത ആ വഴിയിലൂടെ സഞ്ചരിക്കുന്നതിന്റെ ഉദ്ദേശം പെട്ടെന്ന് ഓര്‍മ്മ വന്നു... സ്ഫടികവും, മോഹന്‍ലാലും, തിലകനും, പതിനെട്ടാം പട്ട തെങ്ങും, ഉര്‍‌വ്വശിയും, സ്മിതയും എല്ലാം അപ്രത്യക്ഷമായി.. അവശേഷിച്ചത് എല്ലാം തുടങ്ങിയ "ഏ പ്ലസ് ബി ദ ഹോള്‍ സ്ക്വയര്‍ " മാത്രം.. ഒരു സുഖോം ഇല്ല.. ഇതല്ല എന്റെ വെളിപാട്‌.. എനിക്കുറപ്പായി..

കാട് പിടിച്ച വഴിയില്‍ ഒരു നിമിഷം - ഞാന്‍ ഞെട്ടലോടെ നിന്നു.. ചൊറിയന്‍ തവളകള്‍ കൂട്ടം കൂട്ടമായി വിലപിക്കുന്നു..
"മഴ വരുന്നുണ്ടോ?" ഞാന്‍ കാതോര്‍ത്തു.. തവളയെ നോക്കി... തവള എന്നെയും.. തവളകള്‍ എന്നോട് എന്തോ പറയുന്നത് പോലെ..
എത്ര നിഷ്കളങ്കമായ നോട്ടം.. തവളയോടുള്ള സിമ്പതി ഒരു എമ്പതിയായി പെട്ടെന്ന് മാറി... ഡോക്ടര്‍ സണ്ണിയുടെ ഭാഷയില്‍ പറഞ്ഞാല്‍ തീക്ഷ്ണമായ ഒരു തന്മയീഭവം..

സിനിമയില്‍ ഫ്ലാഷ് ബാക്ക് കാണുന്നതു പോലെ കഴിഞ്ഞ കാര്യങ്ങള്‍ മനസ്സില്‍ തെളിഞ്ഞു വന്നു.. വെള്ളം കോരിയതും, മുറിയടച്ചിരുന്ന് വിയര്‍ത്തതും, ആരും സഞ്ചരിക്കാത്ത വഴികളിലൂടെ സഞ്ചരിച്ചതും .. എല്ലാം.. എലാറ്റിലും പൊതുവായി ചില ഘടകങ്ങള്‍ ഇല്ലേ... ആദ്യം വെള്ളം കോരിയപ്പോള്‍ എഴുത്തച്ഛന്‍ (വെള്ളത്തില്‍ ചിത്രം വരയ്‌ക്കുന്ന പ്രാണി), പിന്നീട് മേശവിളക്കിനു ചുറ്റും കുമിഞ്ഞു കൂടിയ ഈയാം പാറ്റകള്‍, ഇപ്പോള്‍ തവളകള്‍... എല്ലാം എന്നോട് രഹസ്യമായി എന്തോ പറയുവാന്‍ ശ്രമിക്കുകയായിരുന്നില്ലേ...?

"കിട്ടി.... കിട്ടി..." ഞാന്‍ കാടു പിടിച്ച ഇടവഴിയിലൂടെ ഒരു ഭ്രാന്ത്രനെപ്പോലെ ഓടി.. "കിട്ടി.. കിട്ടി..."
പറമ്പില്‍ പുല്ല് അരിഞ്ഞു കൊണ്ടിരുന്ന മാണിക്യമ്മ കാര്യമെന്താണെന്നറിയാന്‍ ഓടി വന്നു..
"കിട്ടി.. കിട്ടി..."
"എന്താ.. എന്താടാ കിട്ട്യേ? പൊന്നാണോ..?", മാണിക്യമ്മ അതിശയത്തോടെ ആരാഞ്ഞു.
"വെളിപാട്.. വെളിപാട്‌..", ഞാന്‍ ഓടി, ഗേറ്റും കഴിഞ്ഞ്, വരമ്പും ചാടിക്കടന്ന് കിണറിന്റെ അടുത്തേക്ക്..

തല കിണറ്റിലേക്കിട്ട് അകത്തേക്ക് നോക്കി.. കിണറ്റില്‍ എഴുത്തച്ഛന്‍ പ്രാണികള്‍ പുതിയ ചിത്രം വരച്ചു കൊണ്ടിരിക്കുന്നു..
"എഴുത്തച്ഛാ...", ഞാന്‍ മന്ത്രിച്ചു. എഴുത്തച്ഛന്‍മാര്‍ ഒരു നിമിഷം ചിത്രം വര നിര്‍ത്തി മുകളിലേക്ക് നോക്കി..
"ഞാന്‍.." എനിക്ക് വാക്കുകള്‍ കിട്ടിയില്ല
"ഒന്നും പറയണ്ട.. ഇപ്പഴെങ്കിലും മനസ്സിലായല്ലോ", ഒരെഴുത്തച്ഛന്‍ ചിരിച്ചു കൊണ്ട് പറഞ്ഞു.

ഞാന്‍ പതുക്കെ മുറിയ്‌ക്കകത്ത് കയറി .. ഇയ്യാം‌പാറ്റകളില്‍ ഒരെണ്ണത്തെ കയ്യിലെടുത്ത് കൊഞ്ചിച്ചു..

അന്നു രാത്രി അമ്മ ചെമ്മീന്‍ കറി വിളമ്പി..
ഒരു മിനിട്ട് നേരം ഞാന്‍ മൗനം ഭജിച്ചു.
പിന്നീട്, ഒരു ചെമ്മീന്‍ കയ്യിലെടുത്ത്, സൂക്ഷിച്ചു നോക്കി.. എന്നിട്ട് പറഞ്ഞു:
"ഇത്... ഇത്.. ഇതെന്താന്നറയോ എല്ലാര്‍ക്കും..?"
ഒരു നിമിഷം എല്ലാവരും സ്തബ്ധരായി.. പെട്ടെന്ന് വൈദ്യുതി നിലച്ച പോലെ രംഗം നിശബ്ദമായി...

ഒരു ചെറിയ ഇടവേളയ്ക്കു ശേഷം ഞാന്‍ തുടര്‍ന്നു:
"സൈന്റിഫിക്‍ നെയ്‌മ്‌ - ഡെന്‍ഡ്രോബ്രാങ്കിയാറ്റ;
കിങ്ഡം - ആനിമാലിയ;
ഫൈലം - ആര്‍ത്രോപോഡ;
സബ് ഫൈലം - ക്രസ്റ്റേഷ്യ..."

17 ഓഗസ്റ്റ് 2011

മുറുക്കാന്‍ സ്പ്രേ

ഓരോ കാലത്തെ ട്രെന്‍ഡും, പിന്നെ ഞങ്ങളുടെ പിടിപ്പുകേടിന്റെ ഗതിവിഗതികളും ഒക്കെ നിരീക്ഷിച്ച് തന്ത്രപ്രധാനമായ ചുവടുവെപ്പുകള്‍ നടത്തുന്നതില്‍ അച്ഛനും, അമ്മയും പണ്ടേ ശ്രദ്ധാലുക്കളായിരുന്നു.

പഠിച്ച് പഠിച്ച് അങ്ങ് കോളേജില്‍ എത്തുമ്പോ ബുദ്ധിമുട്ടില്ലാതെ ഇംഗ്ലീഷ് കൈകാര്യം ചെയ്യാന്‍ പറ്റണം എന്ന ദീര്‍ഘവീക്ഷണത്തിലായിരുന്നു പണ്ട് ഇംഗ്ലീഷ് മീഡിയത്തില്‍ ചേര്‍ത്തതത്രേ. പക്ഷെ ഇംഗ്ലീഷ് മീഡിയത്തിലായിട്ട് ഒരു കാര്യോം ഇല്ല - ഗ്രാമര്‍ വളരെ വളരെ പ്രധാനമാണ്‌ - അതാണ്‌ അടിത്തറ. അങ്ങനെ ഒരു തറ പണ്ടേ ഇല്ലാത്തതു കൊണ്ട് കര്‍ത്താവിന്റെ കൂടെ has വെക്കണോ have വെക്കണോ had വെക്കണോ എന്ന് ഇടക്ക് കൺഫ്യൂഷൻ ആകും. അത്തരം സന്ദര്‍ഭങ്ങളില്‍ ഓരോ രീതിയും മനസ്സിൽ സങ്കല്പിച്ച്, ഏറ്റവും പോഷ് പ്രയോഗം അങ്ങോട്ട് വെച്ച് കാച്ചും. പ്ര്സന്റ് പാർട്ടിസിപ്പിളും, പാസ്റ്റ് പെർഫക്റ്റും നിർലോഭം വാരി വിതറും. സയൻസും, സോഷ്യൽ സയൻസും കടന്ന് അങ്ങ് മാത്തമാറ്റിക്സിന്റെ ഉത്തരക്കടലാസുകളിൽ വരെ അനേകം കർത്താക്കൾ, "ഞങ്ങളെന്തു കുറ്റം ചെയ്‌തിട്ടാ ഞങ്ങളെ ഇങ്ങനെ?" എന്ന ചോദ്യവുമായി നിരന്നു നിന്നു..

അങ്ങനെയാണ്‌ പണ്ട് ഗ്രാമര്‍ പഠിക്കാന്‍ ഗംഗാ(ധ)രന്‍ മാഷുടെ വീട്ടില്‍ പോകാന്‍ ഏര്‍പ്പാടാക്കിയത്. ചേച്ചിയെ മാത്രം ചേര്‍ക്കാനായിരുന്നു മാഷിന്റെ പ്ലാന്‍, കാരണം അവിടെ ചേരാനുള്ള മിനിമം യോഗ്യതയായ എട്ടാം ക്ലാസ്സ് അന്ന് ഞാന്‍ കരസ്ഥമാക്കിയിരുന്നില്ല. പക്ഷെ അമ്മയ്‌ക്ക്, ഒരു-വെടിക്ക്-രണ്ട്-പക്ഷി കാഴ്ചപ്പാടായിരുന്നത് കൊണ്ട് - "എന്നാ പിന്നെ ആ ചെക്കനും കൂടി അവടെ ചെന്നിരുന്ന് നാലക്ഷരം പഠിക്കട്ടെ.. അവടം വരെ പോകാന്‍ പെണ്ണിനൊരു കൂട്ടും ആയി" എന്നങ്ങോട്ട് തോന്നിപ്പോയി. അതിനു വേണ്ടി ശ്യാമിന്റെ അമ്മയെക്കൊണ്ട്, എന്റെ പെര്‍ഫോമന്‍സ് പെരുപ്പിച്ച് കാണിച്ച്, പലകുറി റെക്കമന്‍ഡ് ചെയ്യിപ്പിച്ചു. (ശ്യാമിന്റെ അമ്മ പഠിപ്പിച്ചിരുന്ന അതേ സ്കൂളിലായിരുന്നു ഗംഗാരന്‍ മാഷും പഠിപ്പിച്ചിരുന്നത്). അവസാനം ഒരു പരീക്ഷണാടിസ്ഥാനത്തില്‍ ഒന്നുരണ്ടാഴ്ച നോക്കാം എന്ന് മാഷ് സമ്മതിച്ചു. അങ്ങനെ അവധി ദിവസങ്ങളില്‍ ഗ്രാമര്‍ പഠിക്കാന്‍ ഞാനും ചേച്ചിയുടെ കൂടെ പോയിത്തുടങ്ങി.

പൂക്കാടാണ്‌ മാഷുടെ വീട്‌. ബസ്സില്‍ പോകുമ്പോള്‍ പൊയില്‍ക്കാവില്‍ നിന്ന് മിനിമം പോയന്റ്. തിരിച്ച് വരുമ്പോള്‍ പൊയില്‍ക്കാവ് ബസ് ഇറങ്ങി വീട് വരെ നടത്തമാണ്‌. വത്സലട്ടീച്ചറുടെ വീട് കഴിഞ്ഞാല്‍ പിന്നെ ചെമ്മണ്ണിട്ട നാട്ടുവഴിയില്‍ അധികം ആളനക്കം ഉണ്ടാകാറില്ല. ആ വഴി ഓരോരോ കോപ്രായങ്ങള്‍ കാണിച്ച് നടക്കുന്നത്‌ സ്ഥിരം ഏര്‍പ്പാടായിരുന്നു. കോപ്രായം എന്നു വെച്ചാല്‍ അപ്പോ തോന്നുന്നത് പോലെ എന്തെങ്കിലും.

അന്നൊരു ദിവസം പതിവ് പോലെ കോപ്രായം കാട്ടാനുള്ള സമയമായെന്ന് ഉള്‍‌വിളി വന്നു തുടങ്ങി. (ഇങ്ങനെ പലേ അവസരത്തിലും എനിക്ക് ഉള്‍‌വിളികള്‍ തോന്നാറുണ്ടായിരുന്നു). അപ്പോ തോന്നിയത് കണ്ണടച്ച് നടക്കാനാണ്‌. ഇനി വീട്ടിലെത്തുന്നത് വരെ കണ്ണടച്ച് നടക്കും. ഇക്കാര്യം ചേച്ചിയെ അറിയിച്ചു, എന്നിട്ട്, കണ്ണടച്ചിരുട്ടാക്കി നടന്നു തുടങ്ങി. ചേച്ചിയെ മുട്ടി ആണ്‌ നടപ്പ്, അതു കൊണ്ട് മതിലു തട്ടുമെന്നോ വഴി തെറ്റുമെന്നോ ഭയമില്ല.

