26 ജനുവരി 2013

ഫ്യൂഡലിസ്റ്റിന്റെ ഭാര്യ

വിവാഹത്തിനു ശേഷം ഭക്ഷണം പാകം ചെയ്ത് തുടങ്ങിയപ്പോഴുണ്ടായ അടിയന്തിരാവസ്ഥ അതിജീവിയ്ക്കാന്‍ തുല്യ പങ്കാളിത്തം ഉറപ്പാക്കുന്ന ചില കര്‍മ്മപദ്ധതികള്‍ക്ക് ചുക്കാന്‍ പിടിക്കുകയുണ്ടായി. അതോടനുബന്ധിച്ച് കായ്കറികളും ചേരുവകളും നന്നാക്കുന്ന ജോലി, ഉപ്പേരി (തോരന്‍ ) ഉണ്ടാക്കുന്ന ജോലി  എന്നിങ്ങനെ പല അടുക്കളപ്പണികള്‍ക്കും തലയില്‍ തോര്‍ത്തും കെട്ടി ഇറങ്ങിപ്പുറപ്പെട്ടു. അവസരം പോലെ അമ്മ പണ്ട് പാചകത്തില്‍ പ്രയോഗിച്ചിരുന്ന ചില നാടന്‍ ടിപ്സും ഓര്‍ത്തെടുത്ത് കൊടുത്തു - "വളരെ സൂക്ഷിക്കണം ചീരയിലയില്‍ ഉപ്പ് വേഗം പിടിക്കും" - അങ്ങനെയൊക്കെ.
"ഇന്നും ഇന്നലേം അല്ല ഉപ്പ് ഞാന്‍ കാണാന്‍ തുടങ്ങിയെ" എന്ന ഗൂഢമായ മന്ദസ്മിതത്തോടെ ഉപ്പ് വിതറും അവളപ്പോള്‍ .

മുമ്പ് എപ്പഴോ പഠിച്ച "മാക്സിമം യൂടിലൈസേഷന്‍ ", "മള്‍ട്ടി ടാസ്കിംഗ്" എന്നീ ആശയങ്ങള്‍ പാചകത്തിലും പരീക്ഷിയ്ക്കാന്‍ അവള്‍ തയ്യാറായിരുന്നു. അടുപ്പത്ത് ചായ തിളച്ച് ഇറങ്ങാന്‍ നേരമാകുമ്പോഴേക്കും, ചെസ്റ്റ് നമ്പര്‍ വിളിക്കാന്‍ കാത്തു നില്‍ക്കുന്ന മല്‍സരാർത്ഥിയെപ്പോലെ പുട്ടുംകുടം റെഡിയായി ഇരിക്കുന്നത് ഒരു സ്ഥിരം കാഴ്ചയാണ്‌. അടുപ്പില്‍ നിന്ന് ഒരു പാത്രം ഇറങ്ങി മറ്റൊന്നു കേറാനുള്ള ദൈര്‍ഘ്യം ഒരു സെക്കണ്ടിനു മീതെ ആയാല്‍ അവള്‍ അസ്വസ്ഥയാകുമായിരുന്നു.

തുടക്കത്തില്‍ ഒരു കൂട്ടുകൃഷി മനോഭാവത്തോടെ ഇത്തിരി ആയം കൊടുത്ത്, എല്ലാം ഒന്നു ശരിയാവുമ്പോള്‍ പതുക്കെ അടുക്കളയില്‍ നിന്ന് ഉള്‍വലിയണം എന്നായിരുന്നു എന്റെ കണക്കുകൂട്ടല്‍ . ഫ്യൂഡല്‍ സിനിമകളിലെപ്പോലെ ഭക്ഷണം കാലാവുമ്പോള്‍ കൈയും കഴുകി ഉണ്ണാനിരിക്കുന്ന ഒരു എഭ്യനായി രൂപാന്തരം പ്രാപിക്കുന്ന ദൃശ്യം ഉള്ളി വാട്ടുമ്പോഴെല്ലാം സ്വപ്നം കണ്ടു. അത് ഓര്‍ക്കുമ്പോള്‍ ഊണ് കഴിയുമ്പോളുള്ള കാരണവരുടെ ഏമ്പക്കത്തിന്റെ ആലസ്യം മുഖത്ത് പുഞ്ചിരി വിടര്‍ത്തും.
അപ്പോള്‍ അവള്‍ ചോദിക്കും - "എന്താ വെറുതെ ചിരിക്കുന്നെ?"
"ഒന്നുല്ലടോ..വെറ്തേ..", ഞാന്‍ പ്രതികരിക്കും.

