10 ഡിസംബർ 2013

വൈഖരികള്‍

സംസാരിയ്ക്കുന്ന ഒരു "മാംസക്കഷണമെന്നാണ് " ചില നേരങ്ങളില്‍
മത്സരിച്ചുണ്ടാകുന്ന വില.
ആര്‍ത്തട്ടഹസിച്ച് മെല്ലെ മറക്കാവുന്നവ - എന്നാണ്‌ ചില വാക്കുകളും പ്രവൃത്തികളും.
പക്ഷെ ഓരോന്നും ഏതോ ഒരു നിമിഷത്തിന്റെ അര്‍ത്ഥത്തോട് ചേര്‍ന്ന്
ശൂന്യമാകാന്‍ തയ്യാറെടുക്കുകയാണ്‌ .
അത് ചില കൈ വിട്ട നിമിഷങ്ങളുടെ അനിവാര്യതയാണ്‌.

കോഴിയെ കഴുത്ത് ഞെരിച്ച് കൊല്ലുന്ന കശാപ്പുകാരനെപ്പോലെ
പകച്ചു നില്‍ക്കാന്‍ പോലും കഴിയാതെ
ചില പ്രവൃത്തികള്‍ ചെയ്യേണ്ടി വരുന്ന
കാലക്കേടിന്റെ വൃത്താകൃതിയിലേക്കാണ്‌
സ്നേഹത്തിന്റെ പേരിലായാലും
ചില നേരങ്ങളിലെ വാക്കുകള്‍ കൊണ്ടു പോവുക.

വിതച്ചത് കൊയ്യുന്ന ശാസ്ത്രമാണെന്നിരിക്കെ
"ഉദ്ദേശിച്ചത്.." എന്ന് പിന്നീട് ഒഴിയാന്‍ കഴിയാത്ത വിധം
സ്വന്തമാക്കി അണിയേണ്ടി വരും പറഞ്ഞ വാക്കുകളെ.

"എന്റെ" എന്നു കരുതുന്ന സ്വാതന്ത്ര്യത്തിലും
രഹസ്യമായും, പരസ്യമായും
ഒരു ജീവനെ ബഹുമാനിയ്ക്കുന്ന ശ്രദ്ധയോടെ
സംസാരിയ്ക്കുക, ചിന്തിയ്ക്കുക
എന്ന ലളിതമായ ആശയത്തില്‍ വൈഖരികള്‍ ഒടുങ്ങുമോ?

യോഗം വേണം, നല്ലത് കേള്‍ക്കാനും പറയാനും..