25 സെപ്റ്റംബർ 2011

ഓൾഡ് മലബാർ വെഡ്ഡിംഗ് - ISO 9001:1990

തു വരെ പങ്കെടുത്തതിൽ വെച്ച് ഏറ്റവും ആകർഷണീയമായ വിവാഹങ്ങൾക്ക് സാക്ഷിയായത് മലബാറിൽ വെച്ചാണ്. പറയുമ്പോ എല്ലാം പറയണമല്ലോ. ഐ വാസ് ബോൺ ഏൻഡ് ബ്രോട്ടപ് ഇൻ മലബാർ.. യൂ നോ..

പഴയ ചില കല്ല്യാണസ്മരണകൾ അയവിറക്കുക എന്നതാണ് ഈ പോസ്റ്റിന്റെ ഉദ്ദേശം, അതു കൂടാതെ, കാലചക്രം ഉരുണ്ടുരുണ്ട് ഉണ്ടായ മാറ്റങ്ങളെ നിർവികാരമായി നോക്കിയ ശേഷം - "ഇപ്പഴത്തെ കല്ല്യാണൊക്കെ എന്ത് കല്ല്യാണം.. മോനേ പണ്ടൊക്കെ അല്ലേ കല്ല്യാണം" എന്ന ഡയലോഗ്, അനുഭവങ്ങൾ അടിച്ച് ഷേപ്പാക്കിയവരെപ്പോലെ, ഒരു ദീർഘനിശ്വാസത്തോടെ പറയണം..

ഓൾഡ് മലബാറിലെ കല്ല്യാണവുമായി ബന്ധപ്പെട്ട സംഭവങ്ങളിലൂടെ ഒന്നൊന്നായി കടന്നു പോകാം

സാരി വാങ്ങാൻ പോക്ക്
കല്ല്യാൺ സാരീസ്, ഇമ്മാനുവേൽ സിൽക്സ് തുടങ്ങി പല ഷോപ്പുകളിലെയും മോഡൽസ് ഇപ്പോൾ നിങ്ങളുടെ മുന്നിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ടെങ്കിൽ അവരെയൊക്കെ വേഗം പറഞ്ഞ് വിട്ടോ.. ഇതതല്ല.. ഇനിയിപ്പോ മുനിസിപ്പാലിറ്റി ആയി പ്രഖ്യാപിക്കാത്ത സ്ഥലത്തെ ഏതോ ഒരു ജൗളിക്കടയിൽ സാരി വാങ്ങാൻ പോകുന്ന സീൻ ഓർമ്മ വരുന്നവർ വേഗം അതും തേച്ച് മായ്ച്ച് കളഞ്ഞോ.. ഇതതല്ല..

ഞാൻ പറയുന്ന സാരി വാങ്ങാൻ പോക്ക് നടക്കുന്നത് കല്ല്യാണത്തിന് ഏതാണ്ട് 5 ദിവസം മുമ്പാണ്.
3 മുതൽ 5 വരെ ചെറുപ്പക്കാർ പങ്കെടുക്കുന്ന പരിപാടിയണിത്; ഭൂരിഭാഗവും പിള്ളേരാണ് ഈ ചടങ്ങിൽ പങ്കെടുക്കുന്നത്. പെൺപിള്ളേരെ കമന്റടിക്കാൻ പോന്ന പ്രായമുള്ള ഒരാളെങ്കിലും കൂടെ കാണും. കമന്റടിക്കാനല്ല - ചുറ്റുവട്ടത്തെ മിക്ക വീടുകളും തെറ്റാതെ കവർ ചെയ്യാൻ. ഒരാൾ തലയിൽ തുണികൊണ്ട് വരിഞ്ഞു കെട്ടിയ ഭാണ്ഡവും പേറിയായിരിക്കും നടപ്പ്. അംഗങ്ങൾ ഓരോരോ വീടുകളായി കയറിയിറങ്ങും. ഭാണ്ഡമെടുത്ത് വീട്ടിലെ കോലായിൽ വെച്ച് കോളിംഗ് ബെൽ അമർത്തുമ്പോൾ  വെപ്പുപണിക്കിടയിൽ നിന്ന് ധ്ര്തിയിൽ കൈലും പിടിച്ച് വാതിൽ തുറക്കുന്ന വീട്ടമ്മ, ചോദിക്കാനും പറയാനും ഒന്നും നില്ക്കാതെ അകത്ത് പോയി അലമാര തുറന്ന് "അയ്യേ" എന്ന് കണ്ടാൽ ആരും പറയാത്തതും, മോശമില്ലാത്ത ഡിസൈനുള്ളതും ആയ ഒന്നോ രണ്ടോ സാരി കൊണ്ട് വന്നു കൊടുക്കും.

വല്ലോം പിടി കിട്ടിയോ? ഈ സാരിയൊക്കെ വാങ്ങുന്നത് കല്ല്യാണത്തിനു വരുന്നവർക്ക് ഉടുക്കാനല്ല..
മുളപ്പന്തലിന്റെ മുകളിൽ ടാർപ്പായ വിരിക്കും, അടിവശത്തായി ശേഖരിച്ച സാരികൾ കളർസെൻസോടെ നീളത്തിൽ വിരിച്ച് അലങ്കരിക്കും. അതിനു വേണ്ടിയാണ് സാരി ശേഖരണം. ഇങ്ങനെ ഒരു പരിപടി ഇപ്പോൾ കാലഹരണപ്പെട്ടു എന്നു തന്നെ പറയാം. പച്ചയായി പറഞ്ഞാ എവടേം കാണാനില്ലാന്ന്..


പൊടിപ്പിള്ളേർ ടീപ്പാർട്ടിയുടെ അന്ന് കൂട്ടുകാരെ വിളിച്ച് വീര്യം പറയും..
"ഇഞ്ഞ് കണ്ടോ അത്? ഇന്റെമ്മേന്റെ സാര്യാ..."
"ഇന്റമ്മേന്റതേതാന്നറയോ.. അപ്പറത്ത്ന്ന് മൂന്നാമത്തേ.."
"മ്മേ.. കണ്ടാലും മതി നായി വെള്ളം കുടിക്കൂല.."