ഒരു സല്‍ക്കര്‍മ്മം, ഒരു കൈ സഹായം - ആ ഭാവത്തിലായിരുന്നു അടുക്കളയില്‍ എപ്പോഴും ഞാന്‍ നിലയുറപ്പിച്ചത്. അത് വ്യക്തമാക്കുവാനായി ഉള്ളി വാട്ടുന്നതിനിടയില്‍ ഇടയ്ക്കൊക്കെ പത്രം വായിക്കാനും, ഫേസ്ബുക്ക് നോക്കാനും,  "ഹൃദയരാഗം" കാണാനും പോകുക പതിവായിരുന്നു. പക്ഷെ തിരിച്ചു വരുമ്പോള്‍ ഉള്ളി ആരും ഇളക്കാനില്ലാതെ ഒറ്റക്കിരുന്നു മൂത്ത് മൂത്താപ്പന്‍ ആയിട്ടുണ്ടാകും. ഉള്ളിയുടെ ഭാഗം അവള്‍ ഗൌനിക്കാഞ്ഞത് എന്നെ ആശയക്കുഴപ്പത്തില്‍ ആക്കി. എവിടെയോ കണക്കു കൂട്ടലുകള്‍ പിഴയ്ക്കുന്നത് പോലെ.

അങ്ങനെയിരിക്കെ ഉള്‍‌വലിയലിന്റെ ഭാഗമായി ഒരു തവണ ഉള്ളി വാട്ടുന്നതിനിടയില്‍ ഹൃദയരാഗം കാണാന്‍ പോയ നേരം.  പാട്ടോരോന്ന് കേട്ട് നേരം പോയതറിഞ്ഞു, പക്ഷെ അനങ്ങിയില്ല. "ഏതോ ജന്മ കല്പനയില്‍ ഏതോ ജന്മ വീഥികളില്‍ " എന്ന ലാസ്റ്റ് പാട്ടും മൂളി തിരിച്ചു വന്നപ്പോ ഉള്ളിയും ചീനച്ചട്ടിയും തമ്മിലൊരു അവിഹിതം. അവളാണെങ്കില്‍ ചോറ് വാര്‍പ്പും, ചായ തെളപ്പിക്കലും സംയോജിപ്പിച്ചു കൊണ്ടുള്ള മള്‍ട്ടി ടാസ്ക്കിംഗില്‍ വ്യാപൃതയായിരിക്കുന്നു. ഇത്തവണ സംഭവം ഗുരുതരം ആക്കാന്‍ തന്നെ തീരുമാനിച്ചു.. ഉള്ളി മൂത്തത് ശ്രദ്ധിച്ചില്ലെന്നും പറഞ്ഞു സംസാരവും തുടങ്ങി..