കണ്ണടച്ച് നടത്തം അതിന്റെ എല്ലാ ത്രില്ലോടും കൂടി പുരോഗമിക്കുന്നു. എവിടെ എത്തിയിട്ടുണ്ടാകും? ഒരേ നടത്തം, ഇടം കണ്ണിട്ട് നോക്കുവാന്‍ മനസ്സ് അനുവദിക്കുന്നില്ല. ത്രില്ല് നഷ്ടപ്പെടില്ലേ.. നിത്യവും നടക്കുന്ന വഴികള്‍, ഒരിടത്ത് നിന്ന് അപ്രത്യക്ഷനായി വേറൊരിടത്ത് പ്രത്യക്ഷപ്പെടുന്ന ഒരു സുഖം.. അതിലേക്കാണ്‌ ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്നത്.. ഏകദേശം ഒരു കിലോമീറ്ററോളം ഇങ്ങനെ വഴി കാണാതെ നടന്ന്, സ്വന്തം വീട്ടില്‍ വെച്ച് പ്രത്യക്ഷപ്പെടുന്നു.. അതൊക്കെ ഉള്ളില്‍ കണ്ട് കൊണ്ട് കണ്ണില്ലാത്തവരുടെ ലോകത്തില്‍ ഒരാളായി ഞാനും നടന്നു.

രവീന്ദ്രേട്ടന്റെ കടയിലെ, കൗമാരം നഷ്ടപ്പെടാത്ത "വെറ്റിലാടക്ക", ഒരു നുള്ള് "പൊകല"യും, ചുണ്ണാമ്പും തേച്ച് മടക്കി വായിലിട്ട്, ചവച്ച് നീരിറക്കി, സ്ഥിരം വേഷമായ തോര്‍ത്ത്മുണ്ടും ഉടുത്ത് എതിര്‍ ദിശയില്‍ വന്നു കൊണ്ടിരിക്കുകയായിരുന്നു പപ്പേട്ടന്റെ അച്ഛന്‍..

"ഡാ.. ആള്‌ വരുന്നു ആള്‌..", ചേച്ചി സിഗ്നല്‍ തന്നു.
"ങേ.. ആരാ..?", ഞാന്‍ തിരക്കി.
"ഡാ പപ്പേട്ടന്റെ അച്ഛന്‍. കണ്ണ് തോറക്കെടാ..".
"അയാള്‌ സൈഡീക്കൂടെ പൊക്കോളും.. കണ്ണ് തൊറക്കൂല..", നെറ്റി ചുളിച്ച് കൊണ്ട് ഞാന്‍ പറഞ്ഞു.
"എത്താനായോ? എത്താനായോ?", ഞാന്‍ അക്ഷമയോടെ ചോദിച്ചു
ഒരു മറുപടിയുമില്ല..
"എത്താനായോന്ന്‌..", കൈ പിടിച്ച് കുലുക്കിക്കൊണ്ട് ഞാന്‍ വീണ്ടും ചോദിച്ചു.
ഒരു മറുപടിയുമില്ല..
ചോദ്യങ്ങള്‍ക്ക് മറുപടി കിട്ടാത്ത അന്ധന്റെ അവസ്ഥ..

പെട്ടെന്ന് ഒരു പരു പരുത്ത കൈ എന്റെ തോളത്ത് പതിച്ചപ്പോള്‍ ഞാന്‍ ഞെട്ടിത്തരിച്ചു.. അപ്പോഴുണ്ടായ വെപ്രാളത്തില്‍ കണ്ണുകള്‍ തുറന്നു പോയി..

തൊട്ടു മുമ്പില്‍ പപ്പേട്ടന്റെ അച്ഛന്‍ ഒരു അസ്വാഭാവികത മണത്തറിഞ്ഞ്‌ അത് സോള്‍‌വ് ചെയ്യാനുള്ള ആവേശത്തോടെ നില്‍‌ക്കുകയാണ്‌..

"എന്താ മോനേ എണക്ക് പറ്റ്യേത്?"

"അത്... അത്...." ഞാന്‍ ആകെ പരുങ്ങി.
ചേച്ചി "ഞാനൊന്നും അറിഞ്ഞില്ലേ" എന്ന ഭാവത്തോടെ ഇത്തിരി മാറി നിന്നു..

"എന്റെ* കണ്ണിനെന്ത് പറ്റി കുഞ്ഞുമ്മോനെ?", മേലാസകലം പിടിച്ച് കുലുക്കിക്കൊണ്ട് അയാള്‍ ചോദിച്ചു.

"അത് ഒരു കരഡ് പോയതാ..", വളരെ സ്വാഭാവികമായ ഒരു നുണ തട്ടി വിട്ടു.

"കണ്ണ് കരഡ് പോയിട്ട് ഇങ്ങനെ നടക്ക്വാ? എന്റെ* ഏത് കണ്ണിലാ കരഡ് പോയേ?"

"ഇക്കണ്ണില്‌", വലത്തേ കണ്ണ് കൈ കൊണ്ട് കാണിച്ച് ഞാന്‍ പറഞ്ഞു.

പിന്നെ ഒന്നും ചോദിക്കാനും പറയാനും നില്‍ക്കാതെ കോടാലി പിടിച്ച്‌ തഴമ്പ് വന്ന പരു പരുത്ത കൈകള്‍ കൊണ്ട് എന്റെ മുഖം അമര്‍ത്തിപ്പിടിച്ചു. എന്നിട്ട്, അപ്പംവിരലും ചൂണ്ട് വിരലും ചേര്‍ത്ത് കണ്‍പോളകള്‍ വിടര്‍ത്തി തുറപ്പിച്ച്, സകല ശക്തിയുമെടുത്ത് കണ്ണിലേക്ക് ഊതി. വെറ്റിലാടക്കയും, പൊകലയും, നൂറും, ഉമിനീരില്‍ ചാലിച്ച ലായിനി spray ആയി ഓരോ ഊത്തിലും മുഖത്ത് വീണുകൊണ്ടിരുന്നു.

"യ്യോ..", ഞാന്‍ ഉറച്ച ആ കൈകളില്‍ കിടന്ന് പിടഞ്ഞു.

മൂന്ന് ഊത്ത് കഴിഞ്ഞപ്പോ ഞാന്‍ അലറി, "പോയി, പോയി.. ഇപ്പൊ പോയി.. കൊയപ്പല്ല, സുഗണ്ട്.. മതീ....."

"ഇഞ്ഞാടക്ക് മോനെ..", എന്നു പറഞ്ഞ് രണ്ട് തവണ കൂടി മുറുക്കാന്‍ spray ഊതിയ ശേഷം അയാള്‍ പിന്മാറി... എന്നിട്ട്‌, ഇനി എന്തു ചെയ്യണം എന്നതിനെ കുറിച്ച് രണ്ട് മിനിട്ട് നേരം ഉപദേശിച്ചു:

"ഇഞ്ഞിണ്ടല്ലോ വീട്ട് പോയ പാഡേ ഒരു പാനേല്‌, നല്ല കോരി വെച്ച പച്ച വെള്ളം എഡുക്ക്വ..
ന്നിറ്റ്, രണ്ട് കയ്യിലും വെള്ളം നറച്ചെടുത്തിറ്റ് കണ്ണിന്റാത്തേക്ക് ശക്ക്‌തീല്‌ ഒഴിക്ക്യ.. മനസ്സിലായോ..?"

"ഉം..", മുഖം തുടച്ചു കൊണ്ട് ഞാന്‍ മൂളി.

"കരഡും പോയിറ്റ് കണ്ണും പൂട്ടി നഡക്കലാ ഞ്ഞ്.. നല്ല കോളായിപ്പോയി..", എന്നൊക്കെ ആശ്വസിപ്പിക്കുമ്പോള്‍, കരട് പോയ ആശ്വാസം മുഖത്തു വരുത്തുവാന്‍ പാടു പെടുകയായിരുന്നു ഞാന്‍. നുണ പറയേണ്ടി വന്നതില്‍ ഒരു വിഷമവും തോന്നിയില്ല. അതു കാരണം വെറുതെ ആ വഴി പോയ ആളെ മിനക്കെടുത്തിയതില്‍ ഒരു ചെറിയ ഫീലിംഗ്സ് തോന്നി.

വായില്‍ അവശേഷിച്ചിരുന്ന അടക്കാക്കഷണത്തെ - "ഇപ്പൊ ശരിയാക്കിത്തരാം" എന്ന ഭാവത്തോടെ ചവച്ചു കൊണ്ട്, മെല്ലെ, ഒരു പ്രശ്നം പരിഹരിച്ച ചാരിതാര്‍ത്ഥ്യത്തോടെ അയാള്‍ നടന്നകന്നു; ഇനിയും ഉള്‍‌വിളികള്‍ വരല്ലേ എന്ന് പ്രാര്‍ത്ഥിച്ചു കൊണ്ട് ഞാനും.

*എന്റെ എന്ന വാമോഴിക്ക്‌ ആ ഭാഗത്ത്‌ നിന്റെ എന്നാണര്‍ത്ഥം

25 മേയ് 2011

വീഡിയോ മൊയ്‌ലാളി

വരന്‍ : "ആരോട് ചോദിച്ചിട്ടാ ഇതൊക്കെ ഏര്‍പ്പാടാക്ക്യേത്‌ന്ന്????"
വരന്റെ അച്ഛന്‍ : "ദേ നീ ഞങ്ങടെ മെക്ക്ട്ട് കേറാന്‍ വരണ്ട.. ഇതൊക്കെ ആണ്‌ നാട്ട്നടപ്പ്.. നിനക്ക് മാത്രം എന്താ ഇപ്പോ? ആരാ നീയ്.. വീഡിയോ വേണ്ടാന്ന് പറയാന്‍.. എന്താ നിന്റെ വിചാരം.."
വരന്‍ : "ഓരോരോ കോപ്രായങ്ങള്‌..! ഭയങ്കര ബോറാകും.. പിന്നെ കുറെ കാശും ലാഭിയ്‌ക്കാം. ഇതൊക്കെ കണ്ടോണ്ടാണ്‌ നേരത്തേ പറഞ്ഞേ, വീഡിയോ വേണ്ടാന്ന്‌! അത്രക്ക് നിര്‍ബന്ധം ആണേല്‌ സ്റ്റില്‍ ഫോട്ടോസ് എടുത്തോട്ടേ.. ഇനീം സമയണ്ട്.. വിളിച്ച് പറ ആ വീഡിയോക്കാരോട്, കേന്‍‌സല്‍ ചെയ്‌തൂന്ന്.."
വരന്റെ അച്ഛന്‍ : "ഒന്ന് പോടാ അവടന്ന്.. ആകെ ഒരു കല്ല്യാണല്ലേ ഒള്ളൂ.. കാലം കൊറെ കഴിയുമ്പഴാ ഇതൊക്കെ ഒന്നൂടെ കാണുന്നേന്റെ ഒരു സുഖം. ഇതിന്റെ ഒന്നും വെല ഇപ്പോ നിനക്ക് മനസ്സിലാവൂല.."
വരന്‍ : "വെറ്തേ തോന്ന്വാ.. ഇതിന്റെ വെല പെട്ടെന്ന് നിങ്ങക്കൊക്കെ മനസ്സിലാകും. പത്ത് പതിനയ്യായിരം രൂപ എന്തായാലും ആവും."
വരന്റെ അച്ഛന്‍ : "കാശ് ഞാന്‍ വഹിച്ചോളാം.. പൊന്നുമോന്‍ അതോര്‍ത്ത് വെഷമിക്കണ്ട.."
വരന്‍ : "അപ്പോ നിങ്ങടെ ഒക്കെ തീരുമാനത്തില്‍ ഒരു മാറ്റോം ഇല്ലാ??"
വരന്റെ അച്ഛന്‍ : "ഇല്ല.."
വരന്‍ : "അനുഭവിച്ചോ.. എല്ലാരും കൂടി അനുഭവിച്ചോ.. ഇന്നാള്‌ ഒരു ഫ്രണ്ടിന്റെ വീട്ടില്‌ വീഡിയോക്കാര്‌ വരാന്‍ വൈകി. എന്നിട്ട് മുഹൂര്‍ത്തം വരെ തെറ്റി.."
വരന്റെ അച്ഛന്‍ : "ഓ.. അങ്ങനെ വല്ലോം സംഭവിച്ചാല്‍ വിധി ആണെന്ന് അങ്ങോട്ട് കരുതും.."
വരന്‍ : "ഫാദര്‍...... എങ്ങനെ ഇങ്ങനെ ക്രൂരമായി സംസാരിക്കാന്‍ കഴിയുന്നു..?"
വരന്റെ അച്ഛന്‍ : "ഒന്നു പോടാ."
വരന്റെ അച്ഛന്‍ : "കാലത്ത് ഏഴ് മണിക്ക് ഇവടന്ന് എറങ്ങണം. അപ്പോ ആറ് മണിക്ക് അവര്‌ വരും.."
വരന്‍ : "മാലേം ബൊക്കേം കൊണ്ട് വരുന്നോരെ കാര്യല്ലേ? അവര്‌ തലേ ദിവസം രാത്രി തന്നെ വരുംന്ന് പറഞ്ഞിട്ട്ണ്ട്."
വരന്റെ അച്ഛന്‍ : "അല്ല.. വീഡിയോക്കാരെ കാര്യാ പറഞ്ഞേ.."
വരന്‍ : "എന്റീശ്വരാ. അവരെന്തിനാ ആറ് മണീക്ക് വരുന്നേ..?"
വരന്റെ അച്ഛന്‍ : "മൊത്തത്തില്‌ പിടിക്കട്ടെ.. കണ്ടിട്ടില്ലേ വീഡിയോലൊക്കെ.. പരിസരോം.. ആള്‍ക്കാരും.. ഒക്കെ പിടിക്കട്ടെ."