പന്തലിടൽ
കല്ല്യാണത്തിന് ഒരാഴ്ച മുമ്പ് തൊട്ട് മൂന്ന് ദിവസം മുമ്പ് വരെ ഏത് ദിവസങ്ങളിലും പന്തലിടൽ കർമ്മം നിർവ്വഹിയ്ക്കാം. തൊള്ള പൊളിച്ച്, മൂക്കട്ട ഒലിപ്പിച്ച് കീറിയ ട്രൗസറും വലിച്ച് പിടിച്ച് നടക്കുന്ന, കുരുത്തം കെട്ട ചെക്കന്റെ കാഴ്ചപ്പാടിൽ, ഒരു ടിപ്പിക്കൽ കല്ല്യാണത്തിന്റെ പന്തലിടൽ പരിപാടി ഇങ്ങനെയിരിക്കും:-

1) ആദ്യമായി മിനിലോറിയിൽ പന്തലിന്റെ കാലുകൾ കൊണ്ട് വന്നിറക്കും. ഒന്നോ രണ്ടോ ട്രിപ്പുകളിലായവും കൊണ്ട് വരിക.

2) ചുറ്റുവട്ടത്തെ കായികക്ഷമതയുള്ളതും, അല്ലാത്തതും ആയ യുവാക്കളായിരിക്കും മുളക്കെട്ടുകൾ ലോറിയിൽ നിന്ന് ഇറക്കാൻ സഹായിക്കുക

3) അതേ മിനിലോറിയിൽ (അല്ലെങ്കിൽ നായക്കുറുക്കനിൽ) പച്ച പെയിന്റടിച്ചതും, ക്രീമും കറുപ്പും വള്ളികൾ കൊണ്ട് "കമ്പനി"യുടെ പേര് നെയ്തതും ആയ ഇരുമ്പ് കസേരകൾ അട്ടിയട്ടിയായി കൊണ്ടു വരും. ഒപ്പം മേശയുടെ പച്ച പെയിന്റടിച്ച കാലുകളും, പ്ലൈവുഡ് പതിച്ച "തിന്നുന്ന" ഭാഗവും. പച്ച നിറമല്ലാത്ത കസേരയും മേശക്കാലും, നാളിതു വരെ ഞാൻ "കല്ല്യാണപ്പൊരയിൽ" കണ്ടിട്ടില്ല.

4) വയറുകളും, ട്യൂബ് ലൈറ്റും, ചൂടി(കയർ)യും, ടാർപ്പായയും, സാരികളും, മൊട്ടുസൂചിയും (പച്ച നിറമുള്ള മൊട്ടുസൂചിപ്പെട്ടിയിൽ നീല നിറത്തിൽ PK എന്നാണോ വലുതായി പ്രിന്റ് ചെയ്തിരുന്നത്? ആണെന്നു തന്നെയാണ് എന്റെ ബലമയ വിശ്വാസം. അല്ലാന്നുണ്ടെങ്കിൽ തെളിയിക്ക്..) പന്തലിന്റെ അവിഭാജ്യ ഘടകങ്ങളാണ്.

5) മോഡേൺ ആൾക്കാർ മിന്നി മിനുങ്ങുന്ന ബൾബുകൾ, കേറി വരുന്ന ഭാഗത്തുള്ള മാവിൻ തൈയിൽ അലങ്കരിക്കും.

പന്തലൊക്കെ ഒരു ഒന്നൊന്നര പന്തലായിരിക്കും മോനേ(ളേ). അടുത്ത വീട്ടിലെ പറമ്പിലേക്കും വ്യാപിച്ചു കിടക്കുന്ന തരത്തിലായിരിക്കും മിക്ക പന്തലുകളും. വീട്ടുകാർ തമ്മിലുള്ള സൗഹ്ര്ദത്തിന്റെ പ്രതീകമാണത് എന്നൊക്കെ അങ്ങോട്ട് കരുതി, ഇതിനെയൊക്കെ ഒരു ചടങ്ങായി തെറ്റിധരിച്ചാലുണ്ടല്ലോ, എന്റെ വിധം മാറും പറഞ്ഞേക്കാം. കാരണം ഇതൊക്കെ അവിടെ വളരെ സ്വാഭാവികമാണെന്ന്..

തലേദിവസത്തെ പരിപാടികൾ
1) വൈകീട്ട് കിറു ക്ര്ത്യം 3 മണിക്ക് ഗണപതിയുടെ (സാക്ഷാല്‍ ഗണപതി ഭഗവാന്റെ) ഭക്തിഗാനം പ്ലേ ചെയ്യുന്നതോടെ പാർട്ടി ശുഭചിന്തകളോടെ തുടങ്ങുന്നു. ഒരു ഭക്തി ഗാനം കഴിഞ്ഞാൽ സെമിക്ലാസ്സിക്കലിലൂടെ പതുക്കെ കയറി റൊമാന്റിക് സോങ്ങുകളിലേക്ക് പ്രവേശിക്കും. പിന്നെ റോക്കും, പോപ്പും, ഡപ്പാം കുത്ത് തമിഴും, ഹിന്ദിയും ഒക്കെ പൊടിപൊടിയ്ക്കും.
അത് പറഞ്ഞപ്പഴാ, പണ്ടൊക്കെ MP3യും സി.ഡി.യും ഒന്നും ഇല്ലല്ലോ.. ഓഡിയോ കാസറ്റിന്റെ ഒരു പെട്ടി തന്നെ ഉണ്ടാകും, സൗണ്ട് സിസ്റ്റക്കാരുടെ കയ്യിൽ; ഒരു കറുത്ത പെട്ടി.. അതിൽ നിറയെ - പുതിയ മലയാളം, ഹിന്ദി, തമിഴ് സിനിമകളുടെ കാസറ്റുകൾ അട്ടി അട്ടിയായി അടുക്കി വെച്ചിട്ടുണ്ടാകും.. പാട്ട് പ്ലേ ചെയ്യുന്നത് ചില്ലറ കാര്യമൊന്നുമല്ല. മൂഡും, സമയവും  മനസ്സിലാക്കി, നോക്കീം കണ്ടും ഒക്കെ വേണം പാട്ട് വെയ്ക്കാൻ. അതിനായി ഒരാൾ ഡെഡിക്കേറ്റഡ് ആയിട്ട് ഇരിപ്പുണ്ടാകും.. സൗണ്ട് എഞ്ചിനിയർ(ISO 9001:1990).

പാട്ട് തുടങ്ങുമ്പോഴാണ് കല്ല്യാണവീട് കല്ല്യാണ വീടാകുന്നത്.. അത് വരെ സ്ലോമോഷനിൽ തേങ്ങയരച്ചു കൊണ്ടിരുന്ന നാരീമണികൾ പാട്ട് വെക്കുന്നതോടെ ഒന്ന് എനർജറ്റിക് ആകും.. റോക്കും, പോപ്പും ഒക്കെ തേങ്ങയെ ചറപറാന്ന് ഇട്ട് പെരുപ്പിക്കും.
പിന്നെ വേറൊരു കാര്യം കൂടിയുണ്ട്.. പാട്ടിന്റെ ഗതി നോക്കിയാണ് വഴി പിടിയില്ലാത്തവർ വീട് കണ്ടു പിടിയ്ക്കുന്നത്.. ആളുകൾ വീട്ടിൽ നിന്നും ഇറങ്ങാനൊരുങ്ങുന്നത്..