ഞാന്‍ - "ഇത് കണ്ടോ!"
അവള്‍ - (മൌനം)

ഞാന്‍ - "ഇതെന്താത്..!"
അവള്‍ - (മൌനം)

ഞാന്‍ - "നോക്ക് - ഒക്കെ ദേ അടീ പിടിച്ചു"
അവള്‍ - (മൌനം)

ഞാന്‍ - "ഛെ...." ( ഉച്ചത്തില്‍ ) വേസ്റ്റ് ആയില്ലേ....." ( ഉച്ചത്തില്‍ )
അവള്‍ - (മൌനം)

പ്രകോപനപരമായ പരാമര്‍ശങ്ങള്‍ക്കൊന്നും പ്രതികരിക്കാതെ അവള്‍ അടുപ്പത്ത് വെച്ച തിളച്ച വെള്ളത്തില്‍ ഒരു ടീസ്പൂണ്‍ ചായപ്പൊടി എടുത്തിട്ടു.  എന്നിട്ട് അടുത്തതായി കേറേണ്ട പുട്ടുപാത്രത്തെ ഗ്യാസടുപ്പിനോട് ചേര്‍ത്ത് റെഡിയാക്കി വെച്ചു. അതിനു ശേഷം ഏറെ നേരം തിളയ്ക്കുന്ന ചായയെ നോക്കി നിന്നു.

ഞാന്‍ സംശയത്തോടെ അവളെ നിരീക്ഷിച്ചു. ഭിത്തിയില്‍ പിടിപ്പിച്ച പാത്രംതാങ്ങിയില്‍ അടുക്കി വെച്ചിരുന്ന സ്റ്റീല്‍ പാത്രങ്ങളുടെയും, സ്പൂണുകളുടെയും  ഇടയിലൂടെ മുഖത്തെ ഭാവമാറ്റങ്ങള്‍ കണ്ടു - ആറാം തമ്പുരാനില്‍ നരേന്ദ്രപ്രസാദ് പറഞ്ഞ പോലെ "കണ്ണുകളില്‍ എന്തോ തീക്ഷ്ണമായി കത്തുന്നതു പോലെ.."
"ഞാനൊരാളിവിടെയൊറ്റക്ക്" എന്ന് തുടങ്ങുന്ന ഗാനപ്രവാഹം പൊട്ടിപ്പുറപ്പെടാന്‍ പാകത്തിന് കണ്ണുകള്‍ കത്തിത്തുടങ്ങിയിരിക്കുന്നു. ഞാന്‍ സകല ശക്തിയുമെടുത്ത് അവളെ തിരിച്ചു വിളിച്ചു.

രംഗം അതോടെ ശാന്തമായെങ്കിലും, അതുവരെ സല്ക്കര്‍മ്മമെന്ന ഭാവേന ചെയ്തുപോന്ന ചേതമില്ലാത്ത കൈസഹായങ്ങള്‍ , ഒരിക്കലും തിരിച്ചുമാറാന്‍ കഴിയാത്ത വിധം ഉത്തരവാദിത്വമോ, ദിനചര്യയോ ഒക്കെയായി പൂര്‍ണ്ണമായി രൂപാന്തരം പ്രാപിച്ചു എന്ന ഞെട്ടിക്കുന്ന സത്യം ഞാന്‍ മനസ്സിലാക്കി.

