22 സെപ്റ്റംബർ 2014

പാവര്‍ട്ടി മുതല്‍ സ്ഥാണുപൃഷ്ഠം വരെ

"ഉത്തരമഥുരാപുരിക്കുത്തരോപാന്തത്തിലുള്ള
വിസ്തൃതരാജവീഥിതൻ കിഴക്കരികിൽ" - എന്ന് തുടങ്ങി "കരുണ"യിലെ വരികള്‍ കാണാതെ പഠിച്ച്  അമ്മാമ്മ ഈണത്തോടെ ചൊല്ലുമായിരുന്നത്രേ. അമ്മ ഇത് പറഞ്ഞത് കേട്ടപ്പോള്‍ അതിശയം തോന്നി. ഒരു ബ്രൗണ്‍ ബ്ലൗസും, മുണ്ടും ഉടുത്ത് സദാ വീട്ടുപണികളിൽ മുഴുകി നടന്നിരുന്ന അമ്മാമ്മയെ മാത്രമേ ഞാൻ അറിഞ്ഞിരുന്നുള്ളൂ. ഞാന്‍ നാലാം ക്ളാസ്സില്‍ പഠിയ്ക്കുമ്പോള്‍ ഓര്‍മ്മയായ അമ്മാമ്മ കവിതകള്‍ ഹൃദിസ്ഥമാക്കി  ചൊല്ലുമായിരുന്നു എന്ന് കേട്ടപ്പോള്‍ സന്തോഷം തോന്നി. മിടുക്കി അമ്മാമ്മ!

"ഒരു നിശ്ചയമില്ലയൊന്നിനും വരുമോരോദശവന്നപോലെ പോം - ചിന്താവിഷ്ടയായ സീത - ആശാന്‍. അമ്മ പഠിച്ചിരുന്ന കാലത്ത് ഇതൊക്കെ എത്ര പാടി നടന്നിട്ടുള്ളതാണെന്ന് അറിയോ?", അമ്മ പഴമയിലേക്ക് മടങ്ങി.

"ഇപ്പൊ അതിനു പകരം സിനിമാപാട്ടുകൾ ആവും പാടി നടക്കുക. വന്ന് വന്ന് സിനിമാപാട്ടുകൾ പാടി നടക്കുന്നതും കാണാനില്ല, കേൾക്കുന്നത് കാണാം", ഞാനോർത്തു.

സ്കൂളിൽ പഠിയ്ക്കുന്ന കാലത്ത് അമ്മയായിരുന്നു മലയാളം പറഞ്ഞു തന്നിരുന്നത്. അന്നൊരു ദിവസം അമ്മ പഠിച്ച കോളേജിനെ പറ്റി പറഞ്ഞപ്പോൾ ഒരു വാക്ക് പരിചയപ്പെടുത്തിയിരുന്നു. ഞാൻ ആ വാക്ക് മനസ്സിൽ രേഖപ്പെടുത്തിയത് "പൃഷ്ഠലഗ്നം" എന്ന് !

"പൃഷ്ഠലഗ്നം എന്നല്ലേ അവിടുത്തെ മാഷ്‌ പറഞ്ഞ ആ വാക്ക്?", ഞാന്‍ സംശയത്തോടെ ചോദിച്ചു.

"പൃഷ്ഠ..ലഗ്നം എന്നല്ല.. ശോ.. ഞാന്‍ പറയാം..", അമ്മ കൗതുകത്തോടെ പഴയ ഒരു കവിതാശകലം ഓര്‍ത്തെടുത്തു - "സ്ഥാണു.. സ്ഥാണുപൃഷ്ഠം!"

അമ്മ പഠിച്ചിരുന്ന കോളേജിലെ നിമിഷകവിയായിരുന്ന ഒരു അധ്യാപകന്‍ നേരമ്പോക്കിനായി  ക്ലാസ്സില്‍ പങ്കു വെച്ച ഒരു കവിതയിലെ വ്യക്തമായി ഓര്‍മ്മയുള്ള ആദ്യത്തെ ഈരടികളിലാണ്‌  "സ്ഥാണുപൃഷ്ഠം" കടന്നു വരുന്നത്. ആ കവിതാശകലത്തിന്‌ അന്‍പത് വര്‍ഷത്തോളം പഴക്കമുണ്ട്. അതിലെ വാക്കുകളില്‍ പുരണ്ടിരിയ്ക്കുന്നത് ആ കാലഘട്ടത്തിന്റെ നിഷ്കളങ്കമായ ദിവസങ്ങളും, അത് വാര്‍ത്തെടുത്ത രസികനായ അധ്യാപകന്റെ നര്‍മ്മബോധവുമാണ്. ഒരു സന്ദര്‍ഭത്തിന്റെ നേരമ്പോക്കിനു ശേഷം ഇത്രയും നാൾ ഉറങ്ങുകയായിരുന്നു അതിലെ വാക്കുകൾ.