രംഗം ഒന്ന് - പ്രഭാതം - വരന്റെ മുറി
------------------------------------------
വീഡിയോക്കാരന്‍: "സ്മൈല്‍.. "
വരന്‍ :     :-|
വീഡിയോക്കാരന്‍: "സ്മൈല്‍....... "
വരന്‍ :     :-}

വീഡിയോക്കാരന്‍: "ചേട്ടന്‍ വല്ലാണ്ട് മസില്‌ പിടിക്കുന്നുണ്ട്‌.. ചുമ്മാ സ്മൈല്‍....."
വരന്‍ :     :-&
വീഡിയോക്കാരന്‍: "ഡാ.. അതൊന്ന് കാണിച്ച് കൊടുത്തേ.. ഇത് ഇത്തിരി മെന പിടിച്ച കേസാ.."
(ലൈറ്റ് പിടിച്ചിരുന്ന ആള്‍ ഓടി വന്ന് വിദൂരതയിലുള്ള മൈനയെ നോക്കി പുഞ്ചിരിച്ച് കൊണ്ട് പോസ് ചെയ്‌ത ശേഷം ഓടിപ്പോകുന്നു..)
വീഡിയോക്കാരന്‍: "ഓക്കെ..?"
വരന്‍ : "ഉം."
വീഡിയോക്കാരന്‍: "റെഡിയല്ലേ?"
വരന്‍ : "ഉം..."
വീഡിയോക്കാരന്‍: "സ്മയില്‍..."
വരന്‍ :       :->
വീഡിയോക്കാരന്‍: "ശോ.."
(വീഡിയോക്കാരന്‍ സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ സ്റ്റില്ലനോട്)
വീഡിയോക്കാരന്‍: "ചേട്ടാ.. ആ ഫോട്ടോ ഒന്ന് കാണിച്ച് കൊട്.. അത്‌ കാണുമ്പോ മനസ്സിലാകും ഇപ്പോ എങ്ങനത്തെ "സ്മൈല്‍" ആണെന്ന്.."
(സ്റ്റില്ലന്‍ അവസാനത്തെ ഒന്നു രണ്ട് ഫോട്ടോസ് കാണിച്ചു കൊടുക്കുന്നു..)
വരന്‍ : "ഓഹോ.. ഇങ്ങനെ ആരുന്നല്ലേ.. ഇത് നേരത്തേ കാണിച്ചൂടായിരുന്നോ.. വെറ്തേ ഇത്രേം സമയം വേസ്റ്റ് ആക്കി.."
വീഡിയോക്കാരന്‍: ആഹാ. ഇങ്ങനെ തന്നെ... കമോണ്‍.. സ്മൈല്‍........
വരന്‍ :     :-@
വീഡിയോക്കാരന്‍: ഓ.. വളരെ നന്നായിട്ടുണ്ട്.. നമ്മക്ക് കൊറച്ച് സ്നേപ്‌സ് എടുക്കാം..?
വീഡിയോക്കാരന്‍: "ദാ.. കൈ രണ്ടും ഇങ്ങനെ വെച്ചു നിന്നേ.."
വരന്‍ : "നിന്നു"
വീഡിയോക്കാരന്‍: "കൈ കെട്ടിയിട്ട് ഒന്നു സ്മൈല്‍.."
വരന്‍ : "കെട്ടി" :-@
വീഡിയോക്കാരന്‍: "ഇനി തൂണും ചാരി ഇടത്തോട്ട് നോക്കി ഒരു സ്മൈല്‍.."
വരന്‍ : "ചാരി" :-@
വീഡിയോക്കാരന്‍: "കാലുമ്മേ കാലു കേറ്റി വെച്ച് ഒരു സ്മൈല്‍.."
വരന്‍ : "കേറ്റി" :-@
വീഡിയോക്കാരന്‍: "വലത്തേ കാല്‌ ഇത്തിരി മുന്നോട്ട് വെച്ച് ഒരു സ്മൈല്‍.."
വരന്‍ : "വെച്ചു" :-@
വീഡിയോക്കാരന്‍: "വലത്തേ കൈമുട്ട് ബാല്‍ക്കണിത്തിണ്ണയില്‍ കുത്തിവെച്ച് കുനിഞ്ഞു നിന്ന് ഒരു സീരിയസ് സ്മൈല്‍.."
വരന്‍ : "കുത്തി" :-@
വീഡിയോക്കാരന്‍: "മതി.. ലൈറ്റ്സ് ഓഫ്.. "

രംഗം രണ്ട് - ഒരുക്കം
-------------------------
വീഡിയോക്കാരന്‍: "ഒരുങ്ങാം?"
വരന്‍ : "ഒരുങ്ങിയല്ലോ? ഒരുങ്ങീട്ടല്ലേ ഇത്രേം ഷൂട്ട് ചെയ്‌തേ?"
വീഡിയോക്കാരന്‍: "വീഡിയോഗ്രാഫിയെക്കുറിച്ച് നിങ്ങള്‍ക്കെന്തറിയാം?"
വരന്‍ : "ങേ..?"
വീഡിയോക്കാരന്‍: "ചേട്ടാ.. അതു വേറേ സീന്‍. ഇതു വേറേ സീന്‍. രണ്ടും കൂടി കൂട്ടിക്കൊഴക്കല്ലേ..
പിന്നെ.. ഒരു കാര്യം.. ഇങ്ങോട്ട് ചോദ്യങ്ങള്‍ വേണ്ട. എന്തൊക്കെയാ വേണ്ടേന്ന് അങ്ങോട്ട് പറയും.. ഓക്കെ?"
വരന്‍ : "ശരി മൊയലാളീ.."
വീഡിയോക്കാരന്‍: "രണ്ട് ബട്ടന്‍ ഊര്‌.. കൈ മടക്കി വെച്ചതഴിക്ക്.."
വീഡിയോക്കാരന്‍: "രണ്ടാള്‍ക്കാരെ ഇങ്ങോട്ട് വിളിക്ക്‌.. ഒരുക്കാന്‍.. വേം......" (വീഡിയോ അലറി)
"അതേയ്.. ആള്‍ക്കാരെ വിളിക്കുന്നു.. ഒരുക്കാന്‍.." (താഴെ ബന്ധു)
വീഡിയോക്കാരന്‍: "രണ്ടാള്‌ മതീട്ടാ.. വേഗാവട്ടെ.."
(രണ്ടു പേര്‍ പുഞ്ചിരിയോടെ മുറിയ്‌ക്കകത്തേക്ക് പ്രവേശിക്കുന്നു)

വീഡിയോക്കാരന്‍: "രണ്ടു വശത്തും നിന്ന് കൊണ്ട് മടക്കൂ.."
"മടക്കി സാറേ.."
വീഡിയോക്കാരന്‍: "ഒരാള്‍ ബട്ടനിടൂ.."
"ഇട്ടു സാറേ.."
വീഡിയോക്കാരന്‍: "വെറുതേ കോളറിനു പിടിക്കൂ.."
"പിടിച്ചു സാറേ.."
വീഡിയോക്കാരന്‍: "അത്രേം മതി.. ലൈറ്റ്സ് ഓഫ്.. "

രംഗം മൂന്ന് - കാല്‌ പിടുത്തം
--------------------------------
വീഡിയോക്കാരന്‍: "സ്ലോ മോഷനില്‍ എറങ്ങി വരണം.. പറഞ്ഞിട്ട് മതി."
(വീഡിയോ യന്ത്രത്തിന്റെ പൊസിഷന്‍ ശരിയാക്കുന്നു)
വീഡിയോക്കാരന്‍: "വാ വാ.. എറങ്ങിപ്പോരേ.."
(വരന്‍ സ്ലോ മോഷനില്‍ ഇറങ്ങി വരുന്നു)
വീഡിയോക്കാരന്‍: "ചെറിയൊരു കൊഴപ്പം പോലെ.. ഒന്നൂടെ കേറിയേ... പറഞ്ഞിട്ട് എറങ്ങിയാ മതീട്ടാ.."
(വീഡിയോക്കാരന്‍ വീഡിയോ യന്ത്രത്തിന്റെ സഞ്ചാരപഥം നിര്‍ണ്ണയിക്കാനുള്ള അവസാന വട്ട റിഹേഴ്സല്‍ പൂര്‍ത്തിയാക്കുന്നു)
വീഡിയോക്കാരന്‍: "എറങ്ങിപ്പോരേ.."
(വരന്‍ വീണ്ടും സ്ലോ മോഷനില്‍ ഇറങ്ങി വരുന്നു)
വീഡിയോക്കാരന്‍: സം വാട് ബെറ്റെര്‍..

വീഡിയോക്കാരന്‍: "കാല്‌ പിടിക്കണ്ടോരൊക്കെ പോരേ..."
വീഡിയോക്കാരന്‍: "പിടിക്കല്ലേ.. പറയാം.. ഓക്കെ..."
"റെഡി... ഓക്കെ.. ങാ പിടിച്ചോ."
വരന്‍ : "പിടിച്ചു"
...
...
വീഡിയോക്കാരന്‍: "പിടിച്ചോ.."
വരന്‍ : "പിടിച്ചു"
...
...

വീഡിയോക്കാരന്‍: "ലൈറ്റ്സ് ഓഫ്.."

രംഗം നാല്‌ - കൂട്ട ഫോട്ടോ
-------------------------------
സ്റ്റില്ലന്‍ : "അച്ഛനും അമ്മേം നിന്നേ.."
(അച്ഛനും അമ്മേം വന്നു നിന്നു ചിരിക്കുന്നു)
സ്റ്റില്ലന്‍ : "നിങ്ങളൊക്കെ കുടും‌ബപരമായി മസിലു പിടിത്തക്കാരാണോ?"
വരന്‍ : "ഫാദര്‍.. അനുഭവിച്ചോ.. അനുഭവിച്ചോ.." (രഹസ്യം)
സ്റ്റില്ലന്‍ : "എന്താദ്.. ഇതു ഫോട്ടോ ആണ്‌ വീഡിയോ അല്ല, സംസാരിക്കുന്നതു പോലെ അഭിനയിക്കാന്‍.."
വരന്‍ : "അഭിനയിച്ചതല്ല.. ശരിക്കും സംസാരിച്ചതാ..."
വരന്റെ ബന്ധു : "രാഹുകാലത്തിനു മുമ്പേ എറങ്ങണം.."
വീഡിയോക്കാരന്‍ : "ഞാന്‍ പറയും.. അപ്പോ എറങ്ങിയാ മതി.."
സ്റ്റില്ലന്‍ : "മാമന്‍‌മാരും അമ്മായിമാരും വന്നു നിന്നേ.."
...
സ്റ്റില്ലന്‍ : "ഇനി അമ്മാമ്മമാര്‌..."
...
വരന്റെ ബന്ധു : "സമയായി.."
സ്റ്റില്ലന്‍ : "പത്തമ്പത് കല്ല്യാണം ഷൂട്ട് ചെയ്‌ത എക്‍സ്പീരിയന്‍സോണ്ട് പറയ്വാ.. വെറുതെയാ ഈ ധൃതി.. രാഹു ഇത്തിരി അങ്ങോട്ടും ഇങ്ങോട്ടും ഒക്കെ അഡ്ജസ്റ്റ് ചെയ്യാം.."
വീഡിയോക്കാരന്‍: "ലൈറ്റ്സ് ഓഫ്.."

രംഗം അഞ്ച് - എറക്കം
-------------------------
വീഡിയോക്കാരന്‍: "എല്ലാരും കൂടി നിന്നേ.. ഇങ്ങനെ ചെതറി നിക്കാണ്ട്.. പിന്നെ വീഡിയോ കിട്ടീട്ട് അങ്ങനെ കിട്ടിയില്ല, ഇങ്ങനെ കിട്ടിയില്ല എന്നൊന്നും പറയരുത്‌.."
(എല്ലാവരും നാലുപാടും നിന്ന് ഒരുമിച്ചു കൂടുന്നു.. ഫില്‍ ആവാത്ത ഗേപ് അഡ്ജസ്റ്റ് ചെയ്യുന്നു.. വീഡിയോക്കാരന്റെ യന്ത്രം ചെടിച്ചട്ടിക്കിടയിലൂടെ, പൂവിനെ തഴുകി, പതിനെട്ടാം‌പട്ട തെങ്ങും താണ്ടി വരന്റെ മോറിലേക്ക്..)
വീഡിയോക്കാരന്‍: ഡോറിനടുത്തേക്ക് നടന്നു വരൂ..
(വരന്‍ പതുക്കെ നടന്നടുക്കുന്നു)
വീഡിയോക്കാരന്‍: ഓക്കെ..
വീഡിയോക്കാരന്‍: ഡോര്‍ തുറക്കൂ.. കേറരുത്‌..!!!!!!!!
(വരന്‍ ഡോറ് തുറക്കുന്നു)
വീഡിയോക്കാരന്‍: ഓക്കെ..
വീഡിയോക്കാരന്‍: കേറൂ..
(വരന്‍ അകത്തേക്ക് കേറുന്നു..)
വീഡിയോക്കാരന്‍: ഓക്കെ ദാറ്റ്സ് ഇറ്റ്..
(വീഡിയോക്കാര്‍ന്‍ നെട്ടിയില്‍ നിന്നുതിര്‍ന്ന വിയര്‍പ്പു തുള്ളികള്‍ വലതു ചൂണ്ടാണി വിരലു കൊണ്ടു വടിച്ച് മുറ്റത്തേക്ക് തളിക്കുന്നു)

രംഗം ആറ് - ദി കാര്‍
--------------------------
(വരന്റെ മൊബൈലില്‍ അറിയാത്ത നംബറില്‍ നിന്ന് വിളി..)
"വരാന്‍ പറ്റാഞ്ഞ ഏതോ സുഹൃത്ത് ആശംസ പറയാന്‍ വിളിക്കുന്നതാകും... അല്ലേല്‍ വഴി അറിയാത്ത ആരെങ്കിലും വിളിക്കുന്നതാകും.. അല്ലാതെ വേറേ ആരാ ഇപ്പൊ വിളിക്കാന്‍..
"
വരന്‍ : "ഹലോ.."
അജ്ഞാതന്‍ : "ഹലോ.. ഞാന്‍ വീഡിയോ ആണ്‌.."
വീഡിയോക്കാരന്‍ : "ഈ നമ്പര്‍, 'വീഡിയൊ' എന്നു സേവ് ചെയ്‌തോളൂ..."
വരന്‍ : "പണ്ടാരം.. പിന്നേം വന്നോ.." (ഗദ്ഗദം)
വീഡിയോക്കാരന്‍ : "പിന്നേ... അതേയ്.."
വരന്‍ : "ങാ.. കേക്കുന്ന്‌ണ്ട്‌.. കേക്കുന്ന്‌ണ്ട്‌.. പറഞ്ഞോ..."
വീഡിയോക്കാരന്‍ : "യാതൊരു കാരണവശാലും ഞങ്ങളെത്താണ്ട്‌ കാറീന്ന് എറങ്ങരുത്... കേട്ടോ.."
വരന്‍ : "ങാ.. കേട്ടു.."
വീഡിയോക്കാരന്‍ : "നമ്പര്‍ സേവ് ചെയ്യാന്‍ മറക്കല്ലേ.."
വരന്‍ : "ഇല്ല.. ചെയ്‌തേക്കാം.. ബൈ.."