എനിക്കാണെങ്കില്‍ ഫ്യൂഡലിസ്റ്റ് കാരണവരുടെ ഭക്ഷണശീലങ്ങളോടുള്ള അഭിനിവേശം ദിനം പ്രതി കൂടിക്കൊണ്ടിരുന്നു. അങ്ങനെയിരിക്കെ ഒരു രാത്രി വളരെ പണ്ട് ജീവിച്ചിരുന്ന ഒരു ഫ്യൂഡലിസ്റ്റ്‌ മദ്ധ്യവയസ്ക്കനും, അയാളുടെ ഭാര്യയും എന്റെ സ്വപ്നത്തില്‍ വന്നു.. വളരെ പഴക്കം ചെന്ന ഒറ്റപ്പെട്ട ഒരു തറവാട്. പണ്ട് കാണാറുള്ളത്‌ പോലെ കൂട്ടുകുടുംബം ഒന്നും ആയിരുന്നില്ല. പശുവും, തൊഴുത്തും, നെല്‍ കൃഷിയും ഒക്കെ ഉണ്ട് താനും. ഫ്യൂഡലിസ്റ്റ് കാരണവര്‍ അടിയാളന്മാരെക്കൊണ്ട് എല്ല് മുറിയെ പണിയെടുപ്പിച്ചിരുന്നു. അയാള്‍ അതു മാത്രമേ ചെയ്തിരുന്നുള്ളൂ. വീട്ടുജോലിയും തൊഴുത്തിലെ ജോലിയും, പിന്നെ വീടിനോട് ചേര്‍ന്നുള്ള പച്ചക്കറികൃഷിയും എല്ലാം ഭാര്യ ഒറ്റയ്ക്ക് തന്നെ നോക്കണം. വല്ല അത്യാവശ്യവും ഉണ്ടായാല്‍ വിളിച്ചാല്‍ വിളി കേള്‍ക്കാന്‍ പാകത്തിന് അടുത്തെങ്ങും ഒരു കുടിലു പോലും ഇല്ല. വീട്ടുജോലിയായാലും പുറത്തെ ജോലിയായാലും യാതൊരു വിധ വിട്ടുവീഴ്ചയ്ക്കും അയാള്‍ തയ്യാറാകുമായിരുന്നില്ല. സഹായത്തിന്‌ ആളെ വെയ്കുന്ന കാര്യം പറയാന്‍ പോലും അയാളുടെ ഭാര്യക്ക് ഭയമായിരുന്നു. അവര്‍ ക്ഷമിക്കാവുന്നതിന്റെ അങ്ങേയറ്റം ക്ഷമിച്ചു, സഹിക്കാവുന്നതിന്റെ അങ്ങേയറ്റം സഹിച്ചു.

രാത്രി അത്താഴം കഴിഞ്ഞ് ചൂട്ടും കത്തിച്ചു പിടിച്ച് പറമ്പിലൂടെ ഉലാത്തുന്നത് അയാളുടെ ഒരു പതിവ് രീതിയായിരുന്നു.  ആ സമയത്ത് വല്ല തേങ്ങയോ അടയ്ക്കയോ മോഷ്ടിക്കാനായി ശ്രമിയ്ക്കുന്നതെങ്ങാനും കണ്ണില്‍പെട്ടാല്‍ അവരുടെ വസ്ത്രവും, തൊലിയും ഉരിച്ച് വിടുമായിരുന്നു അയാൾ.
ഒരു ദിവസം അത്താഴം കഴിഞ്ഞുള്ള പതിവ് ഉലാത്തലിനിടയ്ക്ക് അയാള്‍ തൊഴുത്തിനടുത്തെത്തി. അതിലെ ഒരു വെളുത്ത പശുവിന്റെ ദേഹത്ത് ചാണകപ്പാട് കണ്ട് അയാള്‍ കലി തുള്ളി. പശുക്കളെ വൃത്തിയായി കുളിപ്പിയ്ക്കാത്തതിന്‌ അയാള്‍ ഭാര്യയെ പുലഭ്യം പറഞ്ഞുകൊണ്ട് അടുക്കളവശത്തേക്ക് പാഞ്ഞു. പാത്രം കഴുകാന്‍  തുടങ്ങുകയായിരുന്ന ഭാര്യ ഭയന്നു വിറച്ച് കൊണ്ട് എഴുന്നേറ്റു. ദേഷ്യത്തോടെ പലതും പുലമ്പിയ അയാൾ തൊഴുത്തിലുള്ള എട്ട് പശുക്കളെയും കുളിപ്പിച്ചിട്ട് ബാക്കി ജോലി ചെയ്‌താല്‍ മതിയെന്ന് തീര്‍ത്തു പറഞ്ഞ ശേഷം വിശ്രമിയ്ക്കാനായി ഉമ്മറത്തേയ്ക്ക് നടന്നു.