2) പെണ്ണിന്റെ കല്ല്യാണമാണെങ്കിൽ പാർട്ടി ഡ്രസും  (സാരി ഏൻഡ് സാരി ഓൺലി), പിന്നെ എല്ലാ സ്വർണ്ണാഭരണങ്ങളും അണിഞ്ഞ്  വധു അച്ഛനമ്മമാരോടൊത്ത് വീടിന് മുൻവശത്ത് വിരുന്നുകാരെ (മൊത്തം നാട്ടുകാരും കാണും) എതിരേൽക്കാനായി നിൽക്കും. ആണിന്റെ കല്ല്യാണമാണെങ്കിൽ കളർ ഷർട്ടും മുണ്ടും ധരിച്ച് ഇതേ സെറ്റപ്പിൽ, ഇത്തിരി നീങ്ങി വഴിയിലേക്ക് നിൽക്കണം എന്ന് മാത്രം. അതൊരാണത്തമായി കണക്കാക്കുമെന്ന് തോന്നിയിട്ടുണ്ട്.

3) കടി സപ്ലൈ ചെയ്യുന്നത് മിക്കവാറും വീടിനകത്ത് പുറത്തേക്ക് ജനാലയുള്ള ഒരു മുറിയിലോ, അല്ലെങ്കിൽ അതിനായി പ്രത്യേകം ഒരുക്കിയ പന്തലിലെ ഒരു  വശത്തോ  ആയിരിക്കും.
കടി സപ്ലൈ ചെയ്യുന്നവർ രണ്ട് (മിനിമം) മുതൽ പത്ത് പ്ലേറ്റുകൾ വരെ രണ്ട് കൈകളിലായി എടുത്ത് ഒറ്റ നടത്തത്തിൽ സപ്ലൈ ചെയ്യുന്നവരായിരിക്കും. ഇടയ്ക്ക് ഒരെണ്ണമോ രണ്ടെണ്ണമോ കൂടുതൽ വന്നാൽ തിരിച്ച് കൊണ്ട് പോകുന്ന വഴി ഒരെണ്ണത്തിലെ മിക്സ്ചറോ ഉണ്ണിയപ്പമോ അകത്താക്കി വളരെ സ്വാഭാവികമായി, കഴിച്ച് കഴിഞ്ഞ പ്ലേറ്റുകളുടെ കൂട്ടത്തിലേക്ക് തള്ളും.
ഇനി ഒരു ടിപ്പിക്കൽ കല്ല്യാണത്തിലെ കടി ഐറ്റംസ് :
- ഒരു മിക്സ്ചർ പൊതി
- ഒരു ഉണ്ണിയപ്പം
- ഒരു ചെറുപഴം
- വെള്ള കടലാസ് പൊതിഞ്ഞ് ഇരു വശത്തും പിരിച്ച് വെച്ച കേക്ക്
- നാരങ്ങ വെള്ളം അല്ലെങ്കിൽ ചായ (ലേറ്റ് = ലൈറ്റ്, മെയ്ഡിൻ = മീഡിയം, കട്ടൻ, മധുരം കുറഞ്ഞത് എന്നിവ പ്രത്യേക ശുപാർശപ്രകാരം കിട്ടും)
കടി സാധനങ്ങൾ തരുന്ന പ്ലേറ്റ് (ISO 9001:1990 വെള്ള-പ്ലേറ്റ്) വെള്ള കളറിൽ, വട്ടത്തിലുള്ള നിലത്തിട്ടാൽ പൊട്ടുന്നതായിരിക്കും.
ചായ തരുന്ന ഗ്ലാസ്സിൽ ISO 9001:1990 പ്രകാരം പന്തൽ കമ്പനിയുടെ പേരെഴുതിയതോ, മഞ്ഞയോ ചുവപ്പോ പ്രിന്റഡ് വർക്കുകൾ ഉള്ളതോ ആയിരിക്കും..

4) മുറുക്കാൻ  - (ISO 9001:1990 മുറുക്കാൻ) പറഞ്ഞ പോലത്തെ, സ്റ്റീല് പ്ലേറ്റിൽ കുറേ വെറ്റിലയും, പുകയിലയും, നൂറും (ചുണ്ണാമ്പ് - നൂറാണ് ശരിക്കും ചുണ്ണാമ്പെന്ന് ബ്രിട്ടാനിക്ക മലബാറിക്കയിൽ പണ്ട് വായിച്ചതായി ഓർക്കുന്നു) ഏതെങ്കിലും ഒരു മേശയിൽ വെച്ചിരിക്കും. മുറുക്കാൻ മുട്ടി നിൽക്കുന്നവർക്ക് സൗകര്യമായി മുറുക്കാം.. ചില യംഗ്‌സ്റ്റേഴ്സ് മുറുക്കി ഷോ കാണിക്കാറുണ്ട്..

5) പയറ്റ് - ഡ്രോ ഉള്ള മേശ(കാശിടാൻ), രണ്ട് കസേര, കാഷായ കളറിലുള്ള കാലി കവറിന്റെ കെട്ടുകൾ, ഒരു പടല ചെറുപഴത്തിൽ കത്തിച്ച് വെച്ച സൈക്കിൾസ് ചന്ദനത്തിരികൾ, ഒന്നോ രണ്ടോ പേന -  ഇത്രേം ആണ് പയറ്റിന്റെ ബേസിക് സെറ്റപ്പ്..

പണം പയറ്റിനെക്കുറിച്ച് അറിയുന്നവർ മിണ്ടാതവിടിരുന്നോണം. അറിയാത്തവരോട് എനിക്ക് ചിലത് പറയാനുണ്ട്..

സംഭവം എന്താണെന്ന് വെച്ചാൽ ആൾക്കാർ ഫണ്ട് ശേഖരണത്തിന്റെ ഭാഗമായി ഇടയ്ക്ക് നടത്തിപ്പോരുന്ന സാംസ്ക്കാരിക കലയാണ് പയറ്റ്.. കല്ല്യാണത്തോടനുബന്ധിച്ച് തന്നെ ആവണമെന്നില്ല അത്. പയറ്റിൽ പങ്കെടുക്കുന്നവർ തീയതി മുൻ കൂട്ടി അറിയിക്കും. ഗ്രാമങ്ങളിൽ പയറ്റ് നടത്താൻ വേണ്ടി ചായക്കട സെറ്റപ്പ് ഉള്ള ഒരു സ്ഥാപനം കാണും. അവിടെ ബോർഡിൽ എഴുതി വെച്ചിട്ടുണ്ടാകും "ഇടിവെട്ടിക്കണ്ടി കുഞ്ഞിരാമൻ - 20-02-1990" എന്ന് പയറ്റ് നടത്തുന്ന ആളുടെ പേരും തീയതിയും..