പതിനഞ്ച് മുതല്‍ പതിനെട്ട് വയസ്സ് വരെ - ഏതാണ്ട് അന്‍പത് വര്‍ഷം മുമ്പ് അമ്മ മലയാളം വിദ്വാന്‌ പാവര്‍ട്ടി സാഹിത്യ ദീപിക സംസ്കൃത കോളേജില്‍ പഠിയ്ക്കുന്ന കാലം. ഒരു കൂട്ടം ഗൗരവവും നര്‍മ്മബോധവുമുള്ള അധ്യാപകര്‍, ഭയഭക്തിബഹുമാനത്തോടെ മാത്രം അവരുമായി ഇടപഴകിയിരുന്ന വിദ്യാര്‍ത്ഥികള്‍. നിമിഷകവിതകള്‍ ചൊല്ലുന്നതില്‍ നിഷ്ണാദന്മാരായിരുന്നു  അധ്യാപകരില്‍ പലരും. അമ്മയുടെ വാക്കുകളില്‍ നിന്ന് വായിച്ചെടുക്കാം അവരോടുണ്ടായിരുന്ന ബഹുമാനത്തെക്കുറിച്ചും, അവരുടെ പാണ്ഡിത്യത്തെക്കുറിച്ചും. അധ്യാപകരിൽ രണ്ടു പേരായിരുന്നു ജോസ് മാഷും, ശ്രീകുമാരന്‍ മാഷും..

ശ്രീകുമാരന്‍‌ മാഷുടെ വീട് സ്കൂളില്‍ നിന്ന് ഏറെ ദൂരെയായിരുന്നു. സ്ഥലം ഏതാണെന്ന് പിന്നീട് പറയാം. ദിവസവും അവിടെ നിന്ന് പാവര്‍ട്ടി വരെ ബസ്സിനു പോയി വരാറായിരുന്നു പതിവ്.
ദൂരം കാരണം നാലുമണിയ്ക്ക് സ്കൂള്‍ വിട്ടാല്‍ മാഷിനു ബസ്സ് പിടിയ്ക്കാനുള്ള ധൃതിയായിരുന്നു.

ഒരു ദിവസം പതിവ് പോലെ സ്കൂള്‍ വിട്ട് വീട്ടിലേക്ക് പോകാന്‍ തിരക്കു പിടിച്ചു നില്‍ക്കുന്ന ശ്രീകുമാരന്‍ മാഷോട്  ജോസ് മാഷ്  അയത്നലളിതമായി ഇങ്ങനെ ചൊല്ലി..


"സ്ഥാണുപൃഷ്ഠ ഗമനോത്സുകസ്സദാ
പ്രാണഭാജന വിയോഗ വിഹ്വലാ
പ്രീണനായി നിഖിലാനി നിന്ദയന്‍
സ്ഥാണുവല്‍സ്ഥിമിത ഏഷ തിഷ്ഠതി"

ഈ കവിതാശകലം അടുത്ത ദിവസം ക്ലാസ്സില്‍ വെച്ച് വിദ്യാര്‍ത്ഥികളുമായി ജോസ് മാഷ് പങ്കുവെച്ചു. അങ്ങനെയാണ്‌ അമ്മ ഇത് കേള്‍ക്കുന്നത്.

"സ്ഥാണുപൃഷ്ഠ ഗമനോത്സുകസ്സദാ
പ്രാണഭാജന വിയോഗ വിഹ്വലാ"
സ്ഥാണുപൃഷ്ഠമൊഴികെ മറ്റെല്ലാം ഏതാണ്ട് കേള്‍ക്കുമ്പോള്‍ തന്നെ ബോധ്യമാകും.
ഗമനം, ഉത്സുകം, സദാ, പ്രാണഭാജനം, വിയോഗം, വിഹ്വലം.

"പ്രാണഭാജനത്തിന്റെ വിരഹത്താല്‍ ദുഃഖിതനായി, സദാ അവിടേക്കു പോകാനുള്ള ചിന്തയില്‍  ഉത്സുകനായവനേ.."
മാഷ് താമസിച്ചിരുന്നത് സ്ഥാണുപൃഷ്ഠത്തായിരുന്നു എന്ന് മനസ്സിലാക്കാം.

"എവിടെയാ ഈ സ്ഥാണുപൃഷ്ഠം?", അമ്മയോട് ചോദിച്ചു.
അമ്മ ചിരിച്ചു കൊണ്ട് പറഞ്ഞു - "കുറ്റിപ്പുറം. മാഷുടെ വീട് കുറ്റിപ്പുറത്തായിരുന്നു. അവിടുന്നാ ദിവസവും വന്നു  പോയിരുന്നത്..".

സ്ഥാണു - കുന്തം, ശാഖകള്‍ ഇല്ലാത്ത കുറ്റി എന്നാണര്‍ത്ഥം.
പൃഷ്ഠം - ശരീരത്തിന്റെ പുറംഭാഗം, പുറം.
അങ്ങനെ കുറ്റിപ്പുറം സ്ഥാണുപൃഷ്ഠം ആയി.