വരന്റെ അച്ഛന്‍ : "എന്താ മോനേ?"
വരന്‍ : "ഒന്നുമില്ലച്ഛാ.."
വരന്റെ അച്ഛന്‍ : "എങ്ങനുണ്ട് നമ്മടെ വീഡിയോ ഷൂട്ട്..?"
വരന്‍ : "ഷൂട്ടിയിടത്തോളം അസ്സലായിട്ടുണ്ട്..."
വരന്‍ : "ഇനി കല്ല്യാണം...അതിനു ശേഷമുള്ള കൂട്ടഫോട്ടോ.. വീഡിയോ... പിന്നെ യാത്ര തിരിക്കല്‍... വീട്ടില്‍ കേറല്‍...റിസപ്ഷന്‍...... എന്റമ്മോ...." (ഗദ്ഗദം)


വിവാഹവും ഷൂട്ടിംഗും കഴിഞ്ഞ്‌ വധൂഗൃഹത്തില്‍ നിന്നും തിരിച്ച് വീട്ടിലേക്ക് പോകും വഴി വരന്റെ മൊബൈലിലേക്ക് വീണ്ടും - വീഡിയോ കോളിങ്...
വീഡിയോക്കാരന്‍ : "പിന്നേ... അതേയ്.."
വരന്‍ : "ഇല്ല നിങ്ങളെത്താണ്ട്‌ എറങ്ങുന്ന പ്രശ്നമില്ല... സമാധാനമായിരിക്കൂ.. ഞാനല്ലേ പറയുന്നത്‌......"
വീഡിയോക്കാരന്‍ (ആനന്ദാശ്രുക്കളോടെ) : "വൈകിയാണെങ്കിലും ഈ വീഡിയോക്കാരനെ മനസ്സിലാക്കിയല്ലോ.. അതു മതി....."

13 ഫെബ്രുവരി 2011

പോസിറ്റിവ് പോസിറ്റിവ്

വെള്ളിയാഴ്ച വൈകുന്നേരം ഞാനും ഒരു സുഹൃത്തും കറങ്ങാന്‍ ഇറങ്ങി. ബസ്സ്‌ സ്റ്റോപ്പിൽ നല്ല തിരക്ക്‌. ബസ്സ്‌ വന്നപ്പോൾ ഈച്ച ചക്കച്ചൊള പൊതിയുന്നതു പോലെ എല്ലാവരും കൂടി വാതിലിനു ചുറ്റും പൊതിഞ്ഞു.

ഇടികൊണ്ട്‌ ഗതി കെട്ട പ്രായമായ ആൾ പറഞ്ഞു - "എന്താ **** തള്ളുന്നത്?".

"തിരക്കുള്ളോരൊക്കെ കേറട്ടെ.. അടുത്ത ബസ്സ് വരട്ടെ..", അലസരായി ഞങ്ങള്‍ ഒരു
ഭാഗത്ത് മാറി നിന്നു

അടുത്ത ബസ്സ് വന്നു.. വീണ്ടും തള്ളിക്കയറ്റം.

"വാ കേറാം. നിക്കാന്‍ സ്ഥലണ്ട്", ഞങ്ങള്‍ അകത്തു കയറി

അകത്ത് ഇരുട്ട്, ശ്വാസം മുട്ടല്‍..

"ഡാ, ദാ ബേക്കില്‌ കാലി ബസ്സ്, ഇരുന്ന് പോകാം", പുറകിലെ ബസ്സില്‍ കയറി ഇരുന്നു.

ബസ്സിനകത്ത് സ്ഥിരം കാഴ്ചകള്‍. ഇനിയും ഇങ്ങനെ ഇരുന്നാല്‍ ഭ്രാന്ത് പിടിയ്‌ക്കും..

ഞാന്‍ - "എടാ, എനിക്ക് ആകെ മൂഡ് ഔട്ട്"
അവന്‍ - "ഉം."
ഞാന്‍ - "എന്താന്നറഞ്ഞൂടാ... വെറുതെ"
അവന്‍ - "എനിക്കാണെങ്കിൽ നാട്ടിൽ പോയി കൃഷി ചെയ്‌താലോ എന്ന് ഒരു ചിന്ത ഇണ്ട്‌"
ഞാന്‍ - "എന്നാ നീ റിസൈന്‍ ചെയ്‌ത് നാട്ടില്‍ പോയി കൃഷി ചെയ്യ്.."
അവന്‍ - "അല്ലെങ്കില്‍ വേണ്ട ഞാന്‍ ഭയങ്കര പോസിറ്റിവ് ആവാന്‍ പോവുകയാണ്‌.. പോസിറ്റിവ് പോസിറ്റിവ് പോസിറ്റിവ് പോസിറ്റിവ് "
ഞാന്‍ - "പോസിറ്റിവ് പോസിറ്റിവ് പോസിറ്റിവ് പോസിറ്റിവ്"
അവന്‍ - "always think പോസിറ്റിവ് പോസിറ്റിവ് പോസിറ്റിവ് പോസിറ്റിവ്"
ഞാന്‍ - "പോസിറ്റിവ് പോസിറ്റിവ് പോസിറ്റിവ് പോസിറ്റിവ്"
അവന്‍ - "പോസിറ്റിവ് പോസിറ്റിവ് പോസിറ്റിവ് പോസിറ്റിവ്"
ഞാന്‍ - "always think പോസിറ്റിവ് പോസിറ്റിവ് പോസിറ്റിവ് പോസിറ്റിവ്"

മുന്നിലിരിക്കുന്ന ആള്‍ ഇടംകണ്ണിട്ട് സംശയത്തോടെ തിരിഞ്ഞു നോക്കി..

ഞാന്‍ - "എടാ മുമ്പിലിരിക്കുന്ന വരുത്തനെ കാണാന്‍ ജയേഷിന്റെ പോലുണ്ട്"
അവന്‍ - "ജയേഷിന്റെ താടി"
ഞാന്‍ - "ജയേഷിന്റെ മൂക്ക്"
അവന്‍ - "ജയേഷിന്റെ പല്ല്"
ഞാന്‍ - "ജയേഷിന്റെ തല"
അവന്‍ - "ജയേഷിന്റെ കയ്യ്"
അവന്‍ - "ഇനി ബാക്കി അഞ്ചാളെ കൂടി കണ്ടു പിടിയ്‌ക്കണം.."
ഞാന്‍ - "അതെന്തിനാ അഞ്ചാള്‌..?"
അവന്‍ - "ഒരാളെപ്പോലെ ഏഴാളുണ്ടല്ലോ.."
ഞാന്‍ - "ഡാ.. ദാ പുറത്തും ജയേഷിന്റെ പോലെ വേറേ ഒരാള്‌..."
അവന്‍ - "അപ്പോ ഇനി നാലാളെ കൂടി കാണണം.."
ഞാന്‍ - "ഉം..."
അവന്‍ - "കുറേ എനര്‍ജി വേണം.."
ഞാന്‍ - "അതെ.. അതെന്തായാലും വേണം."
അവന്‍ - "എന്തും ചെയ്യാനുള്ള ചങ്കൂറ്റം വേണം."
ഞാന്‍ - "എടാ അതൊക്കെ പറ്റ്വോ..?"
അവന്‍ - "നെഗറ്റിവ്‌..? always think പോസിറ്റിവ്‌ പോസിറ്റിവ്‌ പോസിറ്റിവ്‌
പോസിറ്റിവ്‌"
ഞാന്‍ - "always think പോസിറ്റിവ്‌ പോസിറ്റിവ്‌ പോസിറ്റിവ്‌
പോസിറ്റിവ്‌"
അവന്‍ - "പോസിറ്റീവ് പോസിറ്റീവ് പോസിറ്റീവ് പോസിറ്റീവ്"
ഞാന്‍ - "പോസിറ്റീവ് പോസിറ്റീവ് പോസിറ്റീവ് പോസിറ്റീവ്"

പൈപ് ലൈന്‍ ജങ്ക്ഷന്‍ ആയപ്പോള്‍ ബസ്സ് നിര്‍ത്തി. ഞങ്ങള്‍ പതുക്കെ വാതിലിനടുത്തേക്ക് നടന്നപ്പോഴേക്കും ബസ്സ് start ചെയ്‌തു..

അവന്‍ - "ശ്..എനര്‍ജി.."
ഞാന്‍ - "ഉം.."
ഞാന്‍ കണ്ടക്ടറോട് ഉറക്കെ വിളിച്ചു പറഞ്ഞു - "ആളെറങ്ങാനുണ്ട്........."
ഞാന്‍ - "ശ്.. ഡാ.. ചങ്കൂറ്റം.."
അവന്‍ - "ഉം.. ഓക്കെ"
ഞങ്ങള്‍ ബെല്ലിന്റെ കയറില്‍ കേറി തൂങ്ങി - "പഠേ..." സിംഗിള്‍ ബെല്‍ അടിച്ചു തകര്‍ത്തു.

കണ്ടക്ടര്‍ - "സ്റ്റോപ്പായിട്ടില്ല.. ബസ്സ് സ്റ്റോപ്പില്‍ നിര്‍ത്തും.. നിങ്ങ കയറ് പൊട്ടിക്കല്ലേ.."

സ്റ്റോപ്പ് അല്പം മാറിയായിരുന്നു. പക്ഷെ സിംഗിള്‍ ബെല്‍ അടിച്ചത് വെറുതെ ആയി
തോന്നിയില്ല. എന്തോ ഒരാശ്വാസം..

ബസ്സില്‍ നിന്ന് ഇറങ്ങി റോഡ് മുറിച്ചു കടന്ന്‌ നേരെ പരിപ്പുവടയുടെ തട്ടിലേക്ക് കയറി. രണ്ടെണ്ണം വാങ്ങി - തണുത്ത്‌ മരവിച്ച് ചോര വറ്റിയ പരിപ്പുവട...

ഞാന്‍ - "എടാ, നമ്മളിപ്പോള്‍ ഹൈപോടന്യൂസില്‍ കൂടിയാ നടക്കുന്നത്‌.. വേഗം എത്തും, അല്ലെങ്കില്‍ നമ്മള്‍ രണ്ട് സൈഡും കവര്‍ ചെയ്യണമായിരുന്നു"

അവന്‍ - "നീ അതൊന്നും എന്നെ പഠിപ്പിക്കണ്ട, ഞാന്‍ നാലു മാസം മുന്നേ ഇവടെ ഉണ്ടെന്ന് അറയാലോ..?"