പയറ്റിൽ പങ്കെടുക്കുന്നവർക്ക് ചായയും കടിയും ഉണ്ടാകും. തിരിച്ച് പോകുന്നതിന് മുമ്പ് നേരത്തെ പറഞ്ഞ പയറ്റ് സെറ്റപ്പ് ഉള്ള ഭാഗത്ത് ചെന്ന്, കാഷായ കവറിൽ, പേരും വീട്ട് പേരും എഴുതി കാശ് (തൊന്നൂറുകളിൽ standard തുക 50 ക. ആയിരുന്നു. ഇന്ന് എത്ര ക. ആണാവോ..) കവറിലിട്ട് പയറ്റ് കേന്ദ്രത്തിൽ ഏല്പിക്കണം. അങ്ങനെ ഏല്പിക്കുന്ന കാശിന് കണക്കുണ്ടാകും. ഇനി കാശ് വെച്ച ആള് പയറ്റ് നടത്തുമ്പോ ഇപ്പൊ കിട്ടിയ ആള് തിരിച്ച് കൊടുക്കണം.. മനസ്സിലായോ? പരിപാവനമയ പല കൊടുക്കൽ വാങ്ങൽ ബന്ധവും പോലെ അത്രയും വിശ്വസ്തവും, പവിത്രവുമായ ഒരു ഏർപ്പാടാണ് ഈ പണം പയറ്റും..
പ്രഷർ കൂടില്ലെങ്കിൽ ഒരു കാര്യം കൂടി പറയാം, ഒരിടത്തരം കുടുംബത്തിൽ പണം പയറ്റു വഴി കല്ല്യാണത്തിന്റെ തലേന്ന് ഒരു ലക്ഷത്തിൽ കൂടുതൽ തുക പിരിഞ്ഞു കിട്ടാറുണ്ട്.. എന്താ ഞെട്ടിയോ? അനുഭവം ഉള്ള കാര്യമാ പറയുന്നത്. ഞാൻ പറഞ്ഞിലേ ഈ പയറ്റ് ചില്ലറ കളിയൊന്നുമല്ല..

കല്ല്യാണത്തിന്റെ ഇടയ്ക്ക് വരുന്ന ചെലവുകളെല്ലാം വലിയ മുട്ടില്ലാതെ അങ്ങനെ കഴിഞ്ഞ് പോകും.. മറ്റു ചില പ്രദേശങ്ങളിലെ  പോലെ തലേന്ന് ഏറ്റവും അടുത്ത ബന്ധുക്കൾ മാത്രം ഒന്ന് വന്ന് മുഖം കാണിച്ച് പോകുന്ന ഏർപ്പാടൊന്നുമല്ല ഇവിടെ എന്ന് പറയാതെ തന്നെ ഇപ്പോൾ ഊഹിച്ചിരിക്കുമല്ലോ.

6) സമയം ഏഴ് മണി - ഏഴരയോടടുക്കുമ്പോൾ ഒരു ഭാഗത്ത് ഇല വിരിച്ച് തുടങ്ങും..
എന്തിനാ ടീപാർട്ടിക്ക് ഇല എന്നാണോ? ഇതങ്ങനെ തക്കിട തരികിട ചായപ്പാർട്ടിയൊന്നുമല്ല.. വരുന്നവർക്കൊക്കെ ചോറും ഉണ്ട് രാത്രി. രാത്രി എന്നു പറഞ്ഞാൽ ഏഴര ആണ് കണക്ക്. ടൈം സേവിംഗ്സിൽ താല്പര്യമുള്ളവർ ഒരു ഏഴ് മണിയോടടുപ്പിച്ച് പാർട്ടിക്കെത്തും.. എന്താ കാര്യം? ചായ കുടിച്ച് കഴിഞ്ഞ് ഒരു അഞ്ചു മിനിട്ട് ഗേപ്പ് കഴിഞ്ഞ് ചോറിനിരിക്കാം.. അതു തന്നെ കാര്യം. ഹല്ല പിന്നെ..

ഇത്രേം പറഞ്ഞതിൽ നിന്ന് എന്തു മനസ്സിലായി?
ഏറ്റവും കൂടുതൽ ആൾക്കാരുടെ ഒഴുക്കുള്ള സമയം ഏഴിനും എട്ടിനും ഇടയിലായിരിക്കുമെന്ന്..
എട്ട് മണിയായി കഴിഞ്ഞാൽ ചായകൊടുപ്പ് ഒന്നോ രണ്ടോ മേശയിലായി ചുരുങ്ങും. പിന്നെ ചായയും കടിയും പതുക്കെ പതുക്കെ അപ്രത്യക്ഷമാകും. ആ സമയത്ത് വരുന്നവരെയൊക്കേ നേരെ ചോറിന്റെ സെക്ഷനിലേക്ക് പറഞ്ഞു വിടാനായി നിർദ്ദേശം കൊടുക്കുന്നത് ഒരു പതിവു കാഴ്ചയാണ്.. അങ്ങനെ കണ്ടിട്ടില്ല എന്ന് നെഞ്ചിൽ കൈ വച്ച് പറയാൻ സാധിക്കുമോ ഒരു മലബാറുകാരന്?

ഇനി ഒരു ടിപ്പിക്കൽ പാർട്ടിയുടെ ചോറിന്റെ വിഭവങ്ങൾ:-
- അച്ചാർ, കാബേജ് ഉപ്പേരി, ഇഞ്ചിമ്പുളി (പുളിയിഞ്ചി അതു തന്നെ, ഇഞ്ചിമ്പുളിയാണ് ഫസ്റ്റ് വന്ന പേര് എന്ന് ബ്രിട്ടാനിക്ക മലബാറിക്കയിൽ പ്രത്യേകം പരാമർശിച്ചിട്ടുണ്ട്), പച്ചടി(ചെലപ്പോ)
- ഒരു പച്ചക്കറി കറി (ISO 9001:1990 പച്ചക്കറികറി-ഫോർ-തലേദിവസം) എല്ലാ പർട്ടിക്കും ഒരേ ടേസ്റ്റുള്ള ഒരേ പച്ചക്കറിക്കറിയായിരിക്കും
- ഒരു മീൻ കറി - സ്രാവ്, കടുക്ക അങ്ങനെ ഉള്ള മീൻ കറികൾ (നല്ല കൊഴുത്ത ചാറായിരിക്കും), അല്ലെങ്കിൽ കോഴിക്കറി.