ഉറക്കെയൊന്നു കരയാനുള്ള സ്വാതന്ത്ര്യം പോലും അവര്‍ക്കവിടെയുണ്ടായിരുന്നില്ല. വീട്ടുജോലി ചെയ്ത് തളര്‍ന്ന ആ സാധു സ്ത്രീ ദേഷ്യവും സങ്കടവും സഹിക്കാനാകാതെ മുഖംപൊത്തി. കൈയിലുണ്ടായിരുന്ന വെണ്ണീറിന്റെ തരികള്‍ കണ്ണീരും വിയര്‍പ്പും ചേര്‍ന്നു കലങ്ങിയൊഴുകി. അവര്‍ നിലവിളിച്ചുകൊണ്ട് കിണറ്റിനടുത്തേക്കോടി. അത്രയും കാലം അടക്കി വെച്ചിരുന്ന സങ്കടവും ദേഷ്യവും അണപൊട്ടിയൊഴുകുകയായിരുന്നു. പെട്ടെന്ന് കണ്ണുകള്‍ കോപം കൊണ്ട് കലങ്ങിച്ചുവന്നു. ഒതുക്കിക്കെട്ടി വെച്ചിരുന്ന നീണ്ട മുടിക്കെട്ട് രണ്ടു കൈ കൊണ്ടും ശക്തിയോടെ വലിച്ചഴിച്ചിട്ടു. മുഷിഞ്ഞ ചേലത്തുമ്പു കൊണ്ട് മുഖത്തെ വിയര്‍പ്പും കണ്ണീരും അവർതുടച്ചു. പാളത്തൊട്ടി ദേഷ്യത്തോടെ കിണറ്റിലേക്ക് വലിച്ചെറിഞ്ഞു. പൊട്ടിപ്പുറപ്പെടാന്‍ തുടങ്ങിയ അലര്‍ച്ച കടിച്ചമര്‍ത്തിക്കൊണ്ട്  കോപത്തോടെ മുറ്റത്തു നിന്ന ചേനത്തൈയിനേക്കാള്‍ ഉയരത്തില്‍  അവർനാലു തവണ ചാടിത്തുള്ളി. കിതപ്പു മാറാത്ത അവര്‍ പലതും നിശ്ചയിച്ചുറപ്പിച്ചിട്ടെന്നോണം അടുക്കളയിലേക്ക് നടന്നു.

Image Courtesy : Harimenon Photography (http://www.flickr.com/photos/harimenon4u/2438082331/)
ഉച്ചക്ക് ചക്കവെട്ടിയ വെട്ടുകത്തി ചായ്പിലെ ചാക്കിനടിയില്‍ നിന്ന് വലിച്ചെടുത്തു. ചവിണിയും ചക്കപ്പശയും പറ്റിപ്പിടിച്ച ആ വെട്ടുകത്തിയുമായി ഗര്‍ജ്ജിച്ചുകൊണ്ട് അവള്‍ ഉമ്മറത്തേക്ക് പാഞ്ഞു. മയക്കത്തിലേക്ക് വീണു തുടങ്ങിയ ഫ്യൂഡലിസ്റ്റ് ഭാര്യയുടെ അന്നേ വരെ കണ്ടിട്ടില്ലാത്ത  ഭാവപ്പകര്‍ച്ച കണ്ടു പരിഭ്രാന്തനായി. ചാരുകസേരയില്‍ നിന്ന് ചാടിയെണീറ്റ് നിലവിളിച്ചു കൊണ്ടയാള്‍ ഉമ്മറത്തു കൂടി മരണവെപ്രാളത്തോടെ ഓടി. ഉച്ചത്തില്‍ അലറി വിളിച്ചും മുടിയിട്ടലച്ചും വെട്ടുകത്തിയുമായി ഭാര്യ തൊട്ടു പുറകെയുണ്ട്‌.. പ്രാണരക്ഷാര്‍ത്ഥം സകല ദൈവങ്ങളെയും ഉറക്കെ വിളിച്ചു കൊണ്ട് നിസ്സഹായതയോടെ അയാള്‍ ഒരു പരിഹാരത്തിനായി കേണു.

