22 ജനുവരി 2015

തിമിരം

കഴിഞ്ഞ വര്‍ഷം ഒരു ശനിയാഴ്ച ദിവസം. അന്ന് അമ്മയ്ക്ക് തിമിരത്തിന്റെ ചെറിയ ഒരു ശസ്ത്രക്രിയ ഉണ്ടായിരുന്നു.
ആശുപത്രിയില്‍ കാലത്ത് നേരത്തേ എത്തണം, കീ ഹോള്‍ ആയതു കാരണം ഒരു മണിക്കൂര്‍ കൊണ്ട് മടങ്ങാം എന്ന് ഡോക്ടര്‍ നേരത്തേ പറഞ്ഞിരുന്നു. നാട്ടിലുള്ള തല നരച്ച ഭൂരിഭാഗം പേരും ചെയ്ത അഭിപ്രായം കേട്ടതു  കൊണ്ട് ലാഘവത്തോടെയാണ്‌ ആശുപത്രിയിലെത്തിയത്.

അവിടെ വെച്ച് "ബാധ്യത ഇല്ലായ്മ" പല വിധത്തില്‍ എഴുതിയ കടലാസ് ആശുപത്രിക്കാര്‍ ഒപ്പിടുവിച്ചു വാങ്ങി, അത് കണ്ടപ്പോള്‍ എനിക്ക് ഭയം തോന്നി, അമ്മയ്ക്ക് ഭയമില്ലായിരുന്നു. മഴയും ഇടിയും മിന്നലും ഉണ്ടാകുമ്പോള്‍ അത് ആസ്വദിച്ചുകൊണ്ട് അമ്മ വരാന്തയില്‍ ഇരിയ്ക്കാറുണ്ടായിരുന്നു. കാതടപ്പിയ്ക്കുന്ന ഇടിയും, മിന്നലും ആണെങ്കിലും അമ്മ അവിടെ കസേരയുമിട്ട് ഇരിയ്ക്കും. ഞാനായിരുന്നു അന്ന് അമ്മയെ വരാന്തയില്‍ നിന്ന് ഒരു വിധത്തില്‍ പിടിച്ചു വലിച്ചുകൊണ്ട് അകത്തേക്ക് ഓടിയിരുന്നത്.
അമ്മയുടെ പേരിന്റെ അര്‍ത്ഥം തന്നെ മിന്നല്‍‌പിണരെന്നാണെന്നും, അതു കൊണ്ടാണ്‌ മിന്നലിനെ പേടി ഇല്ലാത്തത് എന്നുമായിരുന്നു എന്നെ ചെറുപ്പത്തില്‍ ധരിപ്പിച്ചിരുന്നത്.

കണ്ണിനാണ്‌ ശസ്ത്രക്രിയയെങ്കിലും, പച്ച വസ്ത്രം ധരിയ്ക്കണം. ഒപ്പിടലൊക്കെ കഴിഞ്ഞ് അതിനു വേണ്ടിയുള്ള മുറിയിലേക്ക് കടന്നു. അകത്ത് ഒരു സിസ്റ്ററും അമ്മയും മാത്രം. ആ സിസ്റ്റര്‍ ആയിരുന്നു ഓരോരുത്തരെയും ശസ്ത്രക്രിയയ്ക്ക് തയ്യാറാക്കിയിരുന്നതും, കഴിഞ്ഞവരെ വേറെ മുറിയിലേക്ക് മാറ്റുന്നതിന്‌ വേണ്ട ഏര്‍പ്പാടുകള്‍ ചെയ്തിരുന്നതും. തടിച്ച് ഉയരം കുറഞ്ഞ് സദാ ചിരിച്ചു കൊണ്ടിരിയ്ക്കുന്ന ഒരു മുപ്പതുകാരി സ്ത്രീ. ആകെ തിരക്കിലായിരുന്നു അവര്‍. മുകള്‍‌ഭാഗത്തെ വശങ്ങള്‍ തുറന്ന മുറിയായിരുന്നതുകൊണ്ട് സംഭാഷണം പുറത്തേക്ക് അവ്യക്തമായി കേള്‍ക്കാമായിരുന്നു. അകത്ത് ഫാന്‍ നല്ല സ്പീഡില്‍ കറങ്ങുന്നുണ്ടായിരുന്നു. ആ ശബ്ദമില്ലായിരുന്നെങ്കില്‍ എല്ലാം വ്യക്തമായി കേള്‍ക്കാമായിരുന്നെന്ന് തോന്നി.

തിരക്കുകാരിയായ സിസ്റ്റര്‍ ചുരുങ്ങിയത് അഞ്ചു പ്രാവശ്യമെങ്കിലും ഓരോ ആവശ്യത്തിനായി പുറത്തു പോയി വന്നു. അല്പനേരം കഴിഞ്ഞപ്പോള്‍, അകത്തു നിന്ന് അമ്മയുടെ സംഭാഷണം കേട്ടു..
"കുറയ്ക്ക് കുറയ്ക്ക്"
പതിഞ്ഞ സ്വരത്തില്‍ ആയതു കൊണ്ട് പിന്നീട് പറഞ്ഞതെന്താണെന്ന് മനസ്സിലായില്ല. പക്ഷെ കാര്യം എന്താണെന്ന് പെട്ടെന്ന് തന്നെ പിടികിട്ടി. അമ്മ ഫാനിന്റെ സ്പീഡ് കുറയ്ക്കാന്‍ പറയുകയായിരുന്നു.

ഫാനിന്റെ സ്പീഡ് കുറയുമെന്ന് കരുതി ഞാന്‍ മുകളിലേക്ക് നോക്കി. പക്ഷെ തിരക്കുകാരി സിസ്റ്റര്‍ ശ്രദ്ധിയ്ക്കാഞ്ഞതു കാരണം ഫാന്‍ നല്ല സ്പീഡില്‍ കറങ്ങിക്കൊണ്ടേയിരുന്നു.