അവന്‍ - "അവരെവടെയെത്തി..?"
ഞാന്‍ - "മുടി വെട്ടിക്കാന്‍ കേറിയതാണത്രേ..മെസേജ്‌ അയച്ചിരുന്നു"
അവന്‍ - "എന്താ നമ്മളെ പറ്റി വിചാരിച്ചു വെച്ചിരിക്കുന്നേ.. ഇങ്ങനെ വെയിറ്റ് ചെയ്‌ത് നിക്കാനൊന്നും എന്നെ കിട്ടില്ല.."
ഞാന്‍ - "നമുക്കോരോ ബിയര്‍ അടിച്ച് പിമ്പിരി ആയി നിന്നാലോ.. എന്നിട്ട് അവമ്മാര്‌ വരുമ്പ ഫുള്‍ ഷോ കാണിക്കാം.."
അവന്‍ - "ഹേയ്.. ഞാന്‍ നീറ്റാ.. അതൊന്നും ഇല്ല"
ഞാന്‍ - "ഞാന്‍ പണ്ടേ നീറ്റാ.. നിന്നെ ടെസ്റ്റ് ചെയ്‌തതല്ലേ..."
അവന്‍ - "ഡാ.. എനര്‍ജി.."
ഞാന്‍ - "ഉം"
അവന്‍ - "നമ്മുക്കാ കാറിന്റെ ചില്ലടിച്ചു പൊട്ടിച്ചാലോ..?"
ഞാന്‍ - "പോടാ.. അതൊക്കെ മെനക്കേടാവും."
അവന്‍ - "ഞാനിപ്പോ ശരിക്കും എന്തിനാ കറങ്ങാൻ വന്നത്‌..‌? എനിക്ക് നൈറ്റ് ഷിഫ്റ്റ് ആണ്‌, ഇത്തിരി ഒറങ്ങണം.."
ഞാന്‍ - "ഞാന്‍ ചോദിച്ചല്ലോ, അപ്പോ നീ പറഞ്ഞു, നമ്മക്കൊക്കെ എന്തൊറക്കം..
ഒറക്കം ഒക്കെ എപ്പഴും ഇങ്ങനെ ആണ്‌.. എന്നൊക്കെ. എന്തിനാ ഇപ്പൊ ഇങ്ങോട്ട് കെട്ടി
എടുത്തെ? അവടെ കെടന്ന് ഒറങ്ങരുതായിരുന്നോ?"
അവന്‍ - "എന്നോട് കിളുത്താന്‍ വരല്ലേ... എനിക്ക് ദേഷ്യം വന്നാലുണ്ടല്ലോ നിനക്കറഞ്ഞൂട..! ശരിയാക്കിക്കളയും.."
ഞാന്‍ - "പിന്നെ.. നീ ഒലത്തും."
അവന്‍ - "എവടന്ന ഇത്തിരി വെള്ളം കുടിക്ക്യാ?"
ഞാന്‍ - "മാളീന്ന്.. ഫുഡ് സര്‍ക്കിള്‍"
അവന്‍ - "എനിക്കൊന്നും വയ്യ ഇപ്പൊ അവടെ പോയി ധൂര്‍ത്തടിയ്‌ക്കാന്‍..."
ഞാന്‍ - "ആരു പറഞ്ഞു ധൂര്‍ത്തടിയ്‌ക്കാന്‍.."
അവന്‍ - "പോയി പച്ചവെള്ളം കുടിച്ചിട്ട് വരാം.."

മാളിനകത്ത് കയറി എസ്കലേറ്ററിലൂടെ ഏറ്റവും മുകളിലെത്തി. മുകളില്‍ ജീന്‍സും ടോപ്പുമണിഞ്ഞ ഒരു അമ്മച്ചി ട്രേയില്‍ പെപ്സിയും അമേരിക്കന്‍ ചോപ്സിയുമായി അന്നനടയില്‍ നടന്നു പോകുന്നു.. കോട്ടിട്ട ജീവനക്കാര്‍ ഒരു പേനയും പിടിച്ച് സ്റ്റൈലില്‍ അവിടെയും ഇവിടെയുമൊക്കെ ചുറ്റിപ്പറ്റി നില്‍‌ക്കുന്നുണ്ട്‌..

പിന്നെ രണ്ട് കയറുകള്‍ (കൈ കൊളുത്തി പിടിച്ച് നടക്കുന്ന കപ്പിള്‍സ്) ഒഴിഞ്ഞ സീറ്റുകള്‍ ലക്ഷ്യമാക്കി നടക്കുന്നു.. അന്തരീക്ഷത്തില്‍ കോണ്ടിനെന്റല്‍ സ്മെല്‍..

അവന്‍ - "എന്നാടാ ഇങ്ങനെ ഒക്കെ?"
ഞാന്‍ - "ഹി ഹി"
അവന്‍ - "നീ നോക്കിക്കൊ.. ഒരു ദിവസം ഞാനിവടെ കയറായി വരും. അന്ന് നീ ഇവടെ വായേം
നോക്കി പച്ചവെള്ളം കുടിയ്‌ക്കാന്‍ ഇതു പോലെ വരും.."
ഞാന്‍ - "ഓ.. ആയിക്കോ.. എന്താന്ന്‌ വെച്ചാ.. ആയിക്കോ..."
അവന്‍ - "ഇനി എങ്ങോട്ടാ..?"
ഞാന്‍ - "ടൈം ഔട്ടിലേക്ക് പോകാം.."
അവന്‍ - "എനിക്ക് അവടെ വെറുതെ പോകുന്നത് കലിപ്പാ.."
ഞാന്‍ - "വെറുതെ അല്ല, കാര്യണ്ട്.."
അവന്‍ - "ഉം.."

ടൈം ഔട്ടില്‍ ബുക്കിന്റെ മായാപ്രപഞ്ചം..
ഞാന്‍ ഒരു ബുക്കെടുത്തു അവന്റെ നേരെ കാണിച്ചു - "ഇതാരാന്നറയുവോ?"
അവന്‍ - "ഓ.. ഇതു മറ്റേ സാമിയല്ലേ?"
ഞാന്‍ - "മറ്റേ സാമിയല്ല.. ഭയങ്കരനാ... Autobiography of a Yogi വായിച്ചിട്ടുണ്ടോ?"
അവന്‍ - "ഇല്ല, നീ വായിച്ചിട്ടുണ്ടോ?"
ഞാന്‍ - "ശകലം.."
അവന്‍ - "എന്നാ അധികം ചെലക്കണ്ട."

കുറേ സമയം അവിടെയൊക്കെ ചുറ്റിപ്പറ്റി നടന്നപ്പോഴേക്കും, മുടിവെട്ടാന്‍ പോയ
രണ്ട് പാര്‍ട്ടികളും സ്ഥലത്തെത്തി..

മൂന്നാമന്‍ - "ഒരു ഗിഫ്റ്റ് വാങ്ങണം.. പെണ്ണിന്‌ ഒരേ നിര്‍ബന്ധം വാലന്റയിന്‍സ്
ഡേ ഗിഫ്റ്റ് വേണമെന്ന്.."
നാലാമന്‍ - "എനിക്കൊരു ചെരുപ്പ് വേണം.."
ഞാന്‍ - "ആദ്യം ചെരുപ്പ്.. പിന്നെ ഗിഫ്റ്റ്...."

ചെരുപ്പ് കടയില്‍ (അങ്ങനെ വിളിച്ചാല്‍ അതു ആ കടയ്‌ക്കൊരു കുറച്ചിലാകും, സെറ്റപ്പ് സ്ഥലമാണ്‌..) കയറിയപ്പോള്‍ അവിടെ വന്‍ സ്വീകരണം..

"ഹലോ സാര്‍.. വാട് ഡു യു വാണ്ട്..?"

സാമാന്യം നല്ല ഒരു ചെരുപ്പും, പിന്നെ വുഡ്ലാൻഡ്സിന്റെ ഒരു ചെരുപ്പും ഷോർട്ട്ലിസ്റ്റ്‌ ചെയ്തു..
മൂന്നാമൻ - ഈ ചെരുപ്പെനിക്കിഷ്ടായി.. പക്ഷെ, ഇങ്ങനെ ഒരു ബ്രാൻഡ്‌ ഞാൻ കേട്ടിട്ടേയില്ലെടാ..
സെയിൽസ്‌ മേൻ - ഹായ്‌.. ഇത്‌ നല്ല ബ്രാൻഡ്‌ ആണ്‌..
മൂന്നാമൻ - ആണോ?
സെയിൽസ്‌ മേൻ - ഉം.. അതെ
ഞാൻ - ഉം.. ബ്രാൻഡ്‌.. നിനക്ക്‌ ഭ്രാന്താടാ ഭ്രാന്ത്‌..
മൂന്നാമൻ - വേണ്ടാ.. നിന്റെ കാലിലെന്തിനാടാ പിന്നെ ഈ പൂമ?
ഞാൻ - അതു ചുമ്മാ ജാഡയ്ക്ക്‌
മൂന്നാമൻ - എന്നാ ഇതും ജാഡയ്ക്കാ
സെയിൽസ്‌ മാൻ - വുഡ്ലാൻഡ്സ്‌ കൊള്ളാം..
മൂന്നാമൻ - രണ്ടായിരം രൂപയുടെ മുകളിലുണ്ടല്ലോ അല്ലേ..?
സെയിൽസ്‌ മേൻ - അതെ രണ്ടായിരത്തി മുന്നൂറിന്റെ അടുത്ത്‌ വരും..
മൂന്നാമൻ - ങ.. അത്‌ മതി പേക്ക്‌ ചെയ്തോ..

നാലാമൻ - ഇതിന്‌ ഫോട്ടോ എടുക്കുമ്പഴുള്ള സൗണ്ട്‌ എങ്ങനെയാണാവോ കളയുക?
ഇന്നലെ വാങ്ങിയ പുത്തൻ നോക്കിയ സി സിക്സ്‌ മൊബെയിൽ പുറത്തെടുത്തു കൊണ്ട്‌ നാലാമൻ ഷോ തുടങ്ങി.

ഞാൻ - ഉം..
അവൻ - ഉം.. ഞാൻ സി ഫൈവ്‌ വാങ്ങിയപ്പോ അവൻ സി സിക്സ്‌ വാങ്ങി.. ഡാ, നീ സി സെവൻ വാങ്ങണം...
ഞാൻ - തീർച്ചയായും..
നാലാമൻ - ഡാ നോക്കിയേ... കൊരട്ടി ആണ്‌ കൊരട്ടി..
ഞാൻ - അവന്റെ ഒരു കൊരട്ടി.. പണ്ട്‌ കീ പാഡ്‌ തേഞ്ഞ്‌ പോയ മൊബെയിലിൽ കുത്തി കുത്തി ഇരുന്ന ആളാ.. ഇപ്പോ കൊരട്ടി ആണത്രെ കൊരട്ടി..
നാലാമൻ - ഒന്നിങ്ങോട്ട്‌ തിരിഞ്ഞേ, ഒരു സ്നാപ്‌ എടുക്കട്ടെ..
ഞാൻ - ഉം..
നാലാമൻ - സെറ്റിംഗ്സിൽ പോയിട്ട്‌, അവടങ്ങനെ ഒരു ഓപ്ഷൻ കാണുന്നില്ലല്ലോ.. ഈ സ്നാപ്‌ സൗണ്ട്‌ ബയങ്കര ഡിസ്റ്റർബൻസ്‌..
ഞാൻ - ങാ.. എന്തൊക്കെ കാണണം....
അവൻ - കാലം പോയൊരു പോക്കേ.. പണ്ട്‌ മിഠായി തെരുവീന്ന് ചെരുപ്പ്‌ വാങ്ങി നടന്ന നമ്മളൊക്കെ ഇപ്പോ.. ഇതൊക്കെ ഭയങ്കര ആർഭാടമല്ലേടാ?
ഞാൻ - ആണോ?
അവൻ - ലുക്സ്‌ സംവാട്‌ ലൈക്‌ ദാറ്റ്‌..
ഞാൻ - റിയലി..?
അവൻ - യാ..
മൂന്നാമൻ - നിർത്തെടാ കൂതറകളേ... അവന്റെയൊക്കെ ഇംഗ്ലീഷ്‌.. സായിപ്പിനെ കാണുമ്പോ മുട്ടു വെറക്കുന്ന എനങ്ങളാ..
ഞാൻ - യൂ സോൾവ്ഡ്‌ യുവർ ഇഷ്യൂ വിത്‌ സൗണ്ട്‌?
മൂന്നാമൻ - വാ പോവാം.. ഒരു ഗിഫ്റ്റ്‌ വാങ്ങണം.. ആർക്കീസ്‌..
ഞാൻ - എടാ.. നിനക്ക്‌ പറ്റിയത്‌ അറുക്കീസിലാ ഉണ്ടാവുക..

മൂന്നാമൻ വുഡ്ലാൻഡ്സിന്റെ കടലാസു സഞ്ചിയുമായി പുറകിൽ വന്നു..

ആർക്കീസിൽ കയറിയപ്പോൾ നല്ല തിരക്ക്‌.. വാലന്റയിൻ മർക്കറ്റ്‌. കാമുകന്മാരെയും കാമുകിമാരെയും ആകർഷിക്കുന്ന പല പല സംഭവങ്ങളും പ്രദർശിപ്പിച്ചു വെച്ചിരിയ്ക്കുന്നു.. എല്ലാറ്റിലും ചുവപ്പിന്റെ അതിപ്രസര..

നാലാമൻ - കണ്ടാൽ നല്ല ലുക്കുണ്ടാവണം.. കാശൊരു പ്രശ്നമേ അല്ല..
അവൻ - ഡാ.. ഇത്‌ നോക്ക്‌, നല്ല ക്യൂട്ട്‌ ആയിട്ടുണ്ട്‌..
നാലാമൻ - കൊള്ളാലോ..
ഞാൻ - നല്ല ബൊമ്മ, നല്ല വലിപ്പോമുണ്ട്‌..
നാലാമൻ - കൊള്ളാം...

ബൊമ്മയുടെ ചന്തിയിലുള്ള ലാബൽ കണ്ടപ്പോൾ അവന്റെ തല കറങ്ങി..

ഞാൻ - ഉം.. ത്രീ തൗസൻഡ്‌ ഏൻഡ്‌ ടൂ ഹണ്ഡ്രഡ്‌.. ഇത്തിരി കൂടുതലാ അതിനു മാത്രം ഉള്ളതൊന്നുമില്ല..
നാലാമൻ - ഇത്തിരി അല്ല നല്ല പോലെ കൂടുതലാണ്‌..
അവൻ - കാശൊരു പ്രശ്നല്ല എന്നു പറഞ്ഞിട്ട്‌?
നാലാമൻ - എന്നു വെച്ച്‌..