7) ഭക്ഷണം കഴിച്ചു കഴിഞ്ഞാൽ കൈ കഴുകുന്ന സ്ഥലത്ത്, ലൈഫ്ബോയ് സോപ്പ് മൂന്നായി മുറിച്ച് ഓരോ കഷണവും ഓരോ തോർത്ത്മുണ്ടിൽ പൊതിഞ്ഞ് കെട്ടിത്തൂക്കി വെച്ചിട്ടുണ്ടാകും (ISO 9001:1990 ലൈഫ്ബോയ്-തോർത്ത് ). അതെന്തിനാന്ന് ആർക്കും സംശയം ഇല്ലല്ലോ..

8) യാത്ര പറച്ചിൽ - വീട്ട് പടിക്കൽ ഗ്ര്ഹനാഥനും വധു/വരനും നില്പുണ്ടാകും.. നാളെ ഇത്ര മണിക്കാണ് മുഹൂർത്തം, ഇത്ര മണിക്ക് പുറപ്പെടും, എന്തായാലും വരണം എന്നൊക്കെ അവർ പറയും. ഇത് ചടങ്ങല്ല.. അങ്ങനെ വല്ലോരും വിചാരിച്ചിട്ടുണ്ടോ ഇക്കൂട്ടത്തിൽ?
ഉണ്ടെങ്കിൽ തന്നെ, ഡോണ്ട് റിപ്പീറ്റ് ദിസ് ഓക്കെ..

9) ഇനി.. പന്തലിടൽ, മേശയും കസേരയും അറേഞ്ച് ചെയ്യൽ, വിളമ്പൽ ഇതിനൊക്കെ കാശ് കൊടുത്ത് ആൾക്കാരെ നിർത്തും എന്നാണോ കരുതിയത്..
അങ്ങനെ കരുതിയെങ്കിൽ വീണ്ടും തെറ്റി. പന്തൽ പണിക്ക് ചിലപ്പോൾ കാണുമായിരിക്കും ചില പന്തൽ എക്സ്പേട്ട്സ്.. പന്തലുൾപ്പടെ മൊത്തം കാര്യങ്ങളും ഏറ്റെടുത്ത് നടത്തുന്നത് നാട്ടുകാരാണ്..

10) രാത്രി പന്ത്രണ്ട് മണിയൊക്കെ ആകുമ്പോൾ ഡിസ്കോ ഡാൻസ് (കൈപത്തി വയറ്റിൽ വെച്ച് തല കുലുക്കി ഉള്ള ഒരു പ്രത്യേക ബ്രേക്ക് ഡാൻസ്). മൈക്കിൾജാക്സണണോ അ ഡാൻസ് കണ്ടു പിടിച്ചത് അതോ അക്ഷയ് കുമാറോ? ഡാൻസിൽ പങ്കെടുക്കുന്നവർ മുൻ കൂട്ടി റെജിസ്റ്റർ ചെയ്യുകയൊന്നും വേണ്ട. ചുമ്മാ അങ്ങോട്ട് കേറി കളിക്കണം.. ഈ സമയത്ത് സൗണ്ട് എഞ്ചിനിയർ പ്രത്യേകം ശ്രദ്ധിച്ചില്ലെങ്കിൽ മിക്കവാറും പ്രശ്നമാകും.. ഹരം പിടിച്ചങ്ങനെ വരുമ്പോ, "ചന്ദ്രകാന്തം കൊണ്ട് നാലുകെട്ട്" എങ്ങാനും പ്ലേ ആയി പോയാ തീർന്നു.. അപ്പോ ഡിസ്മിസ്സ് ചെയ്തു കളയും.. പിന്നെ ആ കല്ല്യാണത്തിന് സൗണ്ട് എഞ്ചിനിയർ ആയി തുടരാം എന്ന മോഹം വെറും വ്യാമോഹം മാത്രമായിരിക്കും.. ഹല്ല പിന്നെ..

അങ്ങനെ പാട്ടും ഡാൻസുമൊക്കെയായിട്ട് ഒരുത്സവത്തിന്റെ പ്രതീതി ആർക്കും പുള്ളേ...

11) വെള്ളമടി - പറമ്പിലെ ഇരുട്ടിന്റെ മണമുളള ഒരു കോണിൽ "മുതിർന്നു" എന്ന് സ്വയം തോന്നിയവർ കൂടിയിരുന്ന് നാലെണ്ണം വീശും. അത് പറയേണ്ടതില്ലല്ലോ.. ശ്.. പന്ത്രണ്ട് മണിക്ക് ശേഷമുള്ള ഈ ഏർപ്പാടുകൾ കേട്ടറിവേ ഉള്ളൂ.. ഞാൻ ചോറുണ്ട് കഴിഞ്ഞാൽ കോട്ടുവായുമിട്ട് ഇടവഴികൾ താണ്ടി വേഗം വീട്ടിലേക്ക് പോകാറാണ് പതിവ്.

12) ചീട്ട് കളി - കല്ല്യാണത്തലേന്ന് നടക്കുന്ന വിനോദങ്ങളിൽ വെച്ച് ഏറ്റവും പ്രധാനമായ ഒരു വിനോദമാണ് ചീട്ട് കളി. റമ്മിയാണ് സാധാരണ കളിക്കാറ്. (ISO 9001:1990 മുറുക്കാൻ) ചീട്ട് കളിക്കുന്ന നേശയിൽ മിക്കപ്പോഴും സ്ഥാനം പിടിയ്‌ക്കാറുണ്ട്..

13) പെണ്ണിന്റെ കല്ല്യാണം സാധാരണ വീട്ടിൽ വെച്ചു തന്നെയാണ് നടത്താറ്. അത്തരം അവസരങ്ങളിൽ രാത്രി പന്ത്രണ്ട് മണിക്ക് ശേഷം  നടക്കുന്ന പ്രധാനപ്പെട്ട പരിപാടിയാണ് മണ്ഡപമൊരുക്കൽ. മണ്ഡപത്തിന്റെ എല്ലാ സ്പെയർ പാർട്ട്സും എത്തിയിട്ടുണ്ടാകും.. അത് കിടിലൻ ഒരു മണ്ഡപമായി മാറ്റാൻ സ്ഥലത്തെ മണ്ഡപം വിദഗ്ദ്ധൻ (സ്ഥിരമായി പന്തൽ അസംബിൾ ചെയ്യുന്നവൻ ആരോ അവൻ) അശ്രാന്തം പരിശ്രമിക്കും.