അലര്‍ച്ചയും കോലാഹലങ്ങളും പെട്ടെന്ന് നിലച്ചു. ഒരിലയനക്കം പോലും കേള്‍ക്കാനില്ല, കട്ടയായ ഇരുട്ട് മാത്രം.

"പോ..." (ഘനമുള്ള ഒരു പെണ്‍ശബ്ദം)
ഞാന്‍ ഞെട്ടിയെഴുന്നേറ്റു.
"പരിഹാരത്തിനായി അടുക്കളയിലേക്കു പോ..", പുതപ്പിനടിയില്‍ നിന്നാണ് അശരീരി.. ഫ്യൂഡലിസ്റ്റിന്റെ ഭാര്യയുടെ അതേ ശബ്ദം..
വെള്ളം കോരാന്‍ പോയ ഫ്യൂഡലിസ്റ്റിന്റെ ഭാര്യയുടെ ഭാവത്തോടെ അലറിവിളിച്ച് കൊണ്ട് അവള്‍ ചാടി എഴുന്നേറ്റു മുടി അഴിച്ചിട്ടു. മുഖത്ത് വെണ്ണീറും കണ്ണീരും ചേര്‍ന്നുണങ്ങിയ പാടുകള്‍ . നാലു വട്ടം അവള്‍ ഉയരത്തില്‍ കലിതുള്ളിച്ചാടി.

ആ സമയം ഞാന്‍ ദീര്‍ഘവീക്ഷണത്തോടെ അടുക്കളയിലേക്ക് ഓടിപ്പോയി വെട്ടുകത്തി തപ്പിയെടുത്ത് ഒളിപ്പിക്കാന്‍ ശ്രമിച്ചു. അലറി വിളിച്ചു കൊണ്ട് അവള്‍ എനിക്ക് പുറകെ കുതിച്ചു പാഞ്ഞെത്തി വെട്ടുകത്തി അസാമാന്യമായ ശക്തിയോടെ പിടിച്ചു വാങ്ങി. വെട്ടുകത്ത് വീശി അട്ടഹസിച്ചു കൊണ്ട് അവള്‍ പറഞ്ഞു - "ഒരെണ്ണം തെകച്ചുണ്ടാക്കീട്ട് ഇവടന്ന് പോയാ മതി"
"ങേ.. അതിപ്പൊ.. എന്താ ഞാന്‍‌?", ഞാന്‍ ആലില പോലെ വിറച്ചു.
"ഒന്നും കേക്കണ്ട.. എരൂള്ള എന്തെങ്കിലും.. വേം..", അവള്‍ വെട്ടുകത്തി വീശിക്കൊണ്ട് അലറി. വെട്ടുകത്തിയില്‍ നിന്ന് ചക്കച്ചവിണി എന്റെ മുഖത്ത് വന്നു വീണപ്പോള്‍ ഞാന്‍ പേടിച്ചരണ്ട ആ ഫ്യൂഡലിസ്റ്റാണെന്ന്  തോന്നി.

കൈകള്‍ യാന്ത്രികമായി ഒട്ടും സമയം കളയാതെ എന്തൊക്കെയോ ഭക്ഷണസാധനങ്ങള്‍ പരതിയെടുത്തു. എന്താണ് ഉണ്ടാക്കാന്‍ പോകുന്നതെന്ന് ഒരു നിശ്ചയവും ഉണ്ടായിരുന്നില്ല. "നട്ടപ്പാതിരായ്ക്ക് പശൂനെ കഴുകണോടാ" എന്നൊക്കെ അലറിവിളിച്ചു കൊണ്ട് വെട്ടുകത്തിയുമായി അവള്‍ പുറകെത്തന്നെയുണ്ട്.  പ്രാണനുവേണ്ടി പ്രാര്‍ത്ഥിച്ചു കൊണ്ട് കിതപ്പോടെ ഞാന്‍ എരുവുള്ള എന്തോ ഒരു വിഭവത്തിന്റെ പാചകം തുടര്‍ന്നു.