"പ്രീണനായി നിഖിലാനി നിന്ദയന്‍
സ്ഥാണുവല്‍സ്ഥിമിത ഏഷ തിഷ്ഠതി"
ഈ വരികളിൽ സംസ്കൃതത്തിന്റെ പ്രസരം കാരണം, തീർത്തും നിശ്ചയമില്ല. അമ്മ പറഞ്ഞതും, വാക്കുകള്‍ ഗൂഗിൾ ചെയ്തു തപ്പിപ്പിടിച്ചു കണ്ടെത്തിയ അര്‍ത്ഥവുമാണ്‌ പറയുന്നത്. അറിയാവുന്നവര്‍ക്ക് സധൈര്യം തിരുത്താം!

"എല്ലാവരും എന്തൊക്കെ മോശമായി പറഞ്ഞാലും അതിലൊക്കെ സന്തോഷിച്ച് കുറ്റിപ്പുറത്തേക്ക് തന്നെ പോകാനുള്ള ദൃഢനിശ്ചയത്തോടെ ഇവന്‍ നില്‍ക്കുന്നു."

ഒരധ്യാപകന്‍ വേറൊരു അധ്യാപകനോട് ചൊല്ലിയ ഒരു കവിതാശകലം, അതേ അര്‍ത്ഥത്തില്‍, (ദുര്‍ധരാസുര വൈകല്യമില്ലാതെ!). എല്ലാവരും ഒരേ പോലെ രുചിയ്ക്കുന്നു. പഞ്ചസാര മധുരമാണെന്ന് അറിയുന്നത് പോലെ. അത് പഴമയുടെ സുകൃതമായിരിയ്ക്കും.

കോളേജിലെ ഘടികാരത്തിൽ സമയം നാലോടടുക്കുന്നു. ശ്രീകുമാരന്‍ മാഷ് ഇറങ്ങാനുള്ള ധൃതിയിലാണ്‌. ജോസ് മാഷുടെ മനസ്സില്‍ ഒരു നര്‍മ്മം രൂപപ്പെട്ടു തുടങ്ങിയിരിയ്ക്കുന്നു. സ്ഥാണുപൃഷ്ഠത്തേയ്കുള്ള ബസ് കിതപ്പ് മാറ്റി വിശ്രമിയ്ക്കുകയാണ്. ഒരു കവിത വിരിയാന്‍ നേരമായ പോലെ!

12 അഭിപ്രായങ്ങൾ:

  1. രസകരമായ ഓര്‍മ്മകള്‍. ഇന്നിപ്പോ എങ്ങനെയുള്ള നര്‍മ്മമാണോ ക്ലാസ് മുറികളില്‍ നിന്നും പകര്‍ന്നു കിട്ടുന്നത്...

    മറുപടിഇല്ലാതാക്കൂ
  2. പുതുമയുടെ സൌകര്യങ്ങൾ അനുഭവിക്കുന്നൗണ്ടെങ്കിലും നമുക്ക് നഷ്ടമാകുന്ന പഴമയുടെ നന്മകൾ...
    ആശംസകൾ കിരൺ

    മറുപടിഇല്ലാതാക്കൂ
  3. പണ്ഡിതന്മാര്‍, രസികന്മാരും!

    മറുപടിഇല്ലാതാക്കൂ
  4. ശ്രീ, രജനീഷേട്ടന്‍, അജിത്ചേട്ടന്‍
    മറുമൊഴിയ്ക്കു നന്ദി..:)

    മറുപടിഇല്ലാതാക്കൂ
  5. സ്ഥാണുപ്രഷ്ഠത്തിൻ_റെ വിവരണം കണ്ടപ്പൊ ഓർത്തോർത്ത് ചിരി വരണു.
    സ്കൂളും, മാഷുമാരും ഒക്കെ കേറി വന്നപ്പൊ എന്തൊ മനസ്സിലൊരു കുളിർമ്മ. :)

    മറുപടിഇല്ലാതാക്കൂ
  6. അതോലകവിയുടെ ഇത്തരം രചനകൾ ഐതിഹ്യമാലയിലുണ്ട്. ഇതു പോലെ , പനസി ദശായാം പാശി - ചക്കി പത്തായത്തിൽ കയറി എന്ന്. (പനസം – ചക്ക, ദശം -പത്ത്, പാശം -കയർ)

    അതു പോലെ ഓർമ്മയുള്ള ഒരെണ്ണം ഒരു സുഹൃത്ത് ചോദിച്ച Trueman Dawnmoore അറിയാമോ എന്നാണ്.
    സത്യൻ അന്തിക്കാടിനെയാണ് പുള്ളി ഉദ്ദേശിച്ചത്.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഐതിഹ്യമാല വായിക്കണം..
      സത്യൻ അന്തിക്കാട് കലക്കി :-)

      ഇല്ലാതാക്കൂ
  7. ഒരു ഗവേഷണം നടന്നതിന്റെ ലക്ഷണങ്ങൾ കാണുന്നുണ്ടല്ലോ... സ്ഥാണുപൃഷ്ഠം നന്നായിടുണ്ട്.. :)

    മറുപടിഇല്ലാതാക്കൂ