അത്ര ലുക്ക്‌ ഇല്ലാത്ത ബൊമ്മകളുടെ നേരെ ചൂണ്ടിക്കൊണ്ട്‌ മൂന്നാമൻ - ഡാ. നിനക്ക്‌ പറ്റിയത്‌ ദേ ഈ ഭാഗത്തുണ്ട്‌..

നാലാമൻ - അത്‌ നീ നിന്റെ പെണ്ണിന്‌ കൊടുത്താ മതി.. അന്ന് നമ്മക്കിവടെ വന്നു തന്നെ വാങ്ങാം..

കുറേ നേരം വട്ടം കറങ്ങി ഒരു കൊട്ടയിലുള്ള നല്ല ചുവന്ന രണ്ട്‌ ടെഡ്ഡി ബിയറുകളെ അവൻ വാങ്ങി..

ഞാൻ - അപ്പോ ഇനി ചെരുപ്പിന്റെം മൊബെയിലിന്റെം ചെലവ്‌...

നാലാമനും മൂന്നാമനും നെറ്റി ചുളിച്ചു.
മൂന്നാമൻ - ഉം.. ചെലവ്‌. ദാ മുയുമനും തീർന്നു..
നാലാമൻ - എന്റേം ദേ തീർന്നു..
അവൻ - ഉം.. നമുക്ക്‌ ഓരോ സൂപ്പ്‌ കുടിച്ചിട്ട്‌ പോകാം.. വീട്ടിലുള്ള ചോറൊക്കെ വേസ്റ്റാകും..
മൂന്നാമൻ - സൂപ്പ്‌ മാത്രം കുടിച്ചിട്ട്‌ പോവാനോ?
അവൻ - അതെ..
നാലാമൻ - എന്നാ അങ്ങനെ ചെയ്യാം..
ഞാൻ - നിങ്ങള്‌ സൂപ്പ്‌ മാത്രം കുടിച്ചോ.. ഞാൻ വല്ലതും കഴിച്ചോളാം..
നാലാമൻ - അതെന്താടാ പട്ടീ അങ്ങനെ.. എന്നാ ഞാനും കഴിയ്ക്കും..
മൂന്നാമൻ - അങ്ങനെ ആണെങ്കി ഞാനും കഴിക്കും..
നാലാമൻ - വീട്ടിൽ പോയിട്ട്‌ കുറേ കഴിഞ്ഞിട്ട്‌ ചോറ്‌ കഴിക്കാം
അവൻ - ഇതൊക്കെ കഴിച്ചിട്ടു പിന്നെ വീട്ടിൽ പോയി ചോറ്‌ കഴിക്കാനൊന്നും എന്നെ കിട്ടൂല..
നാലാമൻ - എന്നാ വെള്ളമൊഴിച്ചിടാം..

ഹോട്ടലിലേക്കുള്ള കോണി കയറി മുകളിലെത്തി വാതിൽ തുറന്നപ്പോൾ ആകെ ചോപ്പ്‌ നിറം..

അവൻ - എന്തുവാടേ ഇത്‌? ആകെ ചൊമലനെറം? നമ്മള്‌ ബാറിലേക്കാണോ വന്നത്‌...?
നാലാമൻ - ഹോ എനിക്കിഷ്ടല്ല ഈ ചോപ്പ്‌ വെളിച്ചം.. കാണുമ്പോ തന്നെ എന്തോ പോലെ..
ഞാൻ - ഹായ്‌.. കൊള്ളാം നല്ല ആംബിയൻസ്‌
അവൻ - നമ്മള്‌ വല്ലോരേം കൊല്ലാൻ വന്നതാണോ..? സിനിമേലാണെങ്കിൽ ഒരു മാതിരി "തൂതു വരുമാ തൂതു വരുമാ" പാട്ടിന്റെ സെറ്റപ്പ്‌.. രമ്യാകൃഷ്ണന്റെ ഡാൻസ്‌ ഇല്ലാന്നു മാത്രം
മൂന്നാമൻ - ഡാ.. ചൈനീസാണ്‌..
അവൻ - ഹോ...

മൂന്നാമൻ - സൂപ്പിൽ തുടങ്ങാം..

ഞാൻ - എനിക്ക്‌ വെജ്‌ മതി
നാലാമൻ - ഞാൻ ആ ത്യാഗം ചെയ്യാം... നമ്മക്ക്‌ ഷെയർ ചെയ്യാം..

 ഞാൻ - ഓക്കെ

മൂന്നാമൻ - നമ്മക്ക്‌ ഹോട്ട്‌ ഏൻഡ്‌ സോർ..
അവൻ - ഉം..

ഓർഡറെടുക്കാൻ വന്ന പയ്യൻ എല്ലാം വെടിപ്പായിട്ട്‌ മനസ്സിലാക്കി എഴുതി എടുത്തു കൊണ്ട്‌ പോയി..
അടുത്ത ടേബിളിൽ ഇരുന്ന അമ്മച്ചിയും, കെട്ടിയോനും പകുതി ഇംഗ്ലീഷിലും മലയാളത്തിലും എന്തൊക്കെയോ കുടുംബ പ്രശ്നങ്ങൾ ചർച്ച ചെയ്യുകയാണ്‌..

മൂന്നാമൻ - കണ്ടോ കണ്ടോ.. അവടെ കണ്ടോ..
ഞാൻ - ഛെ.. നിനക്ക്‌ നാണല്ലേ.. അവര്‌ കുടുംബപ്രശ്നം ചർച്ച ചെയ്യുന്നത്‌ നോക്കി ഇരിക്കാൻ..?
മൂന്നാമൻ - എന്തോന്നാ എന്തോന്നാ..?
ഞാൻ - അവടെ വായേ നോക്കി ഇരിക്കാൻ നാണല്ലേന്ന്?
മൂന്നാമൻ - കുടുംബ പ്രശ്നാണെന്ന് നിനക്കെങ്ങനെ മനസ്സിലായി..?
ഞാൻ - എടയ്ക്കങ്ങനെ എന്തോ കേട്ടു..
മൂന്നാമൻ - കണ്ടോ.. ഞാൻ അതു പോലും കേട്ടില്ല.. വായേ നോക്കിയത്‌ ഞാനല്ല നീയാ..
ഞാൻ - അടങ്ങ്‌ അടങ്ങ്‌..
നാലാമൻ - വരട്ടെ വരട്ടെ.. ചെല ആൾക്കാർ ഇവടെ പന്ത്രണ്ട്‌ മണിക്ക് ഷിഫ്റ്റ്‌ കഴിഞ്ഞ്‌ നാല്‌ മണിക്കാണ്‌ വരാറ്‌..
മൂന്നാമൻ - അതാരാ?
നാലാമൻ - അങ്ങനെ ചെല ആൾക്കരൊക്കെ ഉണ്ട്‌...
അവൻ - ഫാ... നിങ്ങളെ മാതിരി പകൽ പണിയെടുക്കുന്ന പോലെ അല്ല.. ഉത്തരവാദിത്തമുള്ള പണിയാ..
മൂന്നാമൻ - പിന്നെ ഞങ്ങള്‌ കിളിമാസ്‌ കളിക്കാനല്ലേ പോണേ..
നാലാമൻ - എന്നാലും നാലു മണി വരെ എന്താണാവോ പണി..
ഞാൻ - രണ്ട്‌ മണിക്ക്‌ കഴിഞ്ഞു.. പിന്നെ ഒരു മണിക്കൂർ വർത്താനം പറഞ്ഞു ഇരുന്നു എന്നാ എന്നോട്‌ പറഞ്ഞത്‌..
നാലാമൻ - എന്താണാവോ നട്ടപുലർച്ചക്ക്‌ വർത്താനം പറയാനും വേണ്ടി ഉള്ളത്‌..
മൂന്നാമൻ - ആ.. ആർക്കറിയാം..
നാലാമൻ - ഉത്തരവാദിത്തം ഉള്ള പണിയല്ലേ.. അപ്പോ അങ്ങനെ ഒക്കെ ഉണ്ടാവുമെടാ..
മൂന്നാമൻ - ശരിയാ.. നമ്മക്കതു മനസ്സിലാവൂല..
ഞാൻ - അതെ അതെ..
അവൻ - നിർത്തെടാ അലവലാതികളേ...

സൂപ്പ്‌ കൊണ്ട്‌ വന്നത്‌ ചൈനീസ്‌ മുഖമുള്ള ഒരു പയ്യൻ എന്തോ ചോദിച്ചു.. ഒന്നും മനസ്സിലായില്ല..
ഞാൻ - വെജ്‌ വെജ്‌.. ഹിയർ.
വീണ്ടും അവൻ എന്തോ ഒന്ന് ചോദിച്ചു
ഞാൻ - വീ ബോത്‌ വെജ്‌. ദീസ്‌ ടു നോൺ വെജ്‌

എല്ലാം മനസ്സിലാക്കിയ പോലെ ചിരിച്ചപ്പോൾ ആശ്വാസമായി.. സൂപ്പുകൾ ഒച്ചയുണ്ടാക്കാതെ മേശയിൽ വെച്ച ശേഷം ചൈനീസ്‌ പയ്യൻ പോയി..

ഞാൻ - ഡാ കണ്ടോ.. എന്താല്ലേ.. അവൻ ചൈനേലാ.. കണ്ടോ ഇപ്പോ ഇവടെ വന്ന്.. ഒരു പിടിപാടും ഇല്ലാത്ത സ്ഥലത്ത്‌ വന്ന് പണിയെടുക്കുന്നത്‌ കണ്ടോ... എന്തായിരിക്കും അല്ലേ ഇങ്ങനെ ഒരു ഡിസിഷൻ എടുക്കുമ്പോ തോന്നിയിട്ടുണ്ടാവുക...?
നാലാമൻ - ചൈനയോ...
ഞാൻ - അതെ ചൈനീസ്‌ പറഞ്ഞത്‌ കേട്ടില്ലേ....
നാലാമൻ - പോടാ പോട്ടാ... അതു ചൈനീസല്ല ഹിന്ദിയാണ്‌ പറഞ്ഞേ..
ഞാൻ - ഹിന്ദ്യോ? പോടാ..
നാലാമൻ - ഇധർ ഹോട്ട്‌ ഏൻഡ്‌ സോർ ഹേനാ എന്ന്‌ അവരോട്‌ ചോദിച്ചത്‌ കേട്ടില്ലേ?
ഞാൻ - അവന്റെ മുഖം കണ്ടപ്പോൾ അവൻ പറയുന്നതൊക്കെ ചൈനീസായിട്ടാ എനിക്കു തോന്നിയത്‌.. ഒന്നും മനസ്സിലായില്ലാ..

സ്പൂൺ കൊണ്ട്‌ മുകളിൽ നിന്ന്‌ ചൂടോടെ ഒരിത്തിരി സൂപ്പ്‌ അകത്താക്കി. എന്തോ ഒരു ടേസ്റ്റ്‌ വ്യത്യാസം...
ഒരു കവിൾ കൂടി വായിൽ വെച്ചപ്പോൾ..... ഒരു കഷണം.. വായിൽ ഒരു മാംസ കഷണം..

ഞാൻ - എടാ ഇത്‌ നോൺവെജാടാ....
കുറേ കാലമായി നോൺവെജ്‌ കഴിക്കാതെ.... പകുതി വെന്ത മാംസം വായിൽ വെച്ച പോലത്തെ അനുഭവാമാണുണ്ടായത്‌.

ഞാൻ ടോയ്‌ലറ്റിനെ ലക്ഷ്യമാക്കി ധൃതിയിൽ നടന്നു..
അവടെ പോയി ആ ചുവ മാറുന്ന വരെ വായ കഴുകി തുപ്പി..

അപ്പോഴാണ്‌ ഓർത്തത്‌, അവടെ സീൻ ആയിട്ടുണ്ടാകുമോ... വെജിനു പകരം നോൺവെജ്‌ കൊണ്ട്‌ വന്നതിന്‌... നാലാമൻ അണെങ്കിൽ തൊട്ടാൽ തെറിക്കുന്ന പ്രകൃതമാണ്‌... ഇങ്ങനെ ഒരു സംഭവം ഉണ്ടായാൽ പിന്നെ അവിടെ എന്തൊക്കെ സംഭവിക്കും എന്ന്‌ ആർക്കും പറയാൻ പറ്റില്ല...

വല്ല വിധേനെയും സീൻ ആവാതെ ഒതുക്കണം എന്നൊക്കെ കരുതി ഞാൻ ധൃതിയിൽ ടേബിളിനടുത്ത്‌ ചെന്നു.. ആ കാഴ്ച കണ്ടു ഞെട്ടി.. ചൈനീസ്‌ മുഖമുള്ള ഹിന്ദിക്കാരനും നാലാമനും തമ്മിൽ കളിയും ചിരിയും...

നാലാമൻ - ദാറ്റ്സ്‌ ഓക്കെ, ബട്‌ യൂ ഷുഡ്‌ ബി കീയർഫുൾ... ഓക്കെ..
ചൈനീസ്‌ പയ്യൻ - റിയലി സോറി സർ.. ഐ വിൽ ചേഞ്ജ്‌ ദിസ്‌ ഫോർ യൂ..
നാലാമൻ - നോ പ്രോബ്ലം.. നോ നീഡ്‌ ടു ചേൻജ്‌ ദിസ്‌.. യൂ ഗിവ്‌ 1/ 2 വെജ്‌ ഫോർ ഹിം..