അന്ന് കാലത്ത്  അലാറം മുഴങ്ങുന്ന ഒച്ച കേട്ടില്ല. ബോധം വരുമ്പോള്‍ അവള്‍ എന്നെ പിടിച്ചു കുലുക്കുകയാണ്.
"യ്യോ.. ന്നെക്കൊല്ലല്ലേ.. ഞാമ്പരിഹാരം ചെയ്യാന്‍ തൊടങ്ങിയതാണേ..", ഞാന്‍ ഞെട്ടിപ്പിടഞ്ഞ്  എഴുന്നെറ്റു.
"എന്ത് പരിഹാരം?", അവള്‍ കാര്യം പിടികിട്ടാത്ത പോലെ ചോദിച്ചു.
"ചക്കപ്പശ ഉള്ള വെട്ടുകത്തി എവടേ? വെണ്ണീറൊക്കെ കഴുകിക്കളഞ്ഞല്ലേ?", ഞാന്‍ സംശയത്തോടെ ചോദിച്ചു.
"ഹോ..  ചക്ക കണ്ടിട്ട് കൊല്ലം ഒന്നായി.. എന്താ കാര്യം", അവള്‍ അക്ഷമയോടെ പ്രതികരിച്ചു.
" സത്യം പറ നീ ഫ്യൂഡലിസ്റ്റിന്റെ ഭാര്യയല്ലേ..?", ഞാന്‍ വീണ്ടും ചോദിച്ചു.
"എനിക്കേ കാലത്ത് വേറെ പണി ഉണ്ട്.", അവള്‍ മുഖം ചുളിച്ചു കൊണ്ട് അടുക്കളയിലേക്കു നടന്നു.

അല്‍പ സമയം കഴിഞ്ഞപ്പോഴേക്കും പോയതിനേക്കാള്‍ വേഗത്തില്‍ തുള്ളിച്ചാടിക്കൊണ്ട് അവള്‍ അതാ തിരിച്ചു വരുന്നു. മുഖത്ത് നൂറ്റിപ്പത്തിന്റെ ബള്‍ബ് കത്തിയ പ്രകാശം.
"അമ്പടാ അപ്പൊ സസ്പെന്‍സ് ആക്കിയതാണല്ലേ..?", അവള്‍ സന്തോഷത്തോടെ ചോദിച്ചു.
ഞാന്‍ അടുക്കളയിലേക്ക് ഓടിച്ചെന്നു നോക്കി. ചൂട് മാറിയിട്ടില്ലാത്ത ചീനച്ചട്ടിയില്‍ അതാ ഒരു വിഭവം തയ്യാറായി ഇരിക്കുന്നു.
അവള്‍ അതില്‍ നിന്ന് അല്പം എടുത്ത് രുചിച്ചു നോക്കി, "എരു കൂടുതലാ.. എന്നാലും നന്നായിട്ടുണ്ട്.. ഇതൊക്കെ ഉണ്ടാക്കാന്‍ അറിഞ്ഞിട്ടാണോ ഒന്നും അറിയാത്തവരെപ്പോലെ ഇങ്ങനെ..."

അപ്പോഴേക്കും എനിക്ക് സംഗതിയുടെ ഏതാണ്ടൊരു രൂപം കിട്ടി. എന്നാലും ഒരു ധൈര്യത്തിന്‌ വെട്ടുകത്തിയില്‍ ചക്കപ്പശ ഇല്ലെന്ന് ഉറപ്പു വരുത്തിയ ശേഷം ഇങ്ങനെ പ്രതികരിച്ചു.. "അതേ.. സസ്പെന്‍സ് തന്നെ.. എന്നും.. നീ മാത്രം ഇങ്ങനെ കഷ്ടപ്പെട്ടാല്‍ മതിയോ...?"