ഇനീമുണ്ട് പലേ പോയിന്റുകൾ. നാട്ടിലുള്ള പെൺകുട്ടികളൊക്കെ ഒരു സ്ഥലത്ത് സംഗമിക്കുന്നു എന്ന പരോക്ഷമായ ഒരു സങ്കല്പം കൂടിയുണ്ട് നാട്ടിലെ യുവ മനസ്സുകളിൽ ഓരോ ടീപാർട്ടിക്കും. വിളമ്പലിന്റെ തോത് കൂട്ടി താല്പര്യം അറിയിക്കാനും, അല്പം മാറി നിന്ന് standard ആയി വായേ നോക്കാനും (ISO 9001:1990 - വായേനോട്ടം) ചോരത്തെളപ്പുള്ളവർ ഈ അവസരം വിനിയോഗിക്കും.. ശ്.. തിരക്കിൽ നിന്നൊഴിഞ്ഞ്.. കേൾക്കാത്ത ഏതോ ഒരു പുതിയ പാട്ടിന്റെ പശ്ചാത്തലത്തിൽ.. ഒരു നിമിഷം..  ഇടവഴിയിലെവിടെയോ വെച്ച് ഏതോ ഒരു പ്രണയിനി തന്റെ പ്രണയം അറിയിച്ചിട്ടുണ്ടാകും..
അനുഭവത്തിന്റെ വെളിച്ചത്തിലാണോ എന്ന് ചോദിച്ചാൽ, അല്ല.. പക്ഷെ അങ്ങനെ ഒരു സിറ്റ്വേഷൻ വെറുതേ ഇവിടെ കെടക്കട്ടെ.
എന്തിനാണെന്നല്ലേ? ചുമ്മാ.. ഇതാ എന്റെ ഒരു രീതി.. (ബലാത്സംഗവും, കുളിസീനും ഇല്ലാതെ സിനിമ പിടിയ്ക്കാൻ കഴിയാത്തവരുടെ അവസ്ഥയോട് ഇതിനെ താരതമ്യം ചെയ്യില്ലെന്ന് എനിക്കറിയാം..)

14) മ്യൂസിക് ഓഫ്.. രാത്രി കുറേ കഴിഞ്ഞാൽ പാട്ട് ഓഫ് ചെയ്യും. ചുറ്റുവട്ടത്തുള്ളവർക്ക് ഉറങ്ങാൻ വേണ്ടി ഒരുക്കുന്ന ഒരു സൗകര്യം ആണിത്.
കല്ല്യാണവീട് പക്ഷെ അപ്പോഴും ട്യൂബ് ലൈറ്റിന്റെ വെള്ള വെളിച്ചത്തിൽ കുളിച്ചിരിക്കും.. തോർത്താതെ.

തലേ ദിവസം വളരെ വളരെ ഇമ്പോർട്ടന്റ് ആണെന്ന്.. അത്രേ ഉള്ളൂ ഈ പറഞ്ഞതിന്റെ ഒക്കെ പൊരുൾ..
പറഞ്ഞു പിടിപ്പിക്കാൻ പറ്റാത്തതും, സ്വന്തമായി തന്നെ വലിയ പിടിപാടില്ലാത്തതുമായ വമ്പൻ കാരണങ്ങൾ ഹേതുവായി, കല്ല്യാണത്തിനു വരാൻ പറ്റാത്തവർക്ക്, തലേ ദിവസത്തെ ടീ പാർട്ടിയിൽ പങ്കെടുക്കാൻ സാധിക്കുകയും, വീഡിയോവിൽ നിഴല് പതിയുകയും ചെയ്താൽ വലിയ പരാതിയൊന്നും പിന്നീട് കേൾക്കേണ്ടി വരില്ല. അത്രയേറെ പ്രധാന്യമുണ്ട് തലേദിവസത്തെ പാർട്ടിക്ക്.

കല്ല്യാണത്തിന്റെ അന്ന്
1) രാവിലെ 6 മണിയായാൽ ഭക്തിഗാനത്തിൽ വീണ്ടും തുടങ്ങും. ഏഴ് മണി ആകുമ്പോഴേക്കും മലയാളം ചലച്ചിത്രഗാനങ്ങളിലേക്ക് കടന്നു കഴിഞ്ഞിട്ടുണ്ടാകും.

2) പകൽ ഒരു എട്ടര ഒൻപത് മണിക്ക് കല്ല്യാണ വീട്ടിൽ ചെന്നാൽ ISO 9001:1990-ഉപ്പ്മാവും പഴവും കഴിയ്ക്കാം. "വീട്ടീന്ന് കഴിച്ചിട്ടാ വന്നേ", എന്ന് ജാഡയ്ക്ക് പറഞ്ഞാലും നിർബന്ധിച്ച് കഴിപ്പിക്കാറാണ് പതിവ്. ഇനി നിർബന്ധിച്ചില്ലെങ്കിൽ എന്തു സംഭവിക്കും? കെട്ട് കഴിയുന്നത് വരെ പട്ടിണി.. അത്ര തന്നെ.. തോന്ന്യാസം കാണിക്കുന്നതും പോര പട്ടിണി കിടക്കാനും പറ്റില്ലാന്നു പറഞ്ഞാ.. ദെന്തദ്?

പെണ്ണിന്റെ കല്ല്യാണം ആണെന്നുള്ള അനുമാനത്തിലാണ് ബാക്കി കാര്യങ്ങൾ പറയാൻ പോകുന്നത്.. ചെറുക്കന്റെ കല്ല്യാണവിശേഷങ്ങൾ വേറേ പോസ്റ്റായി പിന്നെ  എപ്പഴെങ്കിലും ഇടാം..

3) ചെറുക്കന്റെ പാർട്ടി പെണ്ണിന്റെ വീട്ടിലേക്ക് പ്രവേശിച്ച് കഴിഞ്ഞാലുടനെ തന്നെ പെണ്ണിന്റെ നാട്ടുകാർ പന്തലിലെ മേശയും കസേരയും അവർക്കായി ഒഴിഞ്ഞു കൊടുക്കാറാണ് പതിവ്. ഞാനുൾപ്പെടെയുള്ള അപൂർവ്വം ചില ആൾക്കാർ ചില പ്രത്യേക സാഹചര്യങ്ങളിൽ ഈ പതിവ് തെറ്റിക്കാറുണ്ട്.. അത്ര അടുത്തുള്ള വീടല്ലെങ്കിലോ, പരിചയം ഇത്തിരി കുറവാണെങ്കിലോ, സ്വയം അങ്ങോട്ട് തോന്നും - "ഞാൻ ശരിക്കും ചെറുക്കന്റെ പാർട്ടിയല്ലേ" എന്ന്. ആ തോന്നൽ പിന്നീട് വേരുറച്ച് സ്വയം അവരിലൊരാളായി തീരുകയും, ഫസ്റ്റ് ട്രിപ്പിൽ തിന്നുകയും ചെയ്യും..