അപ്പോഴാണ്‌ സംഗതിയുടെ കിടപ്പു വശം എനിക്കു പിടി കിട്ടിയത്‌.. അവന്‌ ഓർക്കാപ്പുറത്ത്‌ നോൺ വെജ്‌ സൂപ്പ്‌ കിട്ടി.. 1/2 മാത്രമായി ഒരു സൂപ്പ്‌ കിട്ടില്ല ഒരെണ്ണം മുഴുവനായി വാങ്ങണം, അതു മാത്രമേ 1/2-1/2 ആയി തരാറുള്ളൂ.. എന്നാൽ ഈ കേസിൽ അവർക്ക്‌ ഒരക്ഷരം മറുത്തു പറയാനില്ല..

അവസാനം ഭക്ഷണം കഴിച്ചു കഴിഞ്ഞ്‌ പുറത്തേക്കിറങ്ങാൻ നേരവും ചൈനീസ്‌ പയ്യനും നാലാമനും തമ്മിൽ സൗഹൃദ സംഭാഷണങ്ങൾ..

ഞാൻ - എന്നാലും വല്ലാത്തൊരു ഏർപ്പാടായിപ്പോയി..
അവൻ - അനുഭവിച്ചോ.. പുറത്തുന്നു കഴിക്കാൻ എന്തൊരു ആവേശായിരുന്നു..
മൂന്നാമൻ - ഫുഡ്‌ കൊള്ളായിരുന്നു....

നാലാമൻ സൗഹൃദ സംഭാഷണം കഴിഞ്ഞ്‌ പിന്നാലെ ഓടി വന്നു ഞങ്ങളോടൊപ്പം ചേർന്നു -  എടാ.. നിന്നോട്‌ അവൻ പ്രത്യേകം സോറി പറയാൻ പറഞ്ഞു. അവനോട്‌ ഡിഷ്‌ മാറിപ്പോയതാണെന്ന്.. പാവം..


ഞാൻ - ഈശ്വാരാ..
അവൻ - always think പോസിറ്റിവ് പോസിറ്റിവ് പോസിറ്റിവ് പോസിറ്റിവ്
ഞാൻ -  ഉം... പോസിറ്റിവ് പോസിറ്റിവ്...

15 ജനുവരി 2011

ഇന്റര്‍‌വ്യൂ

പണ്ട് ഫിലിപ്പോസ് സാറ് പഠിപ്പിച്ചു തന്ന "ഏകതാന പ്രവേഗത്തിലുള്ള പിണ്ഡത്തെ" പോലെ, വാതില്‍ ഒരേ വേഗത്തില്‍ നീങ്ങി, പതുക്കെ പൂര്‍ണ്ണമായും അടഞ്ഞു..
ചില്ലുജാലകത്തിന്റെ അടുത്ത് ഇരുന്നിരുന്ന രണ്ടു പേര്‍ അവന്റെ ചേഷ്ടകള്‍ നിരീക്ഷിച്ചു കൊണ്ടിരിയ്ക്കുന്നു.. കാലില്‍ കാല്‍ കയറ്റി വെച്ചിരിയ്ക്കുന്ന ഒരാള്‍, പിന്നെ കണ്ണാടി വെച്ച വേറൊരാള്‍.. രണ്ടു പേരും ക്ലീന്‍ ഷേവ്, തണ്ടുകള്‍ ചെത്തി മാറ്റിയ ചെടി ആസകലം തളിര്‍ത്ത് പൊടിയ്ക്കുന്നതു പോലെ പച്ച നിറം വ്യാപിച്ചു തുടങ്ങിയിട്ടുണ്ട്, രണ്ടു പേരുടെയും കവിളുകളില്‍ ..

കാലില്‍ കാല്‍ കയറ്റി വെച്ചിരുന്നയാള്‍ - "ഗുഡ് ആഫ്റ്റര്‍നൂണ്‍.. പ്ലീസ് ടെയ്ക് യുവര്‍ സീറ്റ്.."

ഇരുന്നപ്പോള്‍ ആദ്യം താഴേക്ക് പോയ ഇരിപ്പിടം, പിന്നീട് അവന്റെ ഭാരവുമായി സമവായത്തിലായി.. മുന്നിലിരിയ്ക്കുന്ന രണ്ടാളുടെ ശ്വാസോച്ഛ്വാസവും, പിന്നെ അവന്റെ നെഞ്ചിടിപ്പും.. വേറേ ഒരു ശബ്ദവും മുറിയ്ക്കകത്തില്ല.. ടെക്‍നോളജിയുടെ അതിപ്രസരം ഉള്ള ശീതീകരിച്ച മുറി.. റൂംഫ്രെഷ്നറുടെ വില കൂടിയ ഗന്ധം അനര്‍ഹമായ ഒരു ഔദാര്യത്തിന്റെ ഗര്‍‌വ്വോടെ അവനെ ശ്വാസം മുട്ടിയ്ക്കുന്നുണ്ട്... കറുത്ത ചില്ലു ജാലകത്തിന്റെ പുറത്ത് ഏതോ സോഫ്റ്റ്‌വെയര്‍ കമ്പനിയുടെ പിരമിഡ് ആകൃതിയിലുള്ള സമുച്ചയങ്ങള്‍... അതിന്റെ വെണ്ണക്കല്‍ ചുമരുകളില്‍ വെള്ളിമേഘങ്ങളുടെ പരകായ പ്രവേശം...

കണ്ണാടി വെച്ച ആള്‍ അവന്റെ റെസ്യൂമേ പരിശോധിയ്ക്കുകയായിരുന്നു. പഠിത്തം കഴിഞ്ഞ് ആദ്യം ജോലിയില്‍ പ്രവേശിച്ച ചന്ദ്രു ആണ്‌ റെസ്യൂമേ ഉണ്ടാക്കാന്‍ അവനെ സഹായിച്ചത്‌. പേഴ്സണല്‍ ഡീറ്റെയില്‍സും, അക്കാഡമിക് ഡീറ്റെയില്‍സും മാത്രം മാറ്റിയാല്‍ മതി എന്നായിരുന്നു അവന്റെ നിര്‍ദ്ദേശം. അതിലെഴുതിയത്‌ ചോദിയ്ക്കുമ്പോള്‍ പറയാനുള്ള രീതി, മുഖഭാവം, ശബ്ദത്തിന്റെ ഘനം, ഇടേണ്ട കുപ്പായം എന്നു വേണ്ട ശ്രദ്ധിയ്ക്കേണ്ട എല്ലാ കാര്യങ്ങളും അവന്‍ വിശദമായി തന്നെ ഉപദേശിച്ചിരുന്നു.. നാലു കൊല്ലം എഞ്ചിനീയറിങ് കോളേജില്‍ പഠിച്ചെങ്കിലും റെസ്യൂമെ കാണുന്നത് ചന്ദ്രു അയച്ചു തന്നപ്പോള്‍ മാത്രമാണ്‌. ചന്ദ്രുവിന്റെ ആരൊക്കെയോ ബാംഗ്ലൂരിലും, കൊച്ചിയിലും, പുറത്തും ഒക്കെ ഐ.ടി. കമ്പനിയില്‍ വര്‍ക്ക് ചെയ്യുന്നുണ്ട്.. അതു കൊണ്ട് അവന്‍ പറഞ്ഞത് അക്ഷരം പ്രതി അനുസരിച്ചു..

കാലില്‍ കാല്‍ കയറ്റി വെച്ച ആള്‍ അവനെ ഇമ വെട്ടാതെ നോക്കി ഇരിയ്ക്കുന്നു. അതു കണ്ടപ്പോള്‍ ആകെ ഒരു വല്ലായ്മ. റംല മാത്രമേ അവനെ അതിനു മുമ്പ് അത്രയും നേരം ഇമ വെട്ടാതെ നോക്കിയിരുന്നിട്ടുള്ളൂ.. മേശയുടെ മുകളില്‍ വെച്ചിരുന്ന പളുങ്ക് പാത്രത്തില്‍ സ്വന്തം മുഖഭാവങ്ങള്‍ അവരറിയാതെ ഇടയ്ക്കിടയ്ക്ക് അവന്‍ നിരീക്ഷിയ്ക്കുന്നുണ്ട്... മുഖത്ത് ചന്ദ്രു പറഞ്ഞ ആ കോണ്‍ഫിഡന്‍സ് ഇല്ലേ...?

"ഓക്കെ.. പ്ലീസ് ഇന്‍‌ട്രൊഡ്യൂസ് യുവര്‍സെല്‍ഫ്..", റെസ്യൂമെയില്‍ ലോകസഞ്ചാരം നടത്തിക്കൊണ്ടിരുന്ന കണ്ണുകളെ വലിച്ചെടുത്ത് അയാള്‍ അവനെ സൂക്ഷിച്ചു നോക്കി..

അവന്റെ നെഞ്ച് പടപടാ ഇടിച്ചു. ഇപ്പോള്‍ പറയേണ്ടിയിരുന്ന "അയാം റിഷാദ്.. ബേസിക്കലി ഫ്രം കാലിക്കറ്റ്. " ഉം, ആവര്‍ത്തിച്ചു പഠിച്ച മറ്റെല്ലാ കാര്യങ്ങളും ശരീരമാസകലെയുള്ള ധമനികളിലൂടെ തലയ്ക്കകത്തേയ്ക്ക് ഇരച്ചു കയറി... പിന്നീട് പല പല ബിന്ദുക്കളില്‍ ചെന്ന് അതെല്ലാം അപ്രത്യക്ഷമായി... ഒരു മൂര്‍ച്ഛ..
ബാപ്പായുടെ മുറുക്കാന്റെയും, വിയര്‍പ്പിന്റെയും ഗന്ധം മുറിയ്ക്കകത്തേയ്ക്ക് അടിച്ചു കയറുന്നതു പോലെ.... റൂംഫ്രെഷ്നറുടെ വിലകൂടിയ ഗന്ധത്തിന്റെ രൂക്ഷത കുറഞ്ഞു..

"മോനേ റിഷാദേ..", ബാപ്പായുടെ ശബ്ദം
"വാപ്പാ......"
"ഇഞ്ഞിബഡെ ഇന്റഡുത്ത്‌ കുത്തിരിക്കി..."
"എന്താ ബാപ്പാ...?"
"അന്നോട് ഞമ്മക്ക് ചെലദ് പറയാന്‌ണ്ട്‌..."
"പറ ബാപ്പാ......"
"അന്നം മുട്ട്യാലും ഇഞ്ഞാരെ എടുത്തും തലേം കുനിച്ച് നിക്കണ്ടി വരര്‍ത്.. കേട്ടിക്കോ...?"
"കേട്ട് ബാപ്പാ....."
"പിന്നാ...... ഹറാമായിറ്റിള്ള കാര്യത്തിനൊന്നും ഇഞ്ഞ് പോഗൂലാന്ന് ഞമ്മക്കറയാ.. ഇന്നാലും.."
"ഇല്ല ബാപ്പാ......."
"സത്യം അന്റ സൈഡിലാണെങ്കില്‌ ഇഞ്ഞ്‌ ഒരിക്കലും ബേജാറഗര്‍ത്.. പടച്ചോനു നെരക്കാത്തതൊന്നും ഇഞ്ഞ് പറയ്വേം ചെയ്യ്വേം ചെയ്യര്‍ത്.."
"ഇല്ല ബാപ്പാ........"

വല്ലാത്ത ഒരു ആശ്വാസം.. നെഞ്ചിടിപ്പ് കുറഞ്ഞു കുറഞ്ഞ് സാധാരണത്തെ പോലെയായി.... വര്‍ത്തമാനം പറയുമ്പോള്‍ ഒച്ചയിടറി വിറയ്ക്കുമെന്ന് ഉറപ്പിച്ചതായിരുന്നു, പക്ഷെ ഇപ്പോള്‍... വീട്ടില്‍ ഉമ്മയോടും ബാപ്പയോടും സംസാരിയ്ക്കുന്നത് പോലെ സംസാരിയ്ക്കുവാന്‍ പറ്റുമെന്ന് ഒരു തോന്നല്‍.... അവന്റെ വിളറിയ മുഖഭാവങ്ങള്‍ പളുങ്കുപാത്രത്തില്‍ നിന്ന്‌ അപ്രത്യക്ഷമായി.. അവന്റെ കാതില്‍ ബാപ്പയുടെ വാക്കുകള്‍... അവന്റെ നാവിനിപ്പോള്‍ ബാപ്പായുടെ മുറുക്കാന്റെ ചൂര്‌...

അവന്‍ ഇന്‍‌ട്രൊഡ്യൂസ് ചെയ്തു തുടങ്ങി..
"ഞമ്മന്റെ പേര്‌ റിഷാദ്. പൊര കോയിക്കോട്ട്, കാട്ടിലപ്പീടിഗ - വെങ്ങളം ഓവര്‍ ബ്രിഡ്ജിന്റെ സെയ്ഡില്‌.. ബാപ്പായ്ക്ക് ഏലത്തൂരുള്ള ഈര്‍ച്ച മില്ലിലായിനും പണി.. ഇപ്പോ ഇല്ല.. കയിഞ്ഞ കൊല്ലം ബാപ്പാ മയ്യത്തായി... ഒര്‌ ഇത്താത്ത ണ്ട്‌.. സുഹറത്താത്ത.. ഓളെ നിക്കാഹ് കയിഞ്ഞ് ഇപ്പൊ തലശ്ശേരീലാണ്‌.. ഇപ്പോ പൊരേല് ഉമ്മേം ഞാനും മാത്തറം..
പ്ലസ് ടു കയിഞ്ഞേരത്ത് ഞമ്മള്‌ ഡിഗ്രി ഫിസിക്‍സ് എടുത്തുംകാണ്ടിറ്റ് പോഗാന്ന് ബെച്ചതായിനും.. നോക്കുമ്പൊ ഉമ്മാക്കും ബാപ്പാക്കും ഇന്നെക്കൊണ്ട് എഞ്ചിനിയര്‍ ന്റെ പടിത്തം പടിപ്പിയ്ക്കണന്ന് ബല്ലാത്ത പൂതി.. അങ്ങനെ കുറ്റിപ്പുറത്ത് ചേര്‍ന്ന്.. പടിച്ച്... ഇപ്പ ഇതാ ഇക്കൊല്ലം ഞമ്മള്‌ പാസ് ഔട്ട് ആയി.."