അന്ന് രാത്രി ആ പഴയ ഫ്യൂഡലിസ്റ്റിന്റെ വീട്ടിലെ അടുക്കളയിലും എരുവുള്ള ഒരു വിഭവം തയ്യാറായിരിക്കണം. ഭാര്യ അത് രുചിച്ചപ്പോള്‍ അയാളിലെ ഫ്യൂഡലിസത്തിന്റെ അണുക്കള്‍ അപ്പൂപ്പന്‍താടികള്‍ പോലെ ആകാശത്തേക്ക് പറന്നു പോയിരിക്കണം!

പിന്‍‌കുറിപ്പ്
അന്ന് രാത്രി ഫ്യൂഡലിസ്റ്റിന്റെ ആത്മാവ്‌ സ്വപ്നത്തില്‍ വന്നുണ്ടാക്കിയ എരു ഉള്ള ആ വിഭവം പരീക്ഷിച്ചു നോക്കണമെന്നുണ്ടോ?

17 അഭിപ്രായങ്ങൾ:

  1. ഹഹ
    എന്റെ ഫ്യൂഡലിസ്റ്റേ....!!

    മറുപടിഇല്ലാതാക്കൂ
  2. പാചകക്കുറിപ്പ് കോപ്പി പേസ്റ്റ് അല്ല കേട്ടോ, കഷ്ടപ്പെട്ടും ബുദ്ധിമുട്ടിയും ഒന്നും അല്ലെങ്കിലും - ഇത്തിരി റിസര്‍ച്ച് നടത്തി പരീക്ഷിച്ചതു തന്നെയാ!

    ശരിക്കും മുഴുനീള പാചകക്കുറിപ്പിനൊരു കുഞ്ഞ് ഉല്പത്തി കഥയായിരുന്നു ലക്ഷ്യം. ഇതിപ്പൊ ഉല്പത്തിക്കഥയ്ക്കൊരു പാചകക്കുറിപ്പായിപ്പോയി :)

    മറുപടിഇല്ലാതാക്കൂ
  3. ഇത് 'കഥ' എന്ന ലേബലില്‍ പോസ്റ്റ് ചെയ്തിട്ടൊന്നും ഒരു കാര്യോല്ല്യ മാഷേ. സംഭവം ഞങ്ങക്കൊക്കെ മനസ്സിലായി ഹിഹി.


    ഇനി ആ പരീക്ഷണ വസ്തു നോക്കട്ട്... :)

    മറുപടിഇല്ലാതാക്കൂ
  4. പാചക കുറിപ്പും നോക്കി. ഇനി അതൊന്ന് പരീക്ഷിച്ചിട്ട് തന്നെ ബാക്കി കാര്യം... :)

    അല്ല, ഇതോടെ അടുക്കളപ്പണി മൊത്തം തലേലാകുമോ ആവോ? (ഇപ്പോ ഈ പോസ്റ്റിന്റെ ആദ്യം പറഞ്ഞതു പോലെ ഇടയ്ക്കിടെ അല്ലറ ചില്ലറ സഹായങ്ങളുമായേ അടുക്കളയില്‍ കയറേണ്ടി വരാറുള്ളൂ )

    മറുപടിഇല്ലാതാക്കൂ
  5. കൊള്ളാം .....പിന്നെ അനുഭവങ്ങളില്‍ നിന്നാണല്ലോ ഈ കഥ ഒക്കെ ഉണ്ടായി വരുന്നത്

    മറുപടിഇല്ലാതാക്കൂ
  6. ഫ്യൂഡല്‍ ഫയങ്കരാ :)
    ഇനി കാക്കനാട് വരുമ്പോള്‍ ഇതും കഴികേണ്ടി വരില്ലേ ?

    മറുപടിഇല്ലാതാക്കൂ
  7. ha..ha..ha..ha ;)
    ente divame..ithu sharikkum sambhavichathano kiranetta???
    ho ..ennalum bhayangaram....!!!
    :) :)

    മറുപടിഇല്ലാതാക്കൂ