4) കല്ല്യാണം നടക്കുമ്പോൾ "പെപ്പേപെപ്പേപെപെ പേപെപെപ്പേപെപേ" കാസറ്റിൽ പ്ലേ ചെയ്യും. താലി കെട്ടുന്ന സമയം നോക്കി, പീ... എന്ന തീവ്ര താളം പ്ലേ ചെയ്യിക്കും. ടൈമിംഗിൽ പിഴവ് പറ്റിയാൽ അതിന് പഴി സൗണ്ട് എഞ്ചിനിയർ കേട്ടിരിക്കും.. എന്റെ ഒരഭിപ്രയത്തിൽ ഇതിനൊന്നും കഴിയാത്തവർ സൗണ്ട് എഞ്ചിനിയറുടെ പണിക്ക് പോവരുത്.. എന്ത് തോന്നുന്നു?

കല്ല്യാണം കഴിഞ്ഞാൽ, പിന്നെ വെയ്‌ക്കുന്ന പാട്ടുകൾ; സിനിമയിലും കല്ല്യാണം കഴിഞ്ഞ സന്ദർഭങ്ങളിൽ ഉള്ളതു തന്നെ ആയിരിക്കണം. അത് വളരെ നിർബന്ധമാണ്. റൊമാന്റിക് സോങ്സ്..
വളരെ വളരെ റിസ്ക്ക് ഉള്ള പണിയാണിത് എന്ന് വീണ്ടും പറയാതെ വയ്യ.. പിന്നീട് പെണ്ണ് യാത്ര പറഞ്ഞിറങ്ങുമ്പോൾ അതിനനുയോജ്യമായ പാട്ട് വെയ്‌ക്കണം. അതിനായി റിസർച്ച് ചെയ്യുകയൊന്നും വേണ്ട.. 30 വീട് അപ്പുറത്തുള്ളവന് പാട്ട് കേട്ടാൽ തോന്നണം.. "ങാ ഏറങ്ങാറായി എന്ന്". ഒരു കാലഘട്ടത്തിൽ സുക്ര്തത്തിലെ "പോരൂ.. എന്നൊടൊത്തുണരുന്ന പുലരികളേ" എന്ന് തുടങ്ങുന്ന പാട്ടായിരുന്നു സ്ഥിരം ഇതിനായി നീക്കി വെച്ചിരുന്നത്.. പോരൂ എന്ന വാക്കിനു മാത്രമാണ് ഇവിടെ പ്രസക്തി.. ബാക്കി വരികളൊക്കെ അർത്ഥം വെച്ച് താരതമ്യം ചെയ്യാൻ പോയാലുണ്ടല്ലോ, വെറുതെയാ എവിടേം എത്തൂല.. എന്നാലും ആ പാട്ട് എഴുതുമ്പോ ഓ.എൻ.വി  സ്വപ്നത്തിൽ പോലും വിചാരിച്ചിട്ടുണ്ടാവില്ല ഇതിന് ഇങ്ങനെയും ഉപയോഗമുണ്ടാവുമെന്ന്.. (ഇതെഴുതിയത് ഓ.എൻ.വി ആണെന്ന് ഞാനിപ്പോ sukrutham+songs+written by എന്ന് ഗൂഗിളിൽ സെർച്ച് ചെയ്ത് കണ്ടു പിടിച്ചതല്ല..)

5) കല്ല്യാണത്തോടൊപ്പം തന്നെ തുടങ്ങുന്ന പരിപാടിയാണ് ഭക്ഷണം.. ഇവിടെ താലികെട്ടൽ, അവിടെ ഇലയിടൽ. ഇവിടെ താലി കെട്ടൽ ... അവിടെ ഇലയിടൽ.. അങ്ങനെ..
(ഹോ.. ആ കൊഴുത്ത സാമ്പാറ് മനസ്സീന്ന് പോയിട്ടില്ല..) സദ്യക്കുള്ള എല്ലാ ഐറ്റംസും ഉണ്ടാകും. ISO 9001:1987 പ്രകാരം   Non Veg ഉണ്ടാവില്ല. വിളമ്പാൻ കൂടുന്നവർ ലാസ്റ്റ് ട്രിപ്പ് വരെ അതേ ഐറ്റം വിളമ്പണമെന്നാണ് ചട്ടം. പക്ഷെ പകരക്കാരെ കൊണ്ട് കൊടുക്കുകയാണെങ്കിൽ ആവാം.. ഷിഫ്റ്റിൽ ജോലി ചെയ്യുന്നവർ ആളെ അഡ്ജസ്റ്റ് ചെയ്യുന്നത് പോലെ..
കല്ല്യാണം നടക്കുന്ന പെൺകുട്ടിയെ ഒരു നാൾ പ്രണയിച്ചിരുന്നുവെങ്കിൽ അച്ചാർ വിളമ്പിയാൽ അതു മൂലമുണ്ടാകുന്ന മനോവ്യഥ മാറുമെന്നാണ് പറഞ്ഞ് കേട്ടിരിക്കുന്നത്.. ഇനി അച്ചാർ വിളമ്പുന്നോരൊക്കെ പെണ്ണിന്റെ പിന്നാലെ നടന്നോരാണെന്നും പറഞ്ഞ് തല്ലും വാങ്ങി എന്റെ അടുത്ത് വന്നേക്കരുത്..

6) ഏമ്പക്കവുമിട്ട് അടുത്ത വീട്ടിലെ കോലായിൽ ചെന്ന് കിടന്ന് മദോന്മത്തനായി അല്പ നേരം മയങ്ങുക.

സൽക്കാരം
ഒരു ബസ്സിനുള്ള ആൾക്കാർ വരന്റെയോ വധുവിന്റെയോ വീട്ടിൽ കല്ല്യാണത്തിന്റെ പിറ്റേ ദിവസം പോയി കോഴി ബിരിയാണി/നെയ്ച്ചോർ+കോഴിക്കറി (ISO 9001:1990 സൽക്കാരം-ബിരിയാണി-നെയ്ച്ചോർ) കഴിച്ച ശേഷം തിരിച്ച് വരുന്നു. ഇതിനുള്ള ക്ഷണിക്കൽ മിക്കവാറും, കല്ല്യാണത്തിന്റെ അന്ന് ആളുകൾ തിരിച്ച് പോകാൻ നേരമാവും നടക്കുക. (ക്വയറ്റ് ഇൻഫോമൽ ഓ.ക്കെ.).. അടുത്ത വീട്ടിലുള്ളവരും ബന്ധുക്കളുമൊക്കെയാണ് സൽക്കാരത്തിന് പോകാറ്..