അധികം വൈകാതെ അവര്‍ തിരക്കിട്ടു പുറത്തേക്ക് പോയി, മുപ്പതു സെക്കന്‍ഡ് കൊണ്ട് തന്നെ തിരിച്ചു വരികയും ചെയ്തു. അന്നേരം അവരുടെ മുഖത്തെ ചിരി കൂസലില്ലായ്മയായി തോന്നി. അത് ഒരു തരം അസ്വസ്ഥത ഉണ്ടാക്കി.




"ഒന്ന് കുറയ്ക്കിത് മോളേ...", അകത്ത് നിന്ന് വീണ്ടും അമ്മയുടെ ശബ്ദം.
ഫാനിന്റെ സ്പീഡ് ഇപ്പോള്‍ എന്തായാലും കുറയുമെന്ന് കരുതി ഞാന്‍ മുകളിലേക്ക് തന്നെ നോക്കി അല്പ നേരം കൂടി ഇരുന്നു, പക്ഷെ ഒരു മാറ്റവുമില്ല.

"ഒന്ന് ഫാന്‍ കുറയ്ക്കാന്‍ പോലും കഴിയാത്തത്ര തിരക്കുണ്ടോ?", എന്നൊക്കെ ചിന്തകള്‍ വന്നു. എന്തായാലും, ഇനിയും തിരക്കുകാരി സിസ്റ്റര്‍ സ്പീഡ് കുറയ്ക്കുന്നതും നോക്കി ഇരുന്നിട്ട് കാര്യമില്ല.  അകത്തു കയറി കുറച്ചിട്ടു തന്നെ കാര്യം. സിസ്റ്ററോട് ഒരു ഡയലോഗും കാച്ചണം. ഞാന്‍ എഴുന്നേറ്റു ചെന്ന് വാതിലില്‍ മുട്ടി.
സിസ്റ്റര്‍ വാതില്‍ തുറന്നപ്പോള്‍ നേരെ അകത്തു കയറി.
അമ്മ അവിടെ കസേരയില്‍ ഇരിയ്ക്കുന്നുണ്ടായിരുന്നു പച്ച വേഷത്തില്‍.

സിസ്റ്റര്‍ : "എന്തേ?"
ഞാന്‍: "ഈ ഫാനിന്റെ റെഗുലേറ്റര്‍ എവിടെയാ?"
സിസ്റ്റര്‍ : "ദാ അവിടെയാ.. എന്തേ?"
റെഗുലേറ്ററിന്റെ സ്പീഡ് നന്നായി കുറച്ചിട്ട് അമ്മയോട് ചോദിച്ചു : "ഇത്ര മതിയോ?"
സംഗതി പിടി കിട്ടാത്തതു പോലെ അമ്മ എന്നെ സംശയത്തോടെ നോക്കി.
ഞാന്‍ സിസ്റ്ററോട് പറഞ്ഞു : "അമ്മ കുറയ്ക്ക് കുറയ്ക്ക് എന്ന് പറയുന്നുണ്ടായിരുന്നു.. കുറച്ച് നേരായി. അതാ വന്നേ. തണുപ്പ് അധികം പറ്റില്ല."

അമ്മയും സിസ്റ്ററും ഒന്നു പരുങ്ങി. പെട്ടെന്ന് എന്തോ മനസ്സിലായിട്ടെന്നോണം സിസ്റ്റര്‍ ചിരിച്ചു തുടങ്ങി. പിന്നീട് അമ്മയും. എന്താ സംഭവമെന്ന് അറിയാതെ ഞാന്‍ പരുങ്ങി.

സിസ്റ്റര്‍ പറഞ്ഞു: "ന്റെ തടി കുറയ്ക്കുന്ന കാര്യമാണ്‌ അമ്മ പറഞ്ഞേ.. ഞാന്‍ പറയുകയായിരുന്നു, ഭക്ഷണം കഴിയ്ക്കാണ്ടുള്ള ഒരു പരിപാടിയ്ക്കും ഇല്ലാന്ന്.."

തടി കുറയ്ക്കുന്നതിനെപ്പറ്റിയായിരുന്നു അകത്ത് സംസാരം എന്ന് അപ്പോഴാണ്‌ പിടികിട്ടിയത്. പറ്റിയ അമളിയോര്‍ത്ത് വേഗം അവിടെ നിന്ന് മുങ്ങി. പതുക്കെ ഒന്നും സംഭവിയ്ക്കാത്തതു പോലെ ബെഞ്ചില്‍ പോയിരുന്നു.
പുറത്ത് ഊഴം കാത്തിരുന്ന ഒരു വല്യമ്മ അകത്തുനിന്ന് ഞാന്‍ വരുന്നത് ശ്രദ്ധിച്ചിരുന്നു.
വല്ല്യമ്മ - "എന്താ മോനേ പോയേ..?"
ഞാന്‍ പറഞ്ഞു - "ആവാറായോന്ന് നോക്ക്യേതാ.."
വല്ല്യമ്മ - "ന്നിട്ടോ..?"
ഞാന്‍ - "ആയിട്ടില്ല.. ഇത്തിരി കൂടി കഴിയും.."

2 അഭിപ്രായങ്ങൾ:

  1. കേട്ട പാതി കേക്കാത്ത പാതി ഇടപ്പെട്ടുല്ലേ.... സാരല്യ :) എഴുത്ത് ഇഷ്ടായി... ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  2. ഹ ഹ ഹ .നന്നായിട്ടുണ്ട്‌.ചിരിച്ചു.

    മറുപടിഇല്ലാതാക്കൂ