"ഓക്കെ.. ബിഫോര്‍ കണ്ടിന്യൂയിങ് ഫര്‍ദര്‍.. ഡോണ്ട് യു നോ ദാറ്റ് വി ആര്‍ ഏന്‍ എം.എന്‍.സി? ഏന്‍ഡ് ഔര്‍ ക്ലയന്റ്സ് ആര്‍ ഓഫ് ഇന്റര്‍‌നാഷനല്‍ സ്റ്റാന്‍‌ഡേര്‍ഡ്സ്? വീ എക്‍സ്പെക്‍റ്റ് ദാറ്റ് ഫ്രം യൂ ടൂ.."
"ഇങ്ങളെ രണ്ടാളേം മോന്തായം കണ്ടപ്പോ തോന്നി ഇങ്ങക്ക് മലയാളത്തില്‌ പറഞ്ഞാ തിരിയൂന്ന്.. അതോണ്ടാ ഞമ്മള്‌.. ഐ നോ ഇംഗ്ലീഷ്... ഓള്‍ദോ.. നോട് മച് ഫ്ലൂവന്റ്... "

"സൗണ്ട്സ് ഇന്റെറെസ്റ്റിങ്.. സോ, വാട്ട് ആര്‍ യുവര്‍ പേഷന്‍സ്?", ഇത്തവണ ചോദിച്ചത് കണ്ണട വെച്ച ആളാണ്‌.

"ഓരോ നേരത്തും പലേ പലേ പാഷന്‍സ് ആര്‍ന്ന്.. പണ്ട് നന്നെ ചെറുതായേരത്ത്, ഉസ്കൂള്‌ പൂട്ടുമ്പം.. പരപ്പനങ്ങാടീല്‌ള്ള ഉമ്മാന്റെ പൊരേലേക്ക് തീവണ്ടീല്‌ പോണതായിനും ഞമ്മന്റെ പാഷന്‍.. ലേശം പാടെ ബലുതായേരം പൊരേന്ന് ഉസ്കൂള് വരെ സന്ദീപിന്റെം, റംലേന്റെം കൂട്ടത്തില്‌ സൊറേം പറഞ്ഞ് നടക്ക്‌ന്നതായി പാഷന്‍.. പിന്ന..... ഒമ്പതില്‌ പടിയ്ക്കുമ്പളാണ്‌ റംലേമായിറ്റ് പിരിശത്തിലാവണത്.. അന്നൊക്കെ എടവയീന്ന് ഒറ്റയ്ക്ക് കാണുമ്പോ, ഓളെ കയ്യില്‌ പിച്ചുന്നതായിനും ഞമ്മന്റെ പാഷന്‍..... അപ്പൊ ഓള മൊകം ചോന്നു ബരും.. ഇനിപ്പോ പിച്ചില്ലെങ്കില്‌ ഓള്‌ ഞമ്മളക്കൊണ്ട് പിച്ചിക്കും.. ഞമ്മന്റെ ഹൂറി ആയിനു ഓള്‌..
പിന്ന ഓളെ ബാപ്പാ, ഓളെ നിക്കാഹ് ഒര്‌ ലോഹ്യക്കാരന്റെ ദോസ്തുആയിറ്റ് ഒറപ്പിച്ചപ്പോ... കൊറേ ദെവസം തലക്കണേന്റെ മേലെ മൊകോം ബെച്ച് കരയലായിരുന്ന് ഞമ്മന്റെ പാഷന്‍.. ഇന്റെ ബാപ്പാ മയ്യത്തായേരത്താണ്‌ ഓളെപ്പറ്റിള്ള ബെസമോം, ബിജാരോം കൊറഞ്ഞത്.. അപ്പഴേക്ക് ഓള്‌ ഒന്നു പെറ്വേം ചെയ്ത്.... ഇപ്പോ ഉമ്മാന്റെ ഇത്തിരി മോകങ്ങള്‌, അതാണ്‌ ഇന്റെ പാഷന്‍...."

"സൗണ്ട്സ് ഗുഡ്.. നവ്.. ഏന്‍സര്‍ ഏ സിമ്പിള്‍ ക്വെസ്റ്റ്യന്‍... വൈ ഷുഡ് വീ ഹയര്‍ യൂ?", കാലില്‍ കാല്‍ കയറ്റി വെച്ചയാള്‍ വിളിയ്ക്കാതെ വന്ന ഒരു അമ്പരപ്പ് വിഴുങ്ങിക്കൊണ്ട് ചോദിച്ചു.
"ഇങ്ങളെന്താണിപ്പറയണത്‌.. നേരത്ത ടെക്‍നിക്കല്‍ ഇന്റര്‍‌വ്യൂ ചെയ്തോര്‌ പറഞ്ഞീനല്ലോ, ഞമ്മളെ പെര്‍ഫോമന്‍സ് തരക്കേടില്ലാന്ന്‌.. ന്നിട്ടല്ലേ ഓല്‌ ഇങ്ങളടുത്തേക്ക് ഞമ്മള ബിട്ടേ... പിന്നെന്താണ്‌ ഇങ്ങളിങ്ങനെ കണ്ണീച്ചോരല്ലാത്ത ചോദ്യം ചോദിയ്ക്കണത്‌..?"

"ഐ മീന്‍.. വാട്ട് ബെനിഫിറ്റ് ഡു യു തിങ്ക് ദാറ്റ് യൂ ഹേവ്.. ദാറ്റ് വില്‍ ഹെല്പ് ഇന്‍ ദ ഗ്രോത് ഓഫ് ദ കമ്പനി?", അയാള്‍ തുടര്‍ന്നു.
"ഞമ്മക്ക് കായി കിട്ട്വാണെങ്കില്‌ ഇങ്ങളെ പണി ഞമ്മള്‌ ഉഷാറായിറ്റ്, മൊഞ്ചാക്കി‌ ചെയ്ത് തരും.. ഉമ്മാക്ക് കൊറച്ച് മോകങ്ങള്‌ണ്ട്‌... ഞമ്മക്കും.. ആദ്യം പുത്യേ ഒര്‌ പൊര, വയ്‌ത്താലെ ഒര്‌ സിഫ്റ്റ് കാറ്‌‌, പിന്ന കൊറേ കാണാത്ത സ്തലങ്ങള്‌ അയിന്റാത്ത്‌ ചുറ്റാന്‍ പോഗല്‌... ഐറ്റാല്‌ എന്തെല്ലം.. ഐനൊക്കെ നല്ലോണം കായി ബേണം.."

"സോ ദാറ്റ് മീന്‍സ് ഈഫ് യു ഗെറ്റ് ഏ ബെറ്റര്‍ ഓഫര്‍ യൂ വില്‍ ലീവ് അസ്..? ഏന്‍ഡ് യൂ ഡുനോട്ട് ഹേവ് എനി ഇന്റെറെസ്റ്റ് ഇന്‍ ദി കമ്പനി..?"
"ആ കാര്യത്തില്‌ ഇങ്ങക്ക് ഒര്‌ സംശോം ബേണ്ട.. ഇപ്പൊ ഞമ്മക്ക് കായാണ്‌ ബലുത്.. അത്‌ മറന്നിറ്റ്‌ള്ള ഒര്‌ പണിയ്ക്കും ഞമ്മള്‌ നിക്കൂല.. തോനെ കായി തരാന്ന് പറഞ്ഞ് ആരേലും ബിളിച്ചാ... പടച്ചോനാണെ ഞമ്മള്‌ പോഗും.. അദാണ്‌ ഞമ്മന്റെ അവസ്ത... ഇങ്ങക്കൊന്ന്‌ കേക്കണോ.. ഞമ്മള്‌ പാസ്പോര്‍ട്ട് ബരെ എടുത്ത് ബെച്ചിക്കി.. ലേശം പാടെ കയിഞ്ഞ് ഒര്‌ എക്‍സ്പീരിയന്‍സ് ഒക്ക ആയിറ്റ് മജീദിന്റെ ഇക്കാ കത്തറ്‌ല്‌ പണി നോക്കാന്ന്‌ പറഞ്ഞിറ്റ്‌ണ്ട്‌.. പിന്ന.. ഇനിക്ക് ഇന്ററസ്റ്റ് ഇണ്ടോന്ന് ഇങ്ങക്കെന്താ ഒരു സംശം? ഇങ്ങള്‌ ബേജാറാഗണ്ട.. ഇങ്ങള പണി നടക്കും.. ഞമ്മളെ ബിശ്വസിക്കിം..."

"വാട്ട് ആര്‍ യുവര്‍ പ്ലേന്‍സ് ഫോര്‍ ദ നെക്സ്റ്റ് റ്റൂ യിഏഴ്‌സ്?", വീണ്ടും കണ്ണട വെച്ചയാള്‍..
"റംലേനെ കെട്ട്‌ന്നത്‌ മൊതല്‌ക്ക് അങ്ങോട്ട്ള്ള ഞമ്മളെ ഒരുമാരിപ്പെട്ട സഗല പ്ലാന്വേളും പൊളിഞ്ഞ്..... അതോണ്ട്‌ ബല്യേ കിനാവും പ്ലാനിങ്ങും ഇപ്പോ ഞമ്മക്കില്ല.. മുന്ന പറഞ്ഞ പോലെ ഞമ്മള്‌ അങ്ങോട്ട് ചെയ്യാന്ന് ബിജാരിക്ക്‌ന്ന്ണ്ട്.. അങ്ങന ഒര്‌ ബിസ്വാസം ഞമ്മക്ക്‌ണ്ട്‌...
രണ്ട് കൊല്ലം പോയിറ്റ് ഒര്‌ കൊല്ലത്തേയ്ക്ക് ഇള്ള പ്ലാനിങ് പോലും ഞമ്മക്ക്‌ ഇപ്പോ ഇല്ല.. ഞമ്മള പ്ലാനിങ്ങിപ്പൊ ദാ ഈ മിനിറ്റിനാണ്‌... ഐലും കൂഡേല്‌ ഇല്ല..."

"ഓക്കെ റിഷാദ്.. വീ വില്‍ ഗെറ്റ് ബേക് ടു യു സൂണ്‍ ഐതര്‍ വേ...
വെല്‍.... ഡു യു ഹേവ് എനിതിങ് ടു നോ ഫ്രം അസ്?"
"ആദ്യങ്ങള്‌ ഗെറ്റ് ബാക്ക് ചെയ്യി.. ന്നിട്ട് ഞമ്മള്‌ ചോദിയ്ക്കാ.. മുന്നപ്പോയ രണ്ട് സ്തലത്തും പലേ കാര്യങ്ങള്‌ ഞമ്മള്‌ ചോദിച്ചറിഞ്ഞ്... എല്ലം ബെറുദനേ ആയിപ്പോയി.. ഞമ്മളെ എടുത്തില.. ന്തിനാ ഇപ്പോ ബെറുക്കനെ ഓരോ കാര്യങ്ങള്‌ അറയുന്നേ... പൈശേന്റെ കാര്യം അറയ്വാണെങ്കില്‌ തരക്കേടില്ലായിനും..."

"വീ ഹേവ് ടു തിങ്ക് ഓഫ് ദാറ്റ്.. വില്‍ ഗെറ്റ് ബേക് ടു യൂ.. താങ്ക്‌ യൂ ഫോര്‍ സ്പെന്റിങ് ടൈം വിത് അസ്.."
"ന്നാ.. അങ്ങനെ ആവട്ടെ.. അപ്പൊ ഞമ്മള്‌ പോണ്‌.."
അവന്‍ വാതില്‍ തുറന്ന് പുറത്ത് പോകുന്നത്‌ രണ്ട് പേരും അതിശയത്തോടെ നോക്കിയിരുന്നു..

ഏകതാന പ്രവേഗത്തില്‍ വാതില്‍ വീണ്ടും അടഞ്ഞു കഴിഞ്ഞപ്പോള്‍ കാലില്‍ കാല്‍ കയറ്റി വെച്ചിരുന്ന ആള്‍ ആ പോസ് മാറ്റി, കണ്ണട വെച്ച ആളോട്‌ പറഞ്ഞു...
"പടച്ചോനേ... പലേ ഹിമാറ്വേളേം ഇന്റര്‍‌വ്യൂ ചെയ്തിന്‌.. പക്കെങ്കില്‌ ഓനെപ്പോലൊര്‌ മനുസനെ ഞമ്മളിദ് ആദ്യായിറ്റാ.. ഓന്‍ പറഞ്ഞദ് മുയുക്കനും കേട്ടിനോ ഇഞ്ഞ്‌...?"
"കേട്ടിന്‌ മോനേ.. ഓനാളൊര്‌ നര്യാ....", ഇന്റര്‍‌വ്യൂ തുടങ്ങാന്‍ നേരം വലിച്ചെടുത്ത് സൂക്ഷിച്ച ദീര്‍ഘശ്വാസം പുറത്തേയ്ക്ക് വിട്ടുകൊണ്ട്‌ കണ്ണട വെച്ചയാള്‍ പ്രതികരിച്ചു.