ങാ.. അങ്ങനെ ദിവസങ്ങളോളം നീണ്ട് കിടക്കുന്ന ഒരു ഉത്സവം പോലെ.. വേണ്ടവർക്കൊക്കെ ഊർജ്ജസ്വലത വാരിക്കോരി സമ്മാനിക്കുന്ന ഒരു സംഭവമാണ് ഓൾഡ് മലബാർ വെഡ്ഡിംഗ്.. ഇന്നത്തെ ചില കല്ല്യാണങ്ങളെ കുറിച്ച് കേൾക്കുമ്പോഴും, കാണുമ്പോഴും എനിക്ക് അറിയാതെ തോന്നും.. "ഇപ്പഴത്തെ കല്ല്യാണൊക്കെ എന്ത് കല്ല്യാണം.. മോനേ പണ്ടൊക്കെ അല്ലേ കല്ല്യാണം.."

PS: ഇന്ന് കാണുന്ന മലബാർ സൊറക്കല്ല്യണം ISO 9001:1990 ഇൽ ചേർത്തിട്ടില്ല എന്നു മാത്രമല്ല, അതിരുകടക്കുന്ന സൊറയെക്കുറിച്ച്  ബ്രിട്ടാനിക്ക മലബാറിക്കയിൽ പരാമർശിച്ചിട്ട് പോലും ഇല്ല.

13 അഭിപ്രായങ്ങൾ:

  1. അസ്സലായി ...താങ്കളുടെ കല്യാണത്തിനും ഒരു പഴയ
    മലബാര്‍ നാട്ടിന്‍`പുറത്തിന്റെ (ISO 1990 : 91)നന്മയുടെ
    സുഗന്ധം അനുഭവപ്പെടുന്നുണ്ടായിരുന്നു.

    മറുപടിഇല്ലാതാക്കൂ
  2. ശരിക്കും ഇപ്പോള്‍ നമ്മക്ക് ഒരു മലബാര്‍കല്യാണം കുടിയപോലെതന്നെയുണ്ട്‌ കോയാ.കല്യാണ തലേദിവസപരിപാടിയിലെ രണ്ടാമത്തെകാര്യംനമ്മക്ക് പെരുത്തിഷ്ട്ടായീ ...ജ്ജി ബാല്ലതൊരു പഹയന്‍ തന്നെ!അന്റെ എയുത്തുംജ്ജി നമ്മളെ മുന്നില്‍ അവതരിപ്പിച്ചസ്ടയിലുംനന്നായി ഭോതിച്ചു.എല്ലാ ഭാവുകങ്ങളും നേരുന്നു,ഞാന്‍ ആദ്യമായാണ് ഇതില്‍ വരുന്നത് ഇനിയും വരും:(

    മറുപടിഇല്ലാതാക്കൂ
  3. നന്നായി.....നല്ല അവതരണം...
    ഓഫ് ടോപിക് : ഇത്തരം കല്യാണമാമാങ്കങ്ങൾ തികഞ്ഞ അനാവശ്യമാണെന്നും ധാനം,സമയം,അദ്ധ്വാനം ഇവ മൂന്നും പഴാക്കലാണെന്നുമാണ് എന്റെ അഭിപ്രായം...

    മറുപടിഇല്ലാതാക്കൂ
  4. അല്പം നീളം കൂടി പോയെങ്കിലും, പഴയ കല്യാണവിശേഷങ്ങള്‍... രസകരമായി പറഞ്ഞു...
    അതുകൊണ്ട് മുഷിച്ചില്‍ തോന്നിയില്ല.

    "കല്ല്യാണം നടക്കുന്ന പെൺകുട്ടിയെ ഒരു നാൾ പ്രണയിച്ചിരുന്നുവെങ്കിൽ അച്ചാർ വിളമ്പിയാൽ അതു മൂലമുണ്ടാകുന്ന മനോവ്യഥ മാറുമെന്നാണ് പറഞ്ഞ് കേട്ടിരിക്കുന്നത്.. ഇനി അച്ചാർ വിളമ്പുന്നോരൊക്കെ പെണ്ണിന്റെ പിന്നാലെ നടന്നോരാണെന്നും പറഞ്ഞ് തല്ലും വാങ്ങി എന്റെ അടുത്ത് വന്നേക്കരുത്.."
    - ഇതെനിക്കിഷ്ടമായി.

    മറുപടിഇല്ലാതാക്കൂ
  5. ശരിക്കും ആ പഴയ കല്യാണ വീടുകളിലെ എല്ലാം വളരെ മനോഹരമായി എഴുതിയിരിക്കുന്നു

    മറുപടിഇല്ലാതാക്കൂ
  6. അഭിപ്രായം അറിയിച്ച എല്ലാവര്‍ക്കും നന്ദി :)
    പിന്നെ പഥികാ..
    ചുമ്മാ സെലിബ്രേറ്റിക്കോട്ടെ :)

    മറുപടിഇല്ലാതാക്കൂ
  7. Kidu....

    ഡിസ്കോ ഡാൻസ് (കൈപത്തി വയറ്റിൽ വെച്ച് തല കുലുക്കി ഉള്ള ഒരു പ്രത്യേക ബ്രേക്ക് ഡാൻസ്). മൈക്കിൾജാക്സണണോ അ ഡാൻസ് കണ്ടു പിടിച്ചത് അതോ അക്ഷയ് കുമാറോ?

    ithu kalakki ;)

    മറുപടിഇല്ലാതാക്കൂ
  8. എന്തിനാടേ ഇങ്ങനെ നൊസ്റ്റാള്‍ജിക്കാക്കി കൊല്ലുന്നേ............

    ഇങ്ങനെ കല്യാണം കൂടുന്നതിന്റെ സുഖം ഇവര്ക്കൊന്നും പറഞാല്‍ മനസിലാകില്ല....

    പിന്നെ കല്യാണസഹായികള്‍ക്കൊക്കെ 2-3 ദിവസത്തെ ഫുഡ്&അക്കോമഡേഷന്‍ കല്യാണവീടും പരിസരവും ആയിരിക്കും... ഞങ്ങടെ അവിടെയൊക്കെ അങ്ങനാ...

    മറുപടിഇല്ലാതാക്